Wednesday, February 17, 2010

പത്രധര്‍മ്മാധിപരും ചെക്കിണിയും


സഖാവ് ചെക്കിണിയും നാരദ കേരളം പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ ഉല്പലാക്ഷനും തമ്മില്‍ തോട്ടുവക്കത്തുവെച്ച് ഉഗ്രമായ ഒരു സംഘട്ടനം നടന്നു. നാരദ കേരളം പത്രം നടത്തിപ്പു കാരന്‍ വെറുതെ പണമുണ്ടാക്കാന്‍ മാത്രം മറ്റു ചില പത്രക്കാരെ പോലെ പത്ര മുതലാളിയായി നടക്കുന്നയാളല്ല. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലുണ്ടായിരുന്ന ഒരു പത്രം നാശോന്മുഖമാകരുത് എന്നു കരുതി നഷ്ടം സഹിച്ച് പത്രം നടത്തുന്ന ആളാണ്. പത്രധര്‍മ്മം എന്ന ധാര്‍മ്മികതയെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹത്തെ വെല്ലാന്‍ ആരുമില്ല. അദ്ദേഹത്തിനു മുന്നില്‍ എല്ലാവരും ഒരു പോലെയാണ്. അതുകൊണ്ട് മഹാത്മാഗാന്ധിയുടെ പടവും വീരപ്പന്റെ പടവും തുല്യ വലുപ്പത്തില്‍ തന്നെയാണ് അദ്ദേഹം പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത്.പണം അദ്ദേഹത്തിനു പുല്ലു വിലയാണ്. തന്റെ പിതാവിന്‍റ്റെ കാലത്ത് കാട്ടുജാതിക്കാരോട് സ്നേഹം തോന്നിയതിനാല്‍ അവര്‍ക്ക് ഒരാളായിക്കോട്ടെ എന്നു കരുതി കാട്ടില്‍ താമസിച്ച് കുറച്ചു ഭൂമി കൈവശം വെച്ചുപോയി എന്ന ഒരു അപരാധമേ അദ്ദേഹം ചെയ്തിട്ടുള്ളൂ.പത്രപ്രവര്‍ത്തനത്തില്‍ തനിക്കു തുണയായി ഒരാളു വേണമെന്നും അല്ലെങ്കില്‍ ജനങ്ങള്‍ യഥാര്‍ഥ പത്രത്തിന്റെ ശക്തി എന്തെന്ന് അറിയാതെയും വാര്‍ത്തയുടെ അകം പൊരുളുകള്‍ അറിയാതെയും സാംസ്കാരികമായും ധാര്‍മ്മികമായും അധപ്പതിച്ചു പോകുമെന്ന വ്യധ കൂടി ക്കൂടി വന്നപ്പോള്‍ അദ്ദേഹം തന്റെ ചെക്കനെയും കൂടെ കൂട്ടി. തന്റെ കാലശേഷം ലോകം യഥാര്‍ഥ വാര്‍ത്തകള്‍ ആറിയാതെ പോകരുത് എന്ന ഉദ്ദേശ്യ ശുദ്ധി മാത്രമേ ഇതിന്റെ പിന്നിലുള്ളൂ. ഒരു കാര്യത്തില്‍ മാത്രമേ ഏമാന് നിര്‍ബ്ബന്ധബുദ്ധി ഉണ്ടായിരുന്നുള്ളൂ. പത്രത്തിന്റെ മുന്‍ പേജില്‍ ഒന്ന്, ഉള്‍പ്പേജുകളില്‍ രണ്ടോ മൂന്നോ എന്ന ക്രമത്തില്‍ നാലഞ്ചു ഫോട്ടോ ടിയാന്റേത് പത്രത്തില്‍ വരണം. അതിനെ നമൂക്ക് അങ്ങനെ കുറ്റം പറയാന്‍ കഴിയുകയുമില്ല. കാരണ. പണം മുടക്കുന്ന ഏമാന്റെ പടമെങ്കിലും കാണീക്കാതിരിക്കുന്നത് ശരിയാണോ? അല്ലെങ്കില്‍ ഇതൊക്കെ ജനങ്ങള്‍ക്കു വേണ്ടി മാത്രമാണ് എന്ന് ഓര്‍മ്മ വേണം. മറ്റു ചില പത്രക്കാരെ പോലെ ചത്ത ചേരയുടെ പടം ഓഫീസ് ഫയലില്‍ ഇട്ട് ‘ഫയലിനുള്ളീല്‍ കരിമൂര്‍ഖന്‍’ എന്ന അടിക്കുറിപ്പ് കൊടുക്കുന്ന പണീ ഏമാനില്ല.അഛനെപ്പറ്റി മകനും മകനെപ്പ്റ്റി അഛനും സപ്ലിമെന്റില്‍ എഴുതുന്നത് വേറെ കാര്യം. പറഞ്ഞു വന്നത് ചെക്കിണിയുടെ കാര്യമാണ്. ചെക്കിണീ നാരദകേരളത്തിന്റെ പ്രാദേശിക ലേഖകന്‍ ഉത്പലാക്ഷനെ അടിച്ചതിനു പിന്നില്‍ ഒരു കൈയ്യേറ്റത്തിന്റെ കഥയുണ്ട്. കൈയ്യേറ്റമെന്നു കേട്ടാല്‍ പണ്ടേ ചെക്കിണിക്കു രോമാഞ്ചമുണ്ടാകും. പത്ര ഏമാന്റെ പറമ്പില്‍ റോഡു വക്കത്ത് പുറമ്പോക്കില്‍ ഒരു കൈനോട്ടകാരന്‍ കുടുംബ സമേതം താമസമാക്കി. പറമ്പു വേലികെട്ടാന്‍ വന്ന പണിക്കാര്‍ അയാളെ പിടിച്ചു പുറത്താക്കി. കാലാ കാലങ്ങളായി അവിടെ താമസിക്കുന്ന കൈനോട്ടകാരന്റെ അവസ്ഥ കണ്ട് അലിവു തോന്നിയ ചെക്കീണി അയാളുടെ കഥ അടിയന്തിര പ്രമേയമായി പാര്‍ട്ടിയില്‍ അവതരിപ്പിച്ചു. ഏമാനെ അടിക്കന്‍ കിട്ടിയ വടിയുമായി സഖാക്കള്‍ കുതിച്ചെത്തി. (ജെ.സി.ബി കാരന്‍ ദൌത്യ സേനയെ അയക്കാതെ മൌനം പാലിച്ചു). ഏമാന്റെ പത്രധര്‍മ്മം സടകൂടഞ്ഞെഴുന്നേറ്റു. പ്രാദേശിക ലേഖകന്‍ ഉല്‍പ്പലാക്ഷനെ മുറിയില്‍ വിളിച്ചു വരുത്തി കുപ്പി പൊട്ടിച്ച് അയാള്‍ക്ക് ആവേശം നല്‍കി. കൂലിയെഴുത്തുകാരന്‍ കുടിയേറ്റക്കാരിലെ നേതാക്കന്മാരുടെ സ്വത്തു വിവരം വരെ വിവരാവകാശ നിയമം കൂടാതെ കണ്ടെത്തി തുടരന്‍ ലേഖനം കാച്ചി. അങ്ങനെയാണ് ചെക്കീണി ഉല്‍പ്പലാക്ഷനെ തല്ലിയത്. ചെക്കീണിക്ക് എന്തു പത്രം? അടികിട്ടിയ ലേഖകന്‍ പേനയുമെടുത്തുകൊണ്ട് അകത്തേക്ക് പാഞ്ഞപ്പോള്‍ ചെക്കിണി ഉറക്കെ ചിരിച്ചു.

