Monday, January 25, 2010

തൊഴിലുറപ്പ്


പഞ്ചായത്ത് കിണറിന്‍റ്റെ അരികിലുള്ള ആഞ്ഞിലിമരത്തിന്‍റ്റെ കൊമ്പില്‍ കാലു താഴ്ത്തിയിട്ട് ചെക്കിണി മഴുകൊണ്ട് കൊമ്പ് വെട്ടി മുറിക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. (ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പണി പണ്ടു കാളിദാസന്‍ ചെയ്തത് ഓര്‍മ്മയുള്ളതുകൊണ്ട് ചെക്കിണീ ആ പണി ചെയ്തില്ല. കൊമ്പു വെട്ടിക്കൊണ്ടിരിക്കെ താഴെ കക്കാട്ട് വയലിലേക്ക് അസംഖ്യം പുരുഷാരം നടന്നടുക്കുന്നത് ചെക്കിണി കണ്ടു.
ആണ്‍ പെണ്‍ ഭേദമില്ലാതെ തൂമ്പയും പിടിച്ച് നടന്നു വരുന്ന ആളുകളെ കണ്ടപ്പോള്‍ മിച്ചഭൂമി സമരം നടക്കുകയാണോ എന്ന് ചെക്കിണി സംശയിച്ചു. അടുത്തു വരുന്നതില്‍ അധികം ആളുകളും ചെക്കിണിക്ക് സുപരിചിതര്‍. ഇവരൊക്കെ പഴയ ജന്മിയുടെ മകനും റിയല്‍ എസ്റ്റേറ്റ് കാരനുമായ മൂഷികന്‍ എന്നു വിളിപ്പേരുള്ള ചാത്തുവിന്‍റ്റെ (ബി.പി.എല്‍) പറമ്പിലേക്ക് വരുന്നതെന്തിനാണാവോ? സമരമാണോ എന്നു ചെക്കിണിക്കു വീണ്ടും സംശയമുദിച്ചു. സമരമാണെങ്കില്‍ കൊടി കാണാതിരിക്കില്ല. സമരവും കൊടിയും കണ്ടാല്‍ ചെക്കിണി മരത്തില്‍ നിന്നും ചാടി അവരുടെ കൂടാന്‍ ഉറപ്പിച്ചു. പക്ഷെ, ഇത് കളി അതൊന്നുമല്ലെന്ന് ചെക്കിണിക്കു തോന്നി.
പുരുഷാരം അടുത്തെത്തിയപ്പോള്‍ ചെക്കിണി വെട്ടു നിര്‍ത്തി അക്ഷമനായി വിളിച്ചു ചോദിച്ചു.
“കൂ....യ്...... എന്താ പരിപാടി?”
ഒച്ച് കേട്ട് ആളുകള്‍ ആകാശത്തേക്ക് നോക്കിയപ്പോള്‍ വ്ര്ക്ഷോപവിഷ്ടനായ സാക്ഷാല്‍ ചെക്കിണീ ചോദ്യ ചിഹ്നം പോലെ ഇരിക്കുന്നത് കണ്ടു.
“തൊയിലൊറപ്പ് പണ്യാ..... പോരുന്നോ?”
ഭൂമിയില്‍ നിന്നും ആകാശത്തേക്കുള്ള ശബ്ദ സന്ദേശം ചെക്കിണി ശ്രവിച്ചു.- തൊഴിലുറപ്പ്! ചെക്കിണി കേട്ടിട്ടുണ്ട്. പക്ഷേ, അതിന്‍റ്റെ ഗുട്ടന്‍ സ് ശരിക്കും പിടികിട്ടിയിരുന്നില്ല.
ആളുകള്‍ ചിരിയും കളിയുമായി പണി തുടങ്ങി. മൂഷികന്‍ ചാത്തുവിന്‍റ്റെ പറമ്പ് ഇളകിത്തുടങ്ങി. പെണ്ണുങ്ങളില്‍ പലരും തൂമ്പ ആദ്യമായി തൊടുന്നവരായിരുന്നു. ചിലര്‍ രണ്ടുമൂന്നു കൊത്തു കൊത്തി കിതച്ചിരുന്നു. അതിനിടക്ക് ഒരു തടിച്ചിപ്പൂതത്തെ ചെക്കിണി കണ്ടു. ചെത്തുകാരന്‍ രാഘവന്‍റ്റെ ഓള്. രണ്ടു മൂന്നാളുകള്‍ക്ക് നില്‍ക്കാനുള്ള ഇടം അവള്‍ക്കു വേണ്ടി വന്നതിനാല്‍ വരമ്പത്ത് ചെറിയൊരു സംഘര്‍ഷാവസ്ഥ നിലനിന്നു. അവള്‍ ഏങ്... എന്നൊരു ശബ്ദമുണ്ടാക്കി ഇടക്ക് പ്രയാസപ്പെട്ട് തൂമ്പ ഒന്നു വലിക്കും. കള്ളിന്‍റ്റെ അടിയില്‍ ഊറുന്ന മട്ട് കുറ്റിച്ചിട്ടാണ് ഓള്‍ക്കിത്ര തടി എന്നാണ് രാഘവന്‍ പറയുന്നത്.
ചെക്കിണീ ഒന്നുകൂടി നോക്കിയപ്പോഴാണ് നടുങ്ങിപ്പോയത്. ശ്വാസം ഏങ്ങിയേങ്ങി വലിക്കുന്ന ചാപ്പുണ്യാര് നിലത്തിരുന്ന് പുല്ല് പറിക്കുന്നു. മൂ‍പ്പര് ആന്ധ്രയില്‍ മീന്‍ വിഴുങ്ങാന്‍ പോയപ്പോള്‍ കൂട്ടുപോയത് ചെക്കിണിയാണ്. തീവണ്ടിയിലെ കക്കൂസില്‍ സമാധിയായിപ്പോയെന്ന് കരുതിയതാണ്, അന്ന്. ചാപ്പുണ്യാര് തൂമ്പയെടുക്കാന്‍ ധൈര്യപ്പെടാഞ്ഞത് നന്നായി. ശ്വാസം കിട്ടാന്‍ മൂപ്പര് മുണ്ടിന്‍റ്റെ കോന്തലയില്‍ കരുതിവെച്ച എന്തോ ഒരു മരുന്ന് എടുത്ത് ഇടക്ക് മൂക്കില്‍ വലിക്കുന്നുണ്ട്. മരത്തില്‍ വളര്‍ന്നു കയറിയ വള്ളീകള്‍ പിഴുതെറിയുന്ന ചാപ്പുണ്യാരെ ചെക്കിണീ നോക്കിനിന്നു.