Monday, February 15, 2010

റഞ്ജിനീ മലയാളം




നാട്ടിന്‍ പുറങ്ങളില്‍ പത്തിരുപത് കൊല്ലം മുമ്പ്, രാത്രിയില്‍ ചൂട്ടു കറ്റകളുമായോ ചെറിയ ടോര്‍ച്ചുമേന്തിയോ സ്ത്രീപുരുഷന്മാര്‍ കൂട്ടമായി നടന്നകലുന്ന ഒരു കാഴ്ച്ച ശനിയാഴ്ച്ചകളില്‍ കാണറുണ്ടായിരുന്നു. ടെലിവിഷനില്‍ ശനിയഴ്ച്ച വൈകുന്നേരം പ്രക്ഷേപണം ചെയ്യുന്ന സിനിമ കണ്ടു മടങ്ങുന്നവരുടെ ഒരു നീണ്ട നിര വയല്‍ വരമ്പിലൂടെയും തൊടികളിലൂടെയും വെളിച്ചത്തിന്‍റ്റെ നുറുങ്ങുകളായി പല വഴികളിലൂടെ അകന്നു പോകുന്നതു കാണാം. ദൂരദര്‍ശനില്‍ മാത്രം കണ്ടിരുന്ന മലയാളം സിനിമ ആസ്വദിക്കണമെങ്കില്‍ പണക്കാരുടെ വീട്ടില്‍ മാത്രം ഉണ്ടായിരുന്ന ടെലിവിഷനെ ആശ്രയിക്കണം. ‘സി ക്ലാസ്സ്’ സിനിമാ കൊട്ടകകളെ നാശത്തിലേക്കു തള്ളിയിട്ട ഈ സിനിമാ പ്രക്ഷേപണം നാട്ടുകാര്‍ ആസ്വദിച്ചത് പണിയെല്ലം കഴിഞ്ഞുവന്ന് പണം മുടക്കാതെ ഇരുന്നും വെടിപറഞ്ഞും സമയം കൊല്ലാന്‍ സര്‍ക്കാര്‍ ചെലവില്‍ അനുവദിക്കപ്പെട്ട ഒരു സഹായമായാണ്. പ്രമുഖ നടീനടന്മാരെ ആരെയും അറിയാത്ത ശരാശരി മലയാളി അവരെയൊക്കെ അറിഞ്ഞു തുടങ്ങി. അതുവരെ സിനിമാ കണ്ടിട്ടില്ലാത്ത പ്രായമായവരും കൊച്ചു കുട്ടികളും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും എന്നല്ല, പഴയ തലമൂറയിലെ സത്യനെയും നസീറിനെയും വരെ അറിഞ്ഞു.

മലയാളിയുടെ സ്വഭാവത്തില്‍- പ്രണയത്തില്‍, സൌഹ്രിദത്തില്‍, ചിന്താഗതിയില്‍- കാതലായ മറ്റം വരുത്താന്‍ ടെലിവിഷനു സാധിച്ചിട്ടുണ്ട്. മലയാളിയുടെ എന്നല്ല, ലോകത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തിയതിലും ടെലിവിഷന് കാര്യമായ പങ്കുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും നടന്ന ഒരുപാട് ഗവേഷണങ്ങള്‍ അതു സൂചിപ്പിക്കുന്നു. കുട്ടികളെയാണ് ടെലിവിഷന്‍ ഏറ്റവും സ്വാധീനിക്കുന്നത്. ‘പോഗൊ’ എന്ന ചാനലിലെ ‘മി. ബീന്‍’ സ്ഥിരമായി കാണുന്ന കുട്ടികളുടെ മുഖം മന്ദബുദ്ധിയുടേതുപോലെ നിര്‍വ്വികാരമായിരിക്കുന്നതായി പറയപ്പെടുന്നു. ബുദ്ധി മന്ദനെപ്പോലെ കാണപ്പെടുന്ന ആ കഥാപത്രം കാണിക്കുന്ന ഹാസ്യം കൂട്ടികള്‍ ഇഷടപ്പെടുന്നു. നെഗറ്റിവ് ഹാസ്യമായതിനാല്‍ കുട്ടികളുടെ സ്വഭാവത്തിലും അത് നിഴലിക്കുന്നു. കൊലപാതകം, ബലാത്സംഗം മുതലായ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് വിദേശത്തെ കുട്ടികള്‍ മാനസാന്തരം ചെയ്യപ്പെടുമ്പോള്‍ അത്രയുമില്ലെങ്കിലും സ്നേഹ ശൂന്യതയുടെയും അര്‍ഥരാഹിത്യത്തിന്‍റ്റെ ഒരു ബദല്‍ ലോകത്തിലാണ് നമ്മുടെ കുട്ടികള്‍ എത്തിപ്പെടുന്നത്.

അത്രയുമല്ല, മലയാളി കലാമണ്ഡലത്തെ സ്വപ്നം കണ്ട ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ കലാമണ്ഡലം എന്നതു മാറി അതു കലാഭവന്‍ ആയി. മലയാളിയുടെ സംവേദനക്ഷമതയുടെ ഒരു കാര്യമാണത്. ആസ്വാദനക്ഷമതയെ പൈങ്കിളി നിലവാരത്തിലേക്ക് താഴ്ത്തുകയെന്ന പണി ടെലിവിഷങ്കാര്‍ ചെയ്തു കഴിഞ്ഞു. ശ്രദ്ധിക്കേണ്ട ഒരു കാര്യം ടെലിവിഷന്‍ ഒരു ദിവസം എന്തൊക്കെ പ്രക്ഷേപണം ചെയ്യുന്നു എന്നുള്ളതാണ്. രണ്ടു മൂന്നു സിനിമ, സിനിമാ സംബന്ധിയായ കോമഡി ഷോ, സിനിമാപ്പാട്ടുകള്‍, സിനിമയെ സംബന്ധിച്ച ഫോണ്‍ ഇന്‍ പരിപാടികള്‍, സിനിമാവിശെഷങ്ങള്‍, സിനിമാപ്പാട്ടുകള്‍ കൊണ്ടുള്ള റിയാലിറ്റി ഷോ,സിനിമാക്കാരുമായുള്ള ഇന്‍ റ്റര്‍വ്യു....... ചുരുക്കത്തില്‍, സിനിമയല്ലാത്തത്, സിനിമയിലില്ലാത്തത് ഒന്നും അവര്‍ പ്രക്ഷേപണം ചെയ്യുന്നില്ല. ബൌദ്ധികമോ, ധാര്‍മ്മികമോ മാനുഷികമോ ആയ മൂല്യങള്‍ക്ക് പ്രസക്തിയില്ലാതാവുന്നത് ഇതുകൊണ്ടുമാവില്ലെ? ദിവസം നാലും എട്ടും പത്തും മണിക്കൂര്‍ ടെലിവിഷന്‍ കാണുന്ന മലയാളിലെ മയക്കുന്ന കറുപ്പ് മതമല്ല, ഇന്നത് ടെലിവിഷനത്രേ. അമ്പതു ലക്ഷത്തിന്‍ റ്റെ ഫ്ലാറ്റ്നല്‍കിചാനലുകാര്‍ ഉണ്ടാക്കുന്നത് ഒരു പാട്ടുകാരിയെ ആണോ, അതോ സംഗീതത്തിനു വിലപറയാന്‍ കഴിവുള്ള ഒരു താരത്തെ ആണോ? പണത്തെ മാത്രം സ്നേഹിക്കുകയും കപട ആത്മീയതയെ പരിഗ്രഹിക്കുകയും മലയാളം ഇംഗ്ലീഷില്‍ പറയാന്‍ ‘റഞ്ജിനി’ മാരെ വാര്‍ത്തെടുക്കുകയും ചെയ്യുന്ന തലമുറക്ക് ടെലിവിഷനും സിനിമയും മതി. (രഞ്ജിനിയെപ്പോലെ മലയാളം ഇംഗ്ലീഷില്‍ പറയാന്‍ മത്സരിക്കുകയാണ് ഇപ്പോള്‍ കുട്ടികള്‍ എന്നു കേള്‍ക്കുന്നു) അതത്രേ പരമമായ സത്യം.

Thursday, February 11, 2010

രാത്രി ലില്ലികള്‍ പൂത്തപോല്‍....