കുടുംബശ്രീക്കാരുപെണ്ണൂങ്ങളില്‍ ചിലര്‍, കമ്മിറ്റിയിലുണ്ടായ കശപിശയുടെ ബാക്കി അവിടെ വെച്ചു തുടങ്ങി. കുടുംബശ്രീ സെക്രട്ടറി പദ്മാവതിയെ കാര്‍ത്യായനിയേടത്തി എന്തോ തെറി വിളിച്ചു പറഞ്ഞു. അതു കേട്ട പദ്മാവതി ഇളിഭ്യയായി അവരോട് ഒന്നും പരയാതെ ദേഷ്യം തീര്‍ക്കാന്‍ വിലാസിനിയുടെ നേരെ തിരിഞ്ഞു. വിലാസിനി ലോണ്‍ തിരിച്ചടവ് വൈകിച്ചു എന്നായിരുന്നു പരാതി. ഈ ലഹള നടക്കുമ്പോളാണ് ഇരുമ്പന്‍ ഗോയിന്നന്‍ (ഉറൂബിന്‍റ്റെ കഥാപാത്രത്തെ അനുസ്മരിച്ച് ആരൊ നല്‍കിയ പേരാണ്) മോഹാലസ്യപ്പെട്ട് വീഴുന്നത് ചെക്കിണി കണ്ടത്.
ലഹള നിലച്ചു. ചെക്കിണി മരത്തില്‍ നിന്നും താഴോട്ട് ചാടാന്‍ വെമ്പി നിന്നപ്പോള്‍ ഗോയിന്നന്‍റ്റെ മുഖത്ത് ആരോ തോട്ടില്‍ നിന്നും തണുത്ത വെള്ളം കോരിയൊഴിച്ചു. ഗോയിന്നന്‍ കണ്ണു തുറന്നു. ഗോയിന്നന്‍ പണിക്കു വന്നതിനു ശേഷം ഇടക്കിടക്ക് മോഹാലസ്യപ്പെട്ടു വീഴുന്നതിനാലാണ് ആരും അതത്ര കാര്യമാക്കാത്തതെന്ന് കാര്യം അന്വേഷിച്ചെത്തിയ മൂഷികനോട് ആരൊ പറയുന്നത് ചെക്കിണി കേട്ടു.
ഇരുമ്പന്‍ ഗോയിന്നന്‍ പണിക്കു പോകാതായിട്ട് ഒരു ദശാബ്ദം കഴിഞ്ഞു. ചുമട്ടു തൊഴിലാളിയായ ഇരുമ്പന്‍ ചെങ്കല്ലു ചുമന്നു പോകുമ്പോള്‍ അടി തെറ്റി വീണ് കഴുത്തിന്‍റ്റെ ഞരമ്പിനു കേടു പറ്റിയതില്‍ പിന്നെ ആരും പണിക്കു വിളിക്കാതായി. ആശാരപ്പണിക്കു പോകുന്ന കുണ്ടന്‍ എന്തെങ്കിലും കൊണ്ടുക്കൊടുത്താല്‍ ആയി. കണ്ണു തള്ളി പല്ലു കൊഴിഞ്ഞ് അസ്ഥി മാത്രശേഷനായി വീട്ടില്‍ കഴിഞ്ഞ ഇരുമ്പന്‍ എങ്ങനെ തൊഴിലുറപ്പു പണിക്കു വന്നു എന്നു ചെക്കിണിക്കു മനസ്സിലായില്ല.
പെണ്ണൂങ്ങള്‍ നിര്‍ത്തിപ്പോയ ചര്‍ച്ച പുനരാരംഭിച്ചു. ചെക്കിണി ഒരു കൊമ്പു മുറിച്ചു മാറ്റി മറ്റേ കൊമ്പില്‍ ഇരു കാലും നീട്ടി താഴോട്ടിട്ട് ഇരുന്ന് മുറുക്കന്‍ പൊതി തുറന്ന് വെറ്റിലയില്‍ നൂ റു തേച്ചു. അപ്പോള്‍ പണിക്കാര്‍ ചായ കുടിക്കാനുള്ള ചിട്ട വട്ടങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
പെണ്ണുങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ നിന്നും ദോശയും പത്തിരിയും മറ്റും പുറത്തെടുത്തു. പുഴുങ്ങിയ കപ്പയും പഴംചോറും മീന്‍ കറിയും പുറത്തിറങ്ങി. വട്ടത്തിലിരുന്ന് ചായ കുടിക്കുമ്പോള്‍ ചെത്തുകാരന്‍റ്റെ ഓള് തടിച്ചിപ്പൂതം ഒരു കിലോ പൂള(കപ്പ) പുഴുങ്ങിയത് ഒറ്റയിരുപ്പിന്‍ തിന്ന് ഗ്യാസ് മൂന്നുവട്ടം പുറത്തുവിട്ടതിന്‍റ്റെ പ്രകമ്പനം ചെക്കിണിക്ക് അനുഭവ വേദ്യമായി. ഇരുമ്പന്‍ ഗോയിന്നന്‍ ഒരു ഗ്ലാസില്‍ ബാര്‍ലി വെള്ളം കൂടിച്ച് കിട്ടിയ ചാന്‍സിന് കരിയിലയില്‍ കിടന്നുഴച്ചു. ചാപ്പുണ്യാര് ഒരു ദോശ തിന്നാനുള്ള പാഴ്വേല നടത്തിക്കൊണ്ടിരിക്കുകയാണ്.
ഗള്‍ഫുകാരന്‍റ്റെ ഭാര്യ ഗ്ലാസില്‍ എന്തോ ഒന്നു കലക്കി കുടിക്കുന്നത് ചെക്കിണി കണ്ടു. അവള്‍ കണ്ണാടി നോക്കി മുഖം മിനുക്കി. ഇവളൊക്കെ എന്തിനു പണിക്കു വന്നു എന്നു ചെക്കിണിക്കു മനസ്സിലായില്ല.
“ശാരദേ ഇഞ്ഞി എന്തിനു വന്നതാ കണ്ണാടി നീക്കാന?”
കാര്‍ത്യായനിയേടത്തി ഉറക്കെ വിളിച്ചു ചോദിച്ചത് മൂപ്പത്തിക്ക് അത്ര ഇഷ്ടമായില്ലെന്നു ചെക്കിണിക്കു തോന്നി.
“ഞാന്‍ കൊളസ്റ്റ്രോള് കൊറക്കാന്‍ വന്നതാ..പണിക്കു വന്നല്ല കര്‍ത്യായനി ഏടത്യേ..”
കര്‍ത്യായനി ഏടത്തിക്ക് അത് അത്ര മനസ്സിലായില്ല. ചെക്കിണിക്കും അതത്ര മനസ്സിലായില്ല. ചെക്കിണി രണ്ടാമത്തെ മരവും മുറിച്ചു കഴിഞ്ഞപ്പോളാണ് അതുകണ്ടത്. തോട്ടുവക്കത്ത് ഒരു പ്രണയം. മൂഷികന്‍ ചാത്തുവിന്‍റ്റെ മൂത്തമകന്‍ വാസുവും കോമള വല്ലിയും കൂടി. വാസു പട്ടാളത്തി നിന്നും ചാടിപ്പോന്ന് പിന്നെ കുറച്ചുകാലം സിലോണില്‍ പാര്‍ത്തു. അതു കഴിഞ്ഞ് ഊരു തെണ്ടി വന്നതാണ്. ചാത്തുവിന് മകനെ തീരെ ഇഷ്ടമല്ല. കോമളവല്ലിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണെന്ന് ചെക്കിണിക്ക് അറിയാം. പ്രണയം കണ്ട് ചെക്കിണിക്ക് റൊമാന്‍സ് ഉണ്ടായി. അയാള്‍ സങ്കല്‍പ്പത്തില്‍ വിലയിച്ച് ‘അദ്വൈതാമല ഭാവസ്പന്ദിത വിദ്യുന്മേഖല പൂകി’യിരിക്കുമ്പോളാണ് താഴെനിന്നും ഘോരമായ ഒരു ശബ്ദം കേള്‍ക്കുന്നത്.
മൂഷികവംശം ഒന്നാകെ ഇളകിയിരിക്കുന്നു. വാസുവിന്‍റ്റെ ഒളിസേവ കണ്ടുപിടിച്ചതാവാമെന്നു കരുതി ചെക്കിണീ ഭൂമിയിലേക്കു നോക്കി. അതല്ല കാര്യം. മൂഷികന്‍ ചാത്തുവും മക്കളും പടപ്പുറപ്പാടിലാണ്. ദാരിദ്ര്യരേഖക്കു താഴെ കിടക്കുന്ന ഒരു പാവം റിയല്‍ എസ്റ്റേറ്റ്- ഭൂപ്രഭു വര്‍ഗ്ഗക്കാരനായ മൂഷികന് പ്രകോപനം ഉണ്ടാവാന്‍ മാത്രം എന്തു പണിയാണ് തൊഴിലുറപ്പുകാര്‍ ചെയ്തുവെച്ചത് എന്ന് ചെക്കിണി ആശ്ചര്യപ്പെട്ടു. ഭൂമിയില്‍ നിന്ന് വീണ്ടും ചെക്കിണി സബ്ദകോലാഹലം തുടര്‍ന്നു കേട്ടു.
“ പോ, നായിന്‍റ്റെ മക്കളേ......., ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ വാനിലേം മാഞ്ചിയോം ഇങ്ങള് പറച്ചു കളഞ്ഞോ? കൊല്ലും ഞാന്‍ എല്ലാരേം.....”
ചാത്തുവും മക്കളും വട്യുമെടുത്ത് വരുന്നത് കണ്ട്, തൊഴിലുറപ്പുകാര്‍ അതിവേഗം ബഹുദൂരം എന്ന ബൂര്‍ഷ്വാ സിദ്ധാന്തം ഉപയോഗിച്ച് വയല്‍ കടന്ന് ഓടി രക്ഷപ്പെട്ടു. ചെത്തുകാരന്‍റ്റെ ഓള് വയല്‍ വരമ്പത്തുനിന്ന് വീ ണ് വെള്ളത്തില്‍ കിടന്ന് കൈ കാലിട്ട് അടിച്ചു. ചാപ്പുണ്യാരും ഇരുമ്പനും സംഗതി എന്താണെന്ന് മനസ്സിലായില്ല. തിരിഞ്ഞു നോക്കുമ്പോള്‍ ആരെയും കാണാനില്ല!
സംഗതി എന്താണെന്ന് ചെക്കിണിക്ക് തിരിഞ്ഞു. എന്തോ കാട്ടുവള്ളിയാണെന്നു കരുതി ചാപ്പുണ്യാരും ഇരുമ്പനും ചേര്‍ന്ന് ഉച്ചവരെ പറിച്ചു നീക്കിയത് മൂഷികവര്‍ഗ്ഗം സ്നേഹിച്ചു നട്ടുവളര്‍ത്തിയ ഒരേക്കര്‍ വാനിലയാണ്. അതു ചെയ്തവരാകട്ടെ അന്തസ്സായി അവിടെ തന്നെ ഇരിക്കുന്നു! തൊഴിലുറപ്പു പണിക്കാരുടെ കൂടെ ചാപ്പുണ്യാരെയും ഇരുമ്പനെയും മൂഷികന്‍ പെടുത്തിയില്ല. അതുകൊണ്ട് തല്ലു കിട്ടാതെ ഇരുവരും രക്ഷപ്പെട്ടു. വെള്ളത്തില്‍ വീണ തടിച്ചിപ്പൂതം അനക്കമറ്റു കിടന്നു.
ചെക്കിണി ആകാശത്തുനിന്നും ഇറങ്ങിവന്നപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ പ്രയാസപ്പെട്ട് അവര്‍ ചിരിച്ചുകൊണ്ട് ഇരുമ്പന്‍ പറഞ്ഞു.
“ ഉച്ചയാകുമ്പളേക്ക് എല്ലാരും പണീന്ന് കയറി.. വല്ലാത്തൊരു പണിക്കാര്വന്നെ....” ചാപ്പുണ്യാര് ശ്വാസം ആഞ്ഞു വലിച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു.
ചളിയില്‍ നിന്ന് എഴുന്നേറ്റ് വരുന്ന തടിച്ചിപ്പൂതത്തെ കണ്ട് ചെക്കിണിക്കു ചിരി വന്നു.
തടിച്ചിപ്പൂതം വരുന്നത് കണ്ട് ചാപ്പുണ്യാരും ഇരുമ്പനും കഥയറിയാതെ ആര്‍ത്തുചിരിച്ചു.