ആകസ്മികമായി ഒരു ദുരന്തം കൂടി മലയാള സിനിമക്ക് ഉണ്ടായിരിക്കുന്നു. എണ്‍പതുകളുടെ ആദ്യപകുതിയില്‍ തുടങ്ങിയ സിനിമാ ഗാന സാഹിത്യത്തിലെ മൂല്യശോഷണം തന്‍റ്റെ സര്‍ഗവൈഭവം കൊണ്ട് ഒരു പരിധി വരെയെങ്കിലും തിരുത്തിയെടുത്ത പുതിയ തലമുറയുടെ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയും കാലയവനികക്കുള്ളില്‍ മറഞ്ഞു. പരസ്പര ബന്ധമില്ലാത്ത പദങ്ങള്‍ ചേര്‍ത്ത് കാവ്യഗുണമില്ലാത്ത ഗാനങ്ങള്‍ പടച്ചുവിട്ട പാട്ടെഴുത്തുകാരുടെ വലയില്‍ ഒരുപാട് സംവിധായകര്‍ പെട്ടുപോയതിന്‍റ്റെ തിക്തഫലം മലയാള സിനിമ കുറെക്കാലം അനുഭവിച്ചു. മലയാളത്തിലെ എണ്ണപ്പെട്ട കവികള്‍ പാട്ടെഴുത്തിനെ രണ്ടാം തരം ഏര്‍പ്പാടായി മാറ്റിനിര്‍ത്തിയപ്പോള്‍ അതിന്റെ നിലവാരത്തെ പിടിച്ചുനിര്‍ത്താന്‍ ഒരു ഒ.എന്‍.വി.യോ യുസഫലിയോ തമ്പിയോ ഉണ്ടായിരുന്നുവെങ്കിലും അവരും എന്തുകൊണ്ടോ അത്ര സജീവമാകാതെ നിന്ന ഒരു ഇടവേള നശിപ്പിച്ചു കൈയില്‍ കൊടുത്ത ചില ‘കവിമ്മന്യന്മാര്‍’ മലയാളം പാട്ടിനെ ഭരണിപ്പാട്ടോളം തഴ്ത്തിക്കളഞ്ഞു. വയലാറിന്റെ വിശുദ്ധമായ ഭാവനയും ഭാസ്കരന്‍ മാഷിന്റെ ലളിതമായ ശൈലിയും ഒ.എന്‍.വിയുടെ ദീപ്തമായ പ്രണയ സങ്കല്‍പ്പവും പാട്ടിലൂടെ മനസ്സിലേറ്റുവാങ്ങിയ മലയാളിയുടെ കരളിലെ തന്ത്രിയില്‍ അനുരാഗത്തിന്റെ ഇളം കാറ്റ് അറിയാതെ കൈവിരല്‍ ചേര്‍ത്തപ്പോളാണ് നാംഅദ്ദേഹത്തെശ്രദ്ധിക്കുന്നത്. പുത്തഞ്ചേരി കടന്നു വന്ന വഴി അത്ര സുഗമമായിരുന്നില്ല. ഒരുപാട് ത്യാഗത്തിലൂടെയാണ് അദ്ദേഹം വിജയത്തെ തന്നോടടുപ്പിച്ചത്. ജനിതക പാരമ്പര്യം നല്‍കുന്ന പ്രേരണയെ തടുക്കാന്‍ ഒരു പ്രതിബന്ധത്തിനുമാവില്ല. എഴുതാനായി ജന്മമെടുത്തവന് അതില്‍നിന്നും മാറി നില്‍ക്കാനാവില്ല. തുന്നാരന്‍ പക്ഷിയെപ്പോലെ, മനോഹരമായി അവന്‍ ശില്പിയുടെ പണിചെയ്യും. ഒരു സാധാരണ വിദ്യാര്‍ഥി. അധ്യാപകരാല്‍ ശ്രദ്ധിക്കാപ്പെടാനായി പാട്ടുപാടുമെന്നതൊഴിച്ചാല്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. സാമ്പത്തികമായി മെച്ചമല്ലാത്ത അവസ്ഥ. ഓട്ടോ കണ്‍സള്‍ട്ടന്‍റ്റിന്‍റ്റെ പണി വരെ ആദ്യം അദ്ദേഹത്തെക്കൊണ്ടു ചെയ്യിപ്പിച്ചത് നിര്‍ധനാവസ്ഥയായിരുന്നു. കോഴിക്കോട് ആകാശവാണിയില്‍ വന്ന ലളിതഗാനങ്ങളിലൂടെയാണ് നാട്ടുകാര്‍ അദ്ദേഹത്തെ അറിഞ്ഞത്. പിന്നീട് പാട്ടിന്‍റ്റെ പാലാഴിയില്‍ അദ്ദേഹം സ്വയം അലിഞ്ഞുചേര്‍ന്നു. ‘നിലാവിന്‍റ്റെ നീലഭസ്മക്കുറിയും‘ ‘ആറ്റിറമ്പിലെ തെങ്ങിലെ തേന്‍ കരിക്കിലെ തുള്ളിപോലെ തുളുമ്പിനില്‍ക്കുന്ന‘ യൌവന സൌന്ദര്യവും ‘ദേവകന്യകള്‍ മീട്ടുന്ന സൂര്യതംബുരുവും’ നല്‍കിയ കാവ്യബിംബങ്ങള്‍ പുത്തഞ്ചേരിയുടേതുമാത്രമായിരുന്നു. ഒരു ഭാവ ഗീതത്തിനു വേണ്ട ലളിത സുന്ദര പദങ്ങളും ചര്‍വിത ചര്‍വണം ചെയ്യാത്ത സങ്കല്‍പ്പങ്ങളും നവ്യമായ ഒരു കാവ്യ സംസ്കാരമാണ് പകര്‍ന്നു നല്‍കിയത്. പ്രണയത്തിന്റെ പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പില്‍ പ്രണയിനിയുടെ ആഗമനം ‘ മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്‍റ്റെ ചിറകുകള്‍ കൂടഞ്ഞതുപോലെ’ അമൂര്‍ത്തമായ ഒരു തലോടലായി മനസ്സില്‍ നിറയുന്നു. ‘രാവിന്‍ തിരുവരങ്ങില്‍ വീണുടഞ്ഞ സൂര്യകിരീടം’ നിര്‍മ്മിച്ചെടുക്കാന്‍ ഒരു രാത്രി ഉറക്കമൊഴിയേണ്ടിവന്ന കഥ അദ്ദേഹം തന്നെ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. സിനിമാ രംഗത്തെ ഒരുസുഹ്രുത്തുമായിഒരു ദിവസം ഒരു കലാ സംഘടനയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ഉദ്ഘാടനചെയ്യുന്നതിനു ക്ഷണിക്കാന്‍ ഇതെഴുതുന്ന എനിക്കു പോകേണ്ടി വന്നു. പുത്തഞ്ചേരിയെ വിളീക്കണം എന്നു തോന്നിയതിനു പിന്നില്‍ അദ്ദേഹത്തിന്റെ ഗുരുകൂടിയായഒരധ്യാപകന്‍ ഞങ്ങളുടെ കൂടെയുണ്ട് എന്ന ഒരു ധൈര്യമുണ്ടായിരുന്നതു കൊണ്ടുകൂടിയായിരുന്നു. വീട്ടിലുണ്ട് എന്നറിഞ്ഞ ഒരു പ്രഭാതത്തില്‍ ഞാനും സിനിമാരംഗത്തെ സുഹ്രുത്തും കൂടി വീട്ടിലെത്തി. ഞങ്ങള്‍ വീട്ടിലേക്കു കയറിയപ്പോള്‍ അദ്ദേഹം ഷെല്‍ഫില്‍ വെച്ച ഏതോ പുസ്തകം അകത്തുനിന്നും തിരയുകയായിരുന്നു. കൂടെയുള്ള സുഹ്രുത്തിനെ കണ്ടതും അദ്ദേഹം പൂറത്തു വന്നു. ഞങ്ങള്‍ കസേരയില്‍ ഇരുന്നപ്പോള്‍ അദ്ദേഹം വെറും നിലത്ത് പടിഞ്ഞിരുന്നു. ഒരു കാവി മുണ്ടുടുത്ത അദ്ദേഹം കുപ്പായമിടാതെ രുദ്രാക്ഷം പോലെ എന്തോ ഒന്നിട്ട മാറു കാണിച്ചുകൊണ്ട് കഥപറയാനിരുന്നു. പുത്തഞ്ചേരിക്കാരന്റെ അതെ നാട്ടു ഭാഷയില്‍ ലളീതമായ ഒരുപാടുകാര്യങ്ങള്‍ പറഞ്ഞ അദ്ദേഹം പത്തിരുപതു കൊല്ലം സിനിമയില്‍ നിറഞ്ഞു നിന്നതിന്റെയോ ആറേഴ് സംസ്ഥന അവാര്‍ഡുകളും മറ്റെന്തൊക്കെയോഅവാര്‍ഡുകളും നേടിയതിന്റെയും ജാട ഒന്നുമില്ലാതെ എന്നോടും സംസാരിച്ചുകൊണ്ടിരുന്നു. (എന്റെ സുഹ്രുത്ത് എന്നെ പരിചയപ്പെടുത്തിയപ്പോള്‍ തന്റെ സതീര്‍ഥ്യരായ ഒരുപാടു പേരെപ്പറ്റിയും അധ്യാപകരെപ്പറ്റിയും അദ്ദേഹം എന്നോട് ചോദിച്ചു) ഞാന്‍ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ മാറ്റമില്ലാത്ത സ്വഭാവത്തെക്കൂറിച്ചായിരുന്നു.പുത്തഞ്ചേരിക്കാരും അദ്ദേഹത്തെപ്പറ്റി ഇതുതന്നെ പറയും. പിരിഞ്ഞു പോരുന്നതു വരെ തന്റെ പാട്ടുകളെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. തന്റെ പുതിയ തിരക്കഥയെക്കുറിച്ച് സുഹ്രുത്തിനോട് പറയുന്നുണ്ടായിരുന്നുവെങ്കിലും ഒന്നും ചോദിക്കാന്‍ എനിക്ക് ധൈര്യം വന്നതുമില്ല. ഒരു ചായ കുടിച്ച് ഞങ്ങള്‍ പിരിയുമ്പോള്‍ ഞാനോര്‍ത്തില്ലാ, ഒരുവര്‍ഷം കൂടിയേ അദ്ദേഹം ഇവിടെ കാണുമെന്ന്... രാത്രിലില്ലികള്‍ പൂത്തപോല്‍ ഒരുമാത്രമിന്നി അദ്ദേഹവും പോയി.

Thursday, February 4, 2010

ഷീരിന്‍




ല്ലഭനു പുല്ലുമായുധം എന്നൊരു ചൊല്ലുണ്ടല്ലോ. ഒരു മോശപ്പെട്ട പണിക്കാരന്‍ എപ്പോഴും തന്‍റ്റെ ആയുധങ്ങളെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും എന്ന അര്‍ഥം വരുന്ന മറ്റൊരു ചൊല്ല് ഇംഗ്ലീഷിലുമുണ്ട്. ഇതില്‍ ആദ്യത്തേത് നമ്മുടെ ഒട്ടധികം സിനിമാക്കാര്‍ക്കും ചേരില്ല. പരിമിതമായ വിഭവങ്ങള്‍ കൊണ്ട് എങ്ങനെ കഥ പറയാമെന്നും കഥയുടെ പരിണാമഗുപ്തി നിലനിര്‍ത്തി അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്താമെന്നും കാണിച്ചുതരുന്ന ചലച്ചിത്രമാണ് ഇറാനിയന്‍ ചലച്ചിത്രകാരനായ അബ്ബാസ് കൈറോസ്റ്റാമിയുടെ ഷീരിന്‍.