Thursday, January 21, 2010

രാത്രി


എനിക്ക് ഏകാന്തതയെ ഇഷ്ടമാണ്.
രാത്രിയുടെ മൌനം ചീവീടുകള്‍ക്കുമുന്നില്‍
ഇടിമുഴക്കത്തോടെ ഗര്‍ജ്ജിക്കുമ്പോള്‍
കടമ്പുകള്‍ പോലെ
ഏകാന്തത പൂത്തുലയുന്നു.
രാത്രി അഴകാര്‍ന്ന കണ്ണുകള്‍ കാട്ടി
മുടി കോതി അടുത്തെത്തുമ്പോള്‍
ഈറനാര്‍ന്ന മുടിയിഴകളുടെ വശ്യഗന്ധം
എന്നെ ഉന്‍മത്തനാക്കുന്നു.
ഞാന്‍ തനിച്ചാകുമ്പോള്‍
അവള്‍ എനിക്ക് ഇലഞ്ഞിപ്പൂവുകൊണ്ടുതീര്‍ത്ത
വിഷാദത്തിന്റെ ഒരു വസന്തം സമ്മാനിക്കുന്നു.

രാത്രി എനിക്ക് വേദനയുടെ ഒരു
വനജ്യോത്സ്നയാണ്.
എന്റെ മുനികന്യക നട്ടുവളര്‍ത്തിയ
ഒരു കുഞ്ഞു നിലാവ്
രാത്രിയുടെ ഇരുണ്ട ഇടനാഴിയില്‍
നീറിയെരിയുന്നുണ്ട്.
രാത്രിയുടെ പൊള്ളുന്ന മൌനത്തില്‍
നീയെന്റെ നേരെ വിയര്‍ക്കുന്ന ഓരോ ചോദ്യത്താല്‍
വാളോങ്ങുമ്പോള്‍
എനിക്കു മറുപടിയില്ല.
രാത്രി ഒരു ദുസ്വപ്നമായി
ജനലിലിലൂടെ കോമ്പല്ലുകള്‍ കാട്ടി
മിഴിച്ചുനോക്കുന്നതായി
നീ പറഞ്ഞു.
എനിക്കറിയാം, കടല്‍ പോലെ പ്രക്ഷുബ്ധമായ
നിന്റെ മനസ്സിന്റെ പിരിമുറുക്കം.
പക്ഷേ, നീലിച്ച കൈവിരലുകളാല്‍
രാത്രി എന്നെ തലോടുകയാണ്.
ഒരു നിശാഗന്ധിയുടെ ഇതളിലെവിടെയോ
ഞാന്‍ ഉരുകിത്തീരുകയാണ്.

Thursday, January 14, 2010

നിരാശ


ഞാന്‍ പ്രണയം അവസാനിപ്പിച്ചു.
കത്തുന്ന വാക്കുകളില്‍ വെള്ളം കോരിയൊഴിച്ച്
കരിഞ്ഞ അക്ഷരങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കുന്നു.
മതി.
എനിക്ക് നീയായിരുന്നു എല്ലാം.
ശരറാന്തല്‍ മുനിഞ്ഞു കത്തുന്ന മണ്‍കുടിലില്‍
പാതിരാത്രിക്ക് ഞാന്‍ അക്ഷരങ്ങള്‍
പെറുക്കിവെച്ച് തീര്‍ത്ത ഉപഹാരം
പഴയ മയില്‍പ്പീലികള്‍ക്കിടയില്‍ എവിടെയോ കളഞ്ഞുപോയി.
ആരാലും തിരിച്ചറിയപ്പെടാത്ത
ഞാന്‍ നിലാവിനിടയില്‍ ഉണ്ടായിരുന്നു.
അവര്‍ കത്തുന്ന പന്തവുമായി
എന്നെ തിരഞ്ഞു.
ഞാന്‍ തേഞ്ഞുപോയ ഒരു പാദരക്ഷപോലെ
എന്നെ ചവിട്ടിയരച്ചവനാല്‍ ഉപേക്ഷിക്കപ്പെട്ടു.
വെറുതെ നടന്നുപോയ വിശുദ്ധനായ ഒരാള്‍
തന്റെ പിന്നാലെ വരുന്നവന്‍റ്റെ ചെരുപ്പിന്‍റ്റെ
വാര്‍ കുനിഞ്ഞ് അഴിക്കുന്നുണ്ടായിരുന്നു.
ഞാന്‍ വീണുപോയ ഒരു വാക്കുമാത്രമാണ്.
അത് അന്തരീക്ഷത്തിലെവിടെയോ അസ്തമിച്ചു.
മണ്ണിലെവിടെയോ
ഇരതേടുന്നുണ്ട്, പക്ഷേ, ഞാന്‍.