ഈ സിനിമയെ മഹത്തരമാക്കുന്നത് അതിന്‍റ്റെ കഥ പറയുന്നതിനു സ്വീകരിച്ച സങ്കേതമാണ്. നൂറ്റിപ്പതിമ്മൂന്ന് പ്രേക്ഷകര്‍ (മിക്കവാറും സ്ത്രീകള്‍) ഒരു തിയറ്ററില്‍ ഇരുന്ന് സിനിമകാണുകയാണ്. അവരുടെ മുഖത്തുനിന്നാണ് നമ്മള്‍ സിനിമ കാണുന്നത്, അഥവാ അവരുടെ മുഖഭാവങ്ങള്‍ വായിച്ചാണ് നാം കഥാപാത്രങ്ങളെ അറിയുന്നത്.പന്ത്രണ്ടാംന് നൂറ്റാണ്ടിലെ കവിയായിരുന്ന നെസാമി ഗഞ്ജാവിയുടെ കഥയാണ് വെള്ളിത്തിരയില്‍ അരങ്ങു തകര്‍ക്കുന്നത്. പേര്‍ഷ്യന്‍ രാജകുമാരനും (ഖുസ്രോ)അര്‍മേനിയന്‍ രാജകുമാരിയും (ഷീരിന്‍) തമ്മിലുള്ള വൈരത്തിന്‍റ്റെ,പ്രണയത്തിന്‍റ്റെ കഥ-അതായത്, സ്ത്രീയുടെ ആത്മത്യാഗത്തിന്റ്റെ കാല്‍പ്പനിക സുന്ദരമായ പ്രണയ കഥ, ശബ്ദരേഖ യിലൂടെ മാത്രമാണ് നാം അറിയുന്നത്. ക്യാമറ നൂറ്റിപ്പതിമ്മൂന്നു സ്തീകളുടെ മുഖത്തും മാറി മാറി കയറിയിരിക്കുന്നു.
ഇത്തരം ഒരു ദ്ര്ശ്യാനുഭവം നമുക്ക് അപൂര്‍വ്വമാണ്. ഒരു പ്രതിഭാശാലിയായ ചലച്ചിത്രകാരനു മാത്രമേ ഇത്തരം ഒരു പരീക്ഷണത്തിനു മുതിരാനുള്ള ത്രാണിയുണ്ടാവുകയുള്ളൂ. തിയറ്ററില്‍ കയറിയിരിക്കുന്ന സ്തീകളില്‍ വിഖ്യാതരായ നടികളുണ്ട്. അവര്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. ശബ്ദരേഖയുടെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് അവരുടെ സൂക്ഷ്മ ഭാവങ്ങള്‍ കണ്ടിരിക്കാന്‍ തന്നെ സുഖമുണ്ട്. എഴുപതോളം അന്താരാഷ്ട്ര അവാര്‍ഡുകള്‍ ലഭിച്ച ഈ ചിത്രം ഒന്നു കാണുക. അതത്രേ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏക കാര്യം.

Monday, January 25, 2010

തൊഴിലുറപ്പ്


പഞ്ചായത്ത് കിണറിന്‍റ്റെ അരികിലുള്ള ആഞ്ഞിലിമരത്തിന്‍റ്റെ കൊമ്പില്‍ കാലു താഴ്ത്തിയിട്ട് ചെക്കിണി മഴുകൊണ്ട് കൊമ്പ് വെട്ടി മുറിക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. (ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പണി പണ്ടു കാളിദാസന്‍ ചെയ്തത് ഓര്‍മ്മയുള്ളതുകൊണ്ട് ചെക്കിണീ ആ പണി ചെയ്തില്ല. കൊമ്പു വെട്ടിക്കൊണ്ടിരിക്കെ താഴെ കക്കാട്ട് വയലിലേക്ക് അസംഖ്യം പുരുഷാരം നടന്നടുക്കുന്നത് ചെക്കിണി കണ്ടു.
ആണ്‍ പെണ്‍ ഭേദമില്ലാതെ തൂമ്പയും പിടിച്ച് നടന്നു വരുന്ന ആളുകളെ കണ്ടപ്പോള്‍ മിച്ചഭൂമി സമരം നടക്കുകയാണോ എന്ന് ചെക്കിണി സംശയിച്ചു. അടുത്തു വരുന്നതില്‍ അധികം ആളുകളും ചെക്കിണിക്ക് സുപരിചിതര്‍. ഇവരൊക്കെ പഴയ ജന്മിയുടെ മകനും റിയല്‍ എസ്റ്റേറ്റ് കാരനുമായ മൂഷികന്‍ എന്നു വിളിപ്പേരുള്ള ചാത്തുവിന്‍റ്റെ (ബി.പി.എല്‍) പറമ്പിലേക്ക് വരുന്നതെന്തിനാണാവോ? സമരമാണോ എന്നു ചെക്കിണിക്കു വീണ്ടും സംശയമുദിച്ചു. സമരമാണെങ്കില്‍ കൊടി കാണാതിരിക്കില്ല. സമരവും കൊടിയും കണ്ടാല്‍ ചെക്കിണി മരത്തില്‍ നിന്നും ചാടി അവരുടെ കൂടാന്‍ ഉറപ്പിച്ചു. പക്ഷെ, ഇത് കളി അതൊന്നുമല്ലെന്ന് ചെക്കിണിക്കു തോന്നി.
പുരുഷാരം അടുത്തെത്തിയപ്പോള്‍ ചെക്കിണി വെട്ടു നിര്‍ത്തി അക്ഷമനായി വിളിച്ചു ചോദിച്ചു.
“കൂ....യ്...... എന്താ പരിപാടി?”
ഒച്ച് കേട്ട് ആളുകള്‍ ആകാശത്തേക്ക് നോക്കിയപ്പോള്‍ വ്ര്ക്ഷോപവിഷ്ടനായ സാക്ഷാല്‍ ചെക്കിണീ ചോദ്യ ചിഹ്നം പോലെ ഇരിക്കുന്നത് കണ്ടു.
“തൊയിലൊറപ്പ് പണ്യാ..... പോരുന്നോ?”
ഭൂമിയില്‍ നിന്നും ആകാശത്തേക്കുള്ള ശബ്ദ സന്ദേശം ചെക്കിണി ശ്രവിച്ചു.- തൊഴിലുറപ്പ്! ചെക്കിണി കേട്ടിട്ടുണ്ട്. പക്ഷേ, അതിന്‍റ്റെ ഗുട്ടന്‍ സ് ശരിക്കും പിടികിട്ടിയിരുന്നില്ല.
ആളുകള്‍ ചിരിയും കളിയുമായി പണി തുടങ്ങി. മൂഷികന്‍ ചാത്തുവിന്‍റ്റെ പറമ്പ് ഇളകിത്തുടങ്ങി. പെണ്ണുങ്ങളില്‍ പലരും തൂമ്പ ആദ്യമായി തൊടുന്നവരായിരുന്നു. ചിലര്‍ രണ്ടുമൂന്നു കൊത്തു കൊത്തി കിതച്ചിരുന്നു. അതിനിടക്ക് ഒരു തടിച്ചിപ്പൂതത്തെ ചെക്കിണി കണ്ടു. ചെത്തുകാരന്‍ രാഘവന്‍റ്റെ ഓള്. രണ്ടു മൂന്നാളുകള്‍ക്ക് നില്‍ക്കാനുള്ള ഇടം അവള്‍ക്കു വേണ്ടി വന്നതിനാല്‍ വരമ്പത്ത് ചെറിയൊരു സംഘര്‍ഷാവസ്ഥ നിലനിന്നു. അവള്‍ ഏങ്... എന്നൊരു ശബ്ദമുണ്ടാക്കി ഇടക്ക് പ്രയാസപ്പെട്ട് തൂമ്പ ഒന്നു വലിക്കും. കള്ളിന്‍റ്റെ അടിയില്‍ ഊറുന്ന മട്ട് കുറ്റിച്ചിട്ടാണ് ഓള്‍ക്കിത്ര തടി എന്നാണ് രാഘവന്‍ പറയുന്നത്.
ചെക്കിണീ ഒന്നുകൂടി നോക്കിയപ്പോഴാണ് നടുങ്ങിപ്പോയത്. ശ്വാസം ഏങ്ങിയേങ്ങി വലിക്കുന്ന ചാപ്പുണ്യാര് നിലത്തിരുന്ന് പുല്ല് പറിക്കുന്നു. മൂ‍പ്പര് ആന്ധ്രയില്‍ മീന്‍ വിഴുങ്ങാന്‍ പോയപ്പോള്‍ കൂട്ടുപോയത് ചെക്കിണിയാണ്. തീവണ്ടിയിലെ കക്കൂസില്‍ സമാധിയായിപ്പോയെന്ന് കരുതിയതാണ്, അന്ന്. ചാപ്പുണ്യാര് തൂമ്പയെടുക്കാന്‍ ധൈര്യപ്പെടാഞ്ഞത് നന്നായി. ശ്വാസം കിട്ടാന്‍ മൂപ്പര് മുണ്ടിന്‍റ്റെ കോന്തലയില്‍ കരുതിവെച്ച എന്തോ ഒരു മരുന്ന് എടുത്ത് ഇടക്ക് മൂക്കില്‍ വലിക്കുന്നുണ്ട്. മരത്തില്‍ വളര്‍ന്നു കയറിയ വള്ളീകള്‍ പിഴുതെറിയുന്ന ചാപ്പുണ്യാരെ ചെക്കിണീ നോക്കിനിന്നു.
കുടുംബശ്രീക്കാരുപെണ്ണൂങ്ങളില്‍ ചിലര്‍, കമ്മിറ്റിയിലുണ്ടായ കശപിശയുടെ ബാക്കി അവിടെ വെച്ചു തുടങ്ങി. കുടുംബശ്രീ സെക്രട്ടറി പദ്മാവതിയെ കാര്‍ത്യായനിയേടത്തി എന്തോ തെറി വിളിച്ചു പറഞ്ഞു. അതു കേട്ട പദ്മാവതി ഇളിഭ്യയായി അവരോട് ഒന്നും പരയാതെ ദേഷ്യം തീര്‍ക്കാന്‍ വിലാസിനിയുടെ നേരെ തിരിഞ്ഞു. വിലാസിനി ലോണ്‍ തിരിച്ചടവ് വൈകിച്ചു എന്നായിരുന്നു പരാതി. ഈ ലഹള നടക്കുമ്പോളാണ് ഇരുമ്പന്‍ ഗോയിന്നന്‍ (ഉറൂബിന്‍റ്റെ കഥാപാത്രത്തെ അനുസ്മരിച്ച് ആരൊ നല്‍കിയ പേരാണ്) മോഹാലസ്യപ്പെട്ട് വീഴുന്നത് ചെക്കിണി കണ്ടത്.
ലഹള നിലച്ചു. ചെക്കിണി മരത്തില്‍ നിന്നും താഴോട്ട് ചാടാന്‍ വെമ്പി നിന്നപ്പോള്‍ ഗോയിന്നന്‍റ്റെ മുഖത്ത് ആരോ തോട്ടില്‍ നിന്നും തണുത്ത വെള്ളം കോരിയൊഴിച്ചു. ഗോയിന്നന്‍ കണ്ണു തുറന്നു. ഗോയിന്നന്‍ പണിക്കു വന്നതിനു ശേഷം ഇടക്കിടക്ക് മോഹാലസ്യപ്പെട്ടു വീഴുന്നതിനാലാണ് ആരും അതത്ര കാര്യമാക്കാത്തതെന്ന് കാര്യം അന്വേഷിച്ചെത്തിയ മൂഷികനോട് ആരൊ പറയുന്നത് ചെക്കിണി കേട്ടു.
ഇരുമ്പന്‍ ഗോയിന്നന്‍ പണിക്കു പോകാതായിട്ട് ഒരു ദശാബ്ദം കഴിഞ്ഞു. ചുമട്ടു തൊഴിലാളിയായ ഇരുമ്പന്‍ ചെങ്കല്ലു ചുമന്നു പോകുമ്പോള്‍ അടി തെറ്റി വീണ് കഴുത്തിന്‍റ്റെ ഞരമ്പിനു കേടു പറ്റിയതില്‍ പിന്നെ ആരും പണിക്കു വിളിക്കാതായി. ആശാരപ്പണിക്കു പോകുന്ന കുണ്ടന്‍ എന്തെങ്കിലും കൊണ്ടുക്കൊടുത്താല്‍ ആയി. കണ്ണു തള്ളി പല്ലു കൊഴിഞ്ഞ് അസ്ഥി മാത്രശേഷനായി വീട്ടില്‍ കഴിഞ്ഞ ഇരുമ്പന്‍ എങ്ങനെ തൊഴിലുറപ്പു പണിക്കു വന്നു എന്നു ചെക്കിണിക്കു മനസ്സിലായില്ല.