Wednesday, December 30, 2009

പുനര്‍ജ്ജനി

തിയെനിക്കിനി, പ്രിയസഖീ നിന്‍റ്റെ
നനുത്ത സ്പര്‍ശത്താലുറക്കുകെന്നെ നീ.
മതി- യിരുളിന്‍റ്റെ പടിപ്പുരയിലേ-
ക്കൊരു കയറിനാല്‍ വലിച്ചിഴക്കുകീ മ്ര്ഗത്തെ,
യൂപത്തില്‍ തളക്കുകെന്‍ ശിര,സ്സെരിയും
കണ്ണില്‍ നിന്‍ വിരലുകള്‍ കുത്തിയിരുള്‍ പരത്തുക.
പരമ നിര്‍വ്വാണ സുഖലയത്തിലെന്‍
കവിതയപ്പടിയുരുകട്ടെ, നിന്‍റ്റെ
പതിഞ്ഞകാലൊച്ച ശ്രവിക്കവേയെന്‍റ്റെ-
പ്രണയ സംത്രാസം പടര്‍ന്നു കത്തട്ടെ.
നിനക്കറിയില്ലെന്‍ കറുത്ത വാവുകള്‍,
കരള്‍ പിളരുന്ന ദുരന്തങ്ങള്‍ തീര്‍ത്ത
കറുത്ത പക്ഷങ്ങള്‍ ഇടിമുഴക്കത്തിന്നിരവുകള്‍...

പകലുകള്‍ വെന്തു കരിയുമഗ്നിയില്‍
ചലനമറ്റുഞാനെരിഞ്ഞുതീരുമ്പോള്‍
ചിറകുകത്തുന്ന പകല്‍ക്കിനാവിന്‍റ്റെ
ശിഥിലജാലകം തുറന്നു നീ വീണ്ടും.
വെറുതെയീ നോട്ടം,
വിളര്‍ത്തയൌവനം,
കരിഞ്ഞുനീലിച്ചു മുനിഞ്ഞുകത്തുന്ന
കറുത്തരാവില്‍ വീണുടഞ്ഞ ചന്ദ്രിക.
മതി-
ഉദാസീനം മനസ്സുകത്തിച്ചു
മകരജ്യോതിസ്സായ് പുനര്‍ജ്ജനിക്കുക.







Monday, December 21, 2009

ഒരേ കടല്‍, ഒരേ ജീവിതം




തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ്ണചകോരം പങ്കിട്ട ഇന്തോനേഷ്യന്‍ സിനിമയായ ‘ജര്‍മ്മലി’നെപ്പറ്റി.


ജീവിതം എല്ലായിടത്തും ഒരേപോലെയാണ്. പ്രാദേശികവും കാലികവുമായ അവസ്ഥാന്തരങ്ങള്‍ അതിന് ഉപരിപ്ലവമായ മാറ്റങ്ങള്‍ മാത്രം നല്‍കുന്നു. കരച്ചിലിനും ചിരിക്കും ഭാഷയില്ലാത്തതുപോലെ അടിസ്ഥാനപരമായ വികാരങ്ങള്‍ ഒന്നും അനുഭവിച്ചറിയാന്‍ ഭാഷയുടെ ആവശ്യമില്ല. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയിലെ പട്ടിക്കുട്ടിയുടെ ദയനീയമായ മോങ്ങല്‍ അനുഭവിച്ചറിഞ്ഞത് ഭാഷകൊണ്ടല്ലല്ലോ. വന്‍ കരകള്‍ക്കപ്പുറത്ത് കടലിന്‍റ്റെ മദ്ധ്യത്തില്‍ ആരോരുമറിയാതെ ജോലി ചെയ്ത് ജീവിക്കുന്നവരുണ്ട്. അവരുടെ ഭാഷയെന്തെന്ന് നമുക്കറിയില്ല. അവരുടെ ജീവിതമെന്തെന്ന് നമുക്കറിയില്ല. എന്നാല്‍ കഥ പറയാനറിയുന്നവര്‍ കാണിച്ചുതരുന്ന ഇരുളും വെളിച്ചവും ചേര്‍ന്ന പ്രതിഛായകള്‍ നല്‍കുന്ന വൈകാരികാനുഭവം അനുഭവിച്ചറിയുക് തന്നെ വേണം.
അഗ്നിപര്‍വ്വതങ്ങള്‍ പുകയുകയും ആഭ്യന്തരമായ പ്രശ്നങ്ങള്‍ അനുഭവിക്കുകയും അത്ര മുന്തിയതല്ലാത്ത സാമ്പത്തിക സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്ന ഇന്തോനേഷ്യന്‍ ജീവിതത്തില്‍ വിചിത്രമെന്നു നമുക്കു തോന്നവുന്ന ഹൈന്ദവത കലര്‍ന്ന ഇസ്ലാമിസം നിലനില്‍ക്കുന്നു. കടല്‍ അവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എന്തെന്നാല്‍ പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടക്കു കിടക്കുന്ന ഈ ഭൂഭാഗം കടലിനാല്‍ ചുറ്റപ്പെട്ടതാണ്.