പെണ്ണൂങ്ങള്‍ നിര്‍ത്തിപ്പോയ ചര്‍ച്ച പുനരാരംഭിച്ചു. ചെക്കിണി ഒരു കൊമ്പു മുറിച്ചു മാറ്റി മറ്റേ കൊമ്പില്‍ ഇരു കാലും നീട്ടി താഴോട്ടിട്ട് ഇരുന്ന് മുറുക്കന്‍ പൊതി തുറന്ന് വെറ്റിലയില്‍ നൂ റു തേച്ചു. അപ്പോള്‍ പണിക്കാര്‍ ചായ കുടിക്കാനുള്ള ചിട്ട വട്ടങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
പെണ്ണുങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ നിന്നും ദോശയും പത്തിരിയും മറ്റും പുറത്തെടുത്തു. പുഴുങ്ങിയ കപ്പയും പഴംചോറും മീന്‍ കറിയും പുറത്തിറങ്ങി. വട്ടത്തിലിരുന്ന് ചായ കുടിക്കുമ്പോള്‍ ചെത്തുകാരന്‍റ്റെ ഓള് തടിച്ചിപ്പൂതം ഒരു കിലോ പൂള(കപ്പ) പുഴുങ്ങിയത് ഒറ്റയിരുപ്പിന്‍ തിന്ന് ഗ്യാസ് മൂന്നുവട്ടം പുറത്തുവിട്ടതിന്‍റ്റെ പ്രകമ്പനം ചെക്കിണിക്ക് അനുഭവ വേദ്യമായി. ഇരുമ്പന്‍ ഗോയിന്നന്‍ ഒരു ഗ്ലാസില്‍ ബാര്‍ലി വെള്ളം കൂടിച്ച് കിട്ടിയ ചാന്‍സിന് കരിയിലയില്‍ കിടന്നുഴച്ചു. ചാപ്പുണ്യാര് ഒരു ദോശ തിന്നാനുള്ള പാഴ്വേല നടത്തിക്കൊണ്ടിരിക്കുകയാണ്.
ഗള്‍ഫുകാരന്‍റ്റെ ഭാര്യ ഗ്ലാസില്‍ എന്തോ ഒന്നു കലക്കി കുടിക്കുന്നത് ചെക്കിണി കണ്ടു. അവള്‍ കണ്ണാടി നോക്കി മുഖം മിനുക്കി. ഇവളൊക്കെ എന്തിനു പണിക്കു വന്നു എന്നു ചെക്കിണിക്കു മനസ്സിലായില്ല.
“ശാരദേ ഇഞ്ഞി എന്തിനു വന്നതാ കണ്ണാടി നീക്കാന?”
കാര്‍ത്യായനിയേടത്തി ഉറക്കെ വിളിച്ചു ചോദിച്ചത് മൂപ്പത്തിക്ക് അത്ര ഇഷ്ടമായില്ലെന്നു ചെക്കിണിക്കു തോന്നി.
“ഞാന്‍ കൊളസ്റ്റ്രോള് കൊറക്കാന്‍ വന്നതാ..പണിക്കു വന്നല്ല കര്‍ത്യായനി ഏടത്യേ..”
കര്‍ത്യായനി ഏടത്തിക്ക് അത് അത്ര മനസ്സിലായില്ല. ചെക്കിണിക്കും അതത്ര മനസ്സിലായില്ല. ചെക്കിണി രണ്ടാമത്തെ മരവും മുറിച്ചു കഴിഞ്ഞപ്പോളാണ് അതുകണ്ടത്. തോട്ടുവക്കത്ത് ഒരു പ്രണയം. മൂഷികന്‍ ചാത്തുവിന്‍റ്റെ മൂത്തമകന്‍ വാസുവും കോമള വല്ലിയും കൂടി. വാസു പട്ടാളത്തി നിന്നും ചാടിപ്പോന്ന് പിന്നെ കുറച്ചുകാലം സിലോണില്‍ പാര്‍ത്തു. അതു കഴിഞ്ഞ് ഊരു തെണ്ടി വന്നതാണ്. ചാത്തുവിന് മകനെ തീരെ ഇഷ്ടമല്ല. കോമളവല്ലിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണെന്ന് ചെക്കിണിക്ക് അറിയാം. പ്രണയം കണ്ട് ചെക്കിണിക്ക് റൊമാന്‍സ് ഉണ്ടായി. അയാള്‍ സങ്കല്‍പ്പത്തില്‍ വിലയിച്ച് ‘അദ്വൈതാമല ഭാവസ്പന്ദിത വിദ്യുന്മേഖല പൂകി’യിരിക്കുമ്പോളാണ് താഴെനിന്നും ഘോരമായ ഒരു ശബ്ദം കേള്‍ക്കുന്നത്.
മൂഷികവംശം ഒന്നാകെ ഇളകിയിരിക്കുന്നു. വാസുവിന്‍റ്റെ ഒളിസേവ കണ്ടുപിടിച്ചതാവാമെന്നു കരുതി ചെക്കിണീ ഭൂമിയിലേക്കു നോക്കി. അതല്ല കാര്യം. മൂഷികന്‍ ചാത്തുവും മക്കളും പടപ്പുറപ്പാടിലാണ്. ദാരിദ്ര്യരേഖക്കു താഴെ കിടക്കുന്ന ഒരു പാവം റിയല്‍ എസ്റ്റേറ്റ്- ഭൂപ്രഭു വര്‍ഗ്ഗക്കാരനായ മൂഷികന് പ്രകോപനം ഉണ്ടാവാന്‍ മാത്രം എന്തു പണിയാണ് തൊഴിലുറപ്പുകാര്‍ ചെയ്തുവെച്ചത് എന്ന് ചെക്കിണി ആശ്ചര്യപ്പെട്ടു. ഭൂമിയില്‍ നിന്ന് വീണ്ടും ചെക്കിണി സബ്ദകോലാഹലം തുടര്‍ന്നു കേട്ടു.
“ പോ, നായിന്‍റ്റെ മക്കളേ......., ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ വാനിലേം മാഞ്ചിയോം ഇങ്ങള് പറച്ചു കളഞ്ഞോ? കൊല്ലും ഞാന്‍ എല്ലാരേം.....”
ചാത്തുവും മക്കളും വട്യുമെടുത്ത് വരുന്നത് കണ്ട്, തൊഴിലുറപ്പുകാര്‍ അതിവേഗം ബഹുദൂരം എന്ന ബൂര്‍ഷ്വാ സിദ്ധാന്തം ഉപയോഗിച്ച് വയല്‍ കടന്ന് ഓടി രക്ഷപ്പെട്ടു. ചെത്തുകാരന്‍റ്റെ ഓള് വയല്‍ വരമ്പത്തുനിന്ന് വീ ണ് വെള്ളത്തില്‍ കിടന്ന് കൈ കാലിട്ട് അടിച്ചു. ചാപ്പുണ്യാരും ഇരുമ്പനും സംഗതി എന്താണെന്ന് മനസ്സിലായില്ല. തിരിഞ്ഞു നോക്കുമ്പോള്‍ ആരെയും കാണാനില്ല!
സംഗതി എന്താണെന്ന് ചെക്കിണിക്ക് തിരിഞ്ഞു. എന്തോ കാട്ടുവള്ളിയാണെന്നു കരുതി ചാപ്പുണ്യാരും ഇരുമ്പനും ചേര്‍ന്ന് ഉച്ചവരെ പറിച്ചു നീക്കിയത് മൂഷികവര്‍ഗ്ഗം സ്നേഹിച്ചു നട്ടുവളര്‍ത്തിയ ഒരേക്കര്‍ വാനിലയാണ്. അതു ചെയ്തവരാകട്ടെ അന്തസ്സായി അവിടെ തന്നെ ഇരിക്കുന്നു! തൊഴിലുറപ്പു പണിക്കാരുടെ കൂടെ ചാപ്പുണ്യാരെയും ഇരുമ്പനെയും മൂഷികന്‍ പെടുത്തിയില്ല. അതുകൊണ്ട് തല്ലു കിട്ടാതെ ഇരുവരും രക്ഷപ്പെട്ടു. വെള്ളത്തില്‍ വീണ തടിച്ചിപ്പൂതം അനക്കമറ്റു കിടന്നു.
ചെക്കിണി ആകാശത്തുനിന്നും ഇറങ്ങിവന്നപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ പ്രയാസപ്പെട്ട് അവര്‍ ചിരിച്ചുകൊണ്ട് ഇരുമ്പന്‍ പറഞ്ഞു.
“ ഉച്ചയാകുമ്പളേക്ക് എല്ലാരും പണീന്ന് കയറി.. വല്ലാത്തൊരു പണിക്കാര്വന്നെ....” ചാപ്പുണ്യാര് ശ്വാസം ആഞ്ഞു വലിച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു.
ചളിയില്‍ നിന്ന് എഴുന്നേറ്റ് വരുന്ന തടിച്ചിപ്പൂതത്തെ കണ്ട് ചെക്കിണിക്കു ചിരി വന്നു.
തടിച്ചിപ്പൂതം വരുന്നത് കണ്ട് ചാപ്പുണ്യാരും ഇരുമ്പനും കഥയറിയാതെ ആര്‍ത്തുചിരിച്ചു.