പുറം ലോകം അത്ര അറിഞ്ഞിട്ടില്ലാത്ത തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ‘ജെര്‍മ്മല്‍‘ എന്ന ചിത്രത്തിലൂടെ സംവിധായകനായ രവി ഭിര്‍വാനി പറയുന്നത്. നടുക്കടലില്‍ മത്സ്യബന്ധനത്തിനും സംസ്ക്കരണത്തിനുമായി നിര്‍മ്മിക്കുന്ന ‘ജര്‍മ്മലുകള്‍’ (Fishing Platforms) ഇന്തോനേഷ്യയില്‍ അനവധിയുണ്ടത്രേ. അതില്‍ തൊഴില്‍ ചെയ്യുന്നവരില്‍ അധികപങ്കും കുട്ടികളാണത്രേ. അവര്‍ മൂന്നുമാസത്തോളം കഴിഞ്ഞേ തിരിച്ച് കരയിലേക്കു വരുകയുള്ളൂ. അത്രയും കാലം ഏകാന്തമായ കടലില്‍ അവര്‍ കഴിഞ്ഞുകൂടുന്നു.
അമ്മയുടെ മരണശേഷം തന്‍റ്റെ പിതാവിനെ തേടീ ഇത്തരം ഒരു ജര്‍മ്മലില്‍ എത്തിപ്പെട്ടതാണ് ജയ എന്ന പന്ത്രണ്ട് വയസ്സുകാരന്‍. അവന്‍റ്റെ പിതാവ് ജോഹര്‍ ജെര്‍മ്മലില്‍ മേല്‍നോട്ടക്കാരനാണ്. “താങ്കളുടെ മകന്‍ കണാന്‍ വന്നിരിക്കുന്നു” എന്ന സഹപ്രവര്‍ത്തകനും ഊമയുമായ ‘ബന്തി’യുടെ ആംഗ്യഭാഷക്ക് അയാള്‍ നല്‍കുന്ന മറുപടി “എനിക്ക് അങ്ങനെയൊരു മകനില്ല” എന്നാണ്. അലസമയി താടി വളര്‍ത്തി കുടവയറുമായി കറുത്തിരുണ്ടു കാണപ്പെടുന്ന ജോഹര്‍ ഒറ്റനോട്ടത്തില്‍ തന്നെ നമ്മില്‍ വെറുപ്പും ഭീതിയും ഉളവാക്കും. മകനെ സ്വീകരിക്കതെ അവനെ ശകാരിക്കുകയും പിടിച്ചുവിഴുങ്ങാന്‍ ശ്രമിക്കുന്നതായി നമുക്കു തോന്നുകയും ചെയ്യും. എന്നാല്‍ മിതത്വമാര്‍ന്ന ആ അഭിനയത്തിലൂടെ അയാളുടെ ഉള്ളില്‍ എവിടെയോ അനുകമ്പയുടെ ഉറവ ഉള്ളതായി നമുക്ക് അനുഭവപ്പെടും. എന്നാല്‍ പിതാവിന്‍റ്റെ വഴക്കമില്ലായ്മമൂലം ജയ നിരാശനാകുന്നു. അവന്‍ ജര്‍മ്മലിലെ ജോലികള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നു. സഹപ്രവര്‍ത്തകാരായ കുട്ടികള്‍ അവനെ കളിയാക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. അവനെ അനുകമ്പയോടെ നോക്കാനും ആശ്വസിപ്പിക്കാനും കപ്പലില്‍ ഊമയായ ബന്തി മാത്രമേയുള്ളു. തന്‍റ്റെ ഇരുണ്ട ഭൂതകാലം മറക്കാന്‍ ജര്‍മ്മലില്‍ വന്നു താമസിക്കുന്ന ജോഹര്‍ പുറത്തെ ശബ്ദം കേള്‍ക്കാതിരിക്കന്‍ ഇയര്‍പ്ലഗ് ധരിക്കുന്നു. മുറിയിലെ വെളിച്ചം മറക്കാന്‍ കര്‍ട്ടന്‍ നിവര്‍ത്തിയിടുന്നു. തന്‍റ്റെ ഇരുണ്ട പശ്ചാത്തലത്തലത്തിലെ തെറ്റിദ്ധാരണകളെ സ്നേഹത്താല്‍ തിരിച്ചറിഞ്ഞ അയാള്‍ അവഗണിക്കാനാവാത്ത പിത്ര് പുത്ര ബന്ധതിന്‍റ്റെ കെട്ടുപാടില്‍ വീണുപോവുകയും പുത്രനോടൊപ്പം തിരിച്ചുപോവുകയുമാണ്.
സംവിധായകന്‍ തന്നെ സൂചിപ്പിച്ചതുപോലെ ഭാഷ ഉപയോഗിക്കുന്നതിലെ ഒരു വൈരുദ്ധ്യം ഈ സിനിമയിലുണ്ട്. ജോഹര്‍ എന്ന കഥാപാത്രം അഭിനയിക്കുന്നത് ഒരു നോട്ടംകൊണ്ടോ ഒരു ചലനം കൊണ്ടോ മാത്രമാണ്. അനിവാര്യഘട്ടത്തില്‍ മാത്രമേ അയാള്‍ എന്തെങ്കിലും പറയുന്നുള്ളു. എന്നാല്‍ ഊമയായ ബന്തിയാണ് ഇതില്‍ ഏറ്റവുമധികം ‘സംസാരിക്കുന്ന’(expressive) കഥാപാത്രം.
ജയ(ഇഖ്ബാല്‍ എസ് മനുരഗ്) എന്ന ക്താപാത്രമാണ് ഇതിലെ കേന്ദ്രബിന്ദുവെങ്കിലും പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റുന്ന ബന്തിയും((യുയു ഉന്‍ റു) മറ്റു കുട്ടികളും ചെയ്ത സ്വാഭാവികമായ അഭിനയ പ്രകടനം ഉജ്ജ്വലമാണ്. ഒരു കടലും ഒരു കൊച്ചു പ്ലാറ്റ്ഫോമും മാത്രമേ ഈ ചിത്രത്തില്‍ ദ്രിശ്യവിരുന്ന് ഒരുക്കുന്നുള്ളൂ. ഒരു നാടകത്തിലേതുപോലെ പരിമിതമായ സ്ഥലത്തുനിന്ന് ക്യാമറ ചലിപ്പിച്ച് ഒപ്പിയെടുത്ത ഈ ജീവിതചിത്രണം നമ്മെ സ്വത്വത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നു. പിത്ര് പുത്ര ബന്ധത്തിന്‍റ്റെ ആഴം, വറ്റാത്തകാരുണ്യം, നിസ്സഹായത, ഏകാന്തത എന്നിവ അനുഭവിച്ചറിയുന്നതായി നമുക്കു തോന്നും, ഈ ചിത്രം കണ്ടാല്‍.
മനോഹരമായ ഈ ആഖ്യാനം മലയാളികള്‍ കാണേണ്‍ടതു തന്നെയാണ്.

Thursday, December 17, 2009

ആന്‍റ്റി ക്രൈസ്റ്റ്- എന്ന വിസ്മയം




International Film Festival, Thiruvananthapuram- Visual experiences


തെന്നിന്ത്യന്‍ കമ്പോള സിനിമയിലെ അഞ്ചു മിനുട്ട് ദൈര്‍ഘ്യമാര്‍ന്ന ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിന് ഉദ്ദേശം ആറുന്നൂറാളുകള്‍ വര്‍ണ്ണാഭമായ വസ്ത്രം ധരിച്ച് മൈതാനത്തും ഹൈവേയിലും ചാടിയും മറിഞ്ഞും കളിക്കണം. അതിനു പുറമെ സിംഗപ്പൂരിലോ ബാങ്കോക്കിലോ ആസ്ട്രേലിയയിലോ ചുറ്റിയടിച്ചു കഴിഞ്ഞിരിക്കണം. കോടികള്‍ മുടക്കിയാലേ ഒരു ഗാനം ചിത്രീകരിക്കാനാവൂ. ഒരു സിനിമ കഴിയുമ്പോഴേക്കും മിന്നല്‍ വെഗതയില്‍ എത്രയെത്ര സീനുകള്‍ മാറി മറയുന്നു?
സിനിമ തൊണ്ണൂറു ശതമാനവും ദ്റ്ശ്യകല തന്നെയാണ്. ഭാവനാവിലാസം കൊണ്ട് മനുഷ്യമനസ്സുകളില്‍ ആഘാതമേല്‍പ്പിക്കാ‍ന്‍ കഴിയുന്ന ദ്റ്ശ്യവിസ്മയം ഒരുക്കാന്‍ കഴിയുന്ന ഭാവനാശാലികളുണ്ട്. എങ്ങനെ മനുഷ്യമനസ്സുകളില്‍ മുറിപ്പാടുകള്‍ സ്ര്ഷ്ടിക്കാനാവും എന്നതു കാണണമെങ്കില്‍ ലാര്‍സ് വോണ്‍ ട്രയറിന്‍റ്റെ, ആന്‍റ്റി ക്രൈസ്റ്റ് എന്ന ഇംഗ്ലീഷ് സിനിമ കാണണം. ഭാഷയല്ല, സിനിമയുടെ ദ്രിശ്യമാണ് ഭ്രമാത്മകമെന്നോ ഭീതിദമെന്നോ വിളിക്കാവുന്ന സിനിമയെ ആഴത്തിലേക്കു കൊണ്ടുപോകുന്നത്. ഒരു മണിക്കൂര്‍ നാല്‍പ്പത്തിനാലു മിനുട്ട് ദൈര്‍ഘ്യമാര്‍ന്ന ചിത്രത്തില്‍ രണ്ടേ രണ്ട് കഥാപത്രങ്ങള്‍ മാത്രമാണുള്ളത്. അവനും അവളും മാത്രം. അംഗീകരിക്കപ്പെട്ട നിയമങ്ങളെ ലംഘിക്കുന്നവനാണ് ആന്‍റ്റിക്രൈസ്റ്റ്. അവന്‍ മതനിഷേധിയാവാം. ഈ സിനിമയില്‍ ലൈംഗികതയും തിന്മയും മരണവും കെട്ടുപിണഞ്ഞുകിടക്കുന്നു. ഭൌതികമായും വൈകാരികമായും നഗ്നരാക്കപ്പെട്ട കഥാപാത്രങളുടെ വിഹ്വലമായ ജീവിതം മഞ്ഞിന്‍റ്റെയും കാടിന്‍റ്റെയും ഇരുണ്ട പശ്ചാത്തലത്തില്‍ ചുരുളഴിയുന്നു. അഴിയുന്തോറും മുറുകുന്ന കുരുക്കായി ജീവിതം അവരെ ഉലക്കുന്നു.’കത്തുന്ന സീനുകള്‍’ എന്നു വെശേഷിപ്പിക്കാ‍വുന്ന രംഗത്തെ ഒരുക്കുന്ന കലാകാരന്‍ എങ്ങനെ ഓരോ രംഗവും പ്രേക്ഷകന് ആഘാതമാക്കിത്തീര്‍ക്കാമെന്നു തെളിയികുന്നു.
മാതാപിതാക്കളുടെ ലൈംഗികബന്ധം നേരില്‍ കാണേണ്ടിവരുന്ന കുഞ്ഞ് വീണുമരിക്കുന്നതിന്‍റ്റെ ആഘാതം ‘അവളുടെ‘ മനസ്സില്‍ തീര്‍ക്കുന്ന വൈകാരികത(psycho sexual side) ഒരു പേക്കിനാവായി അവളെ വേട്ടയാടുന്നു. അതോടെ മാനസികമായും ലൈഗികമായും തളര്‍ന്ന അവളെ(അവള്‍ക്കും അവനും പേരില്ല) നേരെയാക്കാന്‍ ശ്രമിക്കുന്ന അവന്‍റ്റെ ശ്രമങ്ങള്‍ വെറുതെറുതെയാകുന്നു. വേദനയോടെ സ്വന്തം മരക്കുടിലിലേക്ക് (ഏദന്‍) ആശ്വാസത്തിനായി തിരിച്ചുപോകുന്ന അവനും അവളും നടത്താന്‍ ശ്രമിക്കുന്ന ഓരോ ലൈംഗികബന്ധവും ഒരോ പീഡനമായി മാറുന്നു. ഒരോ ലൈംഗികബന്ധത്തിനിടയിലും മരിച്ചുപോയ കുഞ്ഞിന്‍റ്റെ മുഖം ഓര്‍മ്മയില്‍ വരുന്നതോടെ അവള്‍ ഭ്രാന്തമായ രീതിയില്‍ അവനെ പീഡിപ്പിക്കുന്നു. അയാളുടെ കാലില്‍ കമ്പി തുളച്ചുകയറ്റിയും അയാളുടെ ലിംഗം തകര്‍ത്തുകളഞ്ഞും അവള്‍ ഭീകരമായി പ്രതികരിക്കുന്നു. അവസാനം അയാള്‍ക്ക് അവളെ നിശ്ശബ്ദയാക്കേണ്ടിവരുന്നു.