Thursday, January 21, 2010

രാത്രി


എനിക്ക് ഏകാന്തതയെ ഇഷ്ടമാണ്.
രാത്രിയുടെ മൌനം ചീവീടുകള്‍ക്കുമുന്നില്‍
ഇടിമുഴക്കത്തോടെ ഗര്‍ജ്ജിക്കുമ്പോള്‍
കടമ്പുകള്‍ പോലെ
ഏകാന്തത പൂത്തുലയുന്നു.
രാത്രി അഴകാര്‍ന്ന കണ്ണുകള്‍ കാട്ടി
മുടി കോതി അടുത്തെത്തുമ്പോള്‍
ഈറനാര്‍ന്ന മുടിയിഴകളുടെ വശ്യഗന്ധം
എന്നെ ഉന്‍മത്തനാക്കുന്നു.
ഞാന്‍ തനിച്ചാകുമ്പോള്‍
അവള്‍ എനിക്ക് ഇലഞ്ഞിപ്പൂവുകൊണ്ടുതീര്‍ത്ത
വിഷാദത്തിന്റെ ഒരു വസന്തം സമ്മാനിക്കുന്നു.

രാത്രി എനിക്ക് വേദനയുടെ ഒരു
വനജ്യോത്സ്നയാണ്.
എന്റെ മുനികന്യക നട്ടുവളര്‍ത്തിയ
ഒരു കുഞ്ഞു നിലാവ്
രാത്രിയുടെ ഇരുണ്ട ഇടനാഴിയില്‍
നീറിയെരിയുന്നുണ്ട്.
രാത്രിയുടെ പൊള്ളുന്ന മൌനത്തില്‍
നീയെന്റെ നേരെ വിയര്‍ക്കുന്ന ഓരോ ചോദ്യത്താല്‍
വാളോങ്ങുമ്പോള്‍
എനിക്കു മറുപടിയില്ല.
രാത്രി ഒരു ദുസ്വപ്നമായി
ജനലിലിലൂടെ കോമ്പല്ലുകള്‍ കാട്ടി
മിഴിച്ചുനോക്കുന്നതായി
നീ പറഞ്ഞു.
എനിക്കറിയാം, കടല്‍ പോലെ പ്രക്ഷുബ്ധമായ
നിന്റെ മനസ്സിന്റെ പിരിമുറുക്കം.
പക്ഷേ, നീലിച്ച കൈവിരലുകളാല്‍
രാത്രി എന്നെ തലോടുകയാണ്.
ഒരു നിശാഗന്ധിയുടെ ഇതളിലെവിടെയോ
ഞാന്‍ ഉരുകിത്തീരുകയാണ്.

Thursday, January 14, 2010

നിരാശ


ഞാന്‍ പ്രണയം അവസാനിപ്പിച്ചു.
കത്തുന്ന വാക്കുകളില്‍ വെള്ളം കോരിയൊഴിച്ച്
കരിഞ്ഞ അക്ഷരങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കുന്നു.
മതി.
എനിക്ക് നീയായിരുന്നു എല്ലാം.
ശരറാന്തല്‍ മുനിഞ്ഞു കത്തുന്ന മണ്‍കുടിലില്‍
പാതിരാത്രിക്ക് ഞാന്‍ അക്ഷരങ്ങള്‍
പെറുക്കിവെച്ച് തീര്‍ത്ത ഉപഹാരം
പഴയ മയില്‍പ്പീലികള്‍ക്കിടയില്‍ എവിടെയോ കളഞ്ഞുപോയി.
ആരാലും തിരിച്ചറിയപ്പെടാത്ത
ഞാന്‍ നിലാവിനിടയില്‍ ഉണ്ടായിരുന്നു.
അവര്‍ കത്തുന്ന പന്തവുമായി
എന്നെ തിരഞ്ഞു.
ഞാന്‍ തേഞ്ഞുപോയ ഒരു പാദരക്ഷപോലെ
എന്നെ ചവിട്ടിയരച്ചവനാല്‍ ഉപേക്ഷിക്കപ്പെട്ടു.
വെറുതെ നടന്നുപോയ വിശുദ്ധനായ ഒരാള്‍
തന്റെ പിന്നാലെ വരുന്നവന്‍റ്റെ ചെരുപ്പിന്‍റ്റെ
വാര്‍ കുനിഞ്ഞ് അഴിക്കുന്നുണ്ടായിരുന്നു.
ഞാന്‍ വീണുപോയ ഒരു വാക്കുമാത്രമാണ്.
അത് അന്തരീക്ഷത്തിലെവിടെയോ അസ്തമിച്ചു.
മണ്ണിലെവിടെയോ
ഇരതേടുന്നുണ്ട്, പക്ഷേ, ഞാന്‍.

My Blog List

Subscribe Now: Feed Icon