നഗ്നയും ഉന്മാദിനിയുമായി അവനെ അന്വേഷിച്ച് കാട്ടിലൂടെ അലയുന്ന അവളുടെ ചിത്രം അപാരമായ ദ്ര്ശ്യാനുഭവമായാണ് പ്രേക്ഷകനെ വേട്ടയാടുന്നത്. തന്‍റ്റെ നിശ്ശബ്ദമായ വര്‍ഷങ്ങളെ അനുസ്മരിച്ച് സംവിധായകന്‍ പറഞ്ഞത്, ‘എന്‍റ്റെ ഭാവനയുടെ ഇരുണ്ട ലോകത്തിലേക്കുള്ള ഒരെത്തിനോട്ടമാണ്‘ ഈ ചലച്ചിത്രമെന്നാണ്. 2009ല്‍ നാല് അന്താരാഷ്ട്ര അവാര്‍ഡുകള്‍ ഈ സിനിമ നേടിക്കഴിഞ്ഞു. ഇതില്‍ ‘അവളായി’ വേഷമിട്ട ചാര്‍ലെട്ട് ഗെയിന്‍സ് ബര്‍ഗ് കാന്‍ ഫെസ്റ്റിവലിലെ ഏറ്റവും നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. സ്ത്രീ വിരുദ്ധചിത്രമെന്ന് ആളുകള്‍ പറയുന്നുവെങ്കിലും, തെല്ലഹങ്കാരത്തോടെ സംവിധായകന്‍’ലോകത്തിലെ ഏറ്റവും നല്ല സംവിധായകന്‍ ഞാനാണ്’ എന്നു പറയുന്നുവെങ്കിലും കാണുക, ഈ ചലച്ചിത്രകാവ്യം.

Wednesday, December 9, 2009

വെളുത്ത രാപ്പക്ഷി


പ്രണയ രാഗത്തിന്‍ പഴയപല്ലവി
പകുതിമൂളിനീ മിഴിയടച്ചുവോ?
നിറനിലാവിതള്‍ പകുത്തുരാവിന്‍റ്റെ
കരിമുകില്‍ വേണിയണിഞ്ഞയാമത്തില്‍
ചിറകടിക്കുന്ന കിളീകളസ്പഷ്ടം
പകരുമാര്‍ദ്രമാം ഹ്ര് ദയരാഗത്തില്‍,

ചിലനിമിഷത്തില്‍ ബധിരനായ് വന്നു
തുടലുപൊട്ടിച്ചു തിമര്‍ക്കും കാറ്റിന്‍റ്റെ
ഗമന വേഗങ്ങള്‍, കുളിരുപോല്‍ നേര്‍ത്ത
കരങ്ങള്‍ നീട്ടിയീ വഴിയിലാരെയോ
തിരയുമോര്‍മ്മതന്‍ വിരല്‍സ്പര്‍ശം, നിന്‍റ്റെ
ചിറകിനുള്ളിലെന്‍ മയില്‍പ്പീലിക്കുഞ്ഞിന്‍
ചിറകു സ്വപ്നത്തിന്‍ നിറമോലും നൂറു-
കിളീക്കുഞ്ഞുങ്ങളായ് പറന്നതും, എന്‍റ്റെ-
ചെറിയ മണ്‍കുടില്‍ച്ചുമരു ചാരി ഞാന്‍
മിഴിയടയ്ക്കവേ, ഒരു നിലാവിത-
ളിറുത്തു കണ്ണീരിന്‍ ചുടുനീരില്‍ നിന്‍ റ്റെ
കവിത ചാലിച്ചു പകര്‍ന്നതും, എന്‍റ്റെ
ഹരിതചേതസ്സിന്‍ പ്രണയതല്‍പ്പത്തില്‍
ഇരുളു പൂത്തതും അറിയുന്നേന്‍, എന്നാല്‍
അകലെയാര്‍ദ്രമാം മിഴികളുമായി
കരയുകയാണെന്‍ വിരഹതാരകം.

സമയമാകുന്നൂ, നിശയുടെ നീല
ധമനിയിലൊരു മദഭരതാളം.
കുളിരുചൂഴുമീ വിധുരഹേമന്തം
വിരലുകള്‍കൊണ്ടെന്നിതളുനുള്ളുന്നു.
അകലെയാരുടെ പതിഞ്ഞകാലൊച്ച
അകലുകയാണെന്‍ വെളുത്തരാപ്പക്ഷി!

കരള്‍ പിളരുമീ കറുത്തപക്ഷത്തിന്‍
നിഴലുപാകിയ വഴികളിലൂടെ
തലയെരിയുന്നൊരുടലുറക്കത്തിന്‍
പടികടന്നെങ്ങോ നടന്നു പോകുന്നു.

പ്രണയത്തിന്‍ തരിവളകിലുങ്ങിയ
പഴയൊരാല്‍മരച്ചുവട്ടില്‍ നിന്നു ഞാന്‍
എരിഞ്ഞുതീരുമീ തിരിയിലേക്കെന്‍റ്റെ-
യൊരുതുള്ളി ജീവകണമൊഴിക്കട്ടെ.

വരിക നീ സഖീ, സദയമെന്നിലെ
തളിര്‍ലതാകുഞജ വിരഹസന്തപ്ത
നിഭ്ര് തസുന്ദര നിശയില്‍- എങ്കിലും
ഉരുകിവീഴുമെന്നുടലുവിട്ടെന്‍റ്റെ
കിളികളൊക്കെയും പറന്നുപോയല്ലോ...



My Blog List

Subscribe Now: Feed Icon