Wednesday, July 14, 2010

അള്ളോ, ഇത് എന്തേരുത്തും ചര്‍ച്ചയാ......

       പറയുന്നത് ചെക്കിണി ആയതുകൊണ്ടും മൂപ്പര്‍ക്ക് വലിയ ഗ്ലാമര്‍ ഇല്ലാത്തതുകൊണ്ടും കേരളത്തിലെ പേരെടുത്ത വലിയ എഴുത്തുകാര്‍ക്കും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വ്യക്തിത്വങ്ങള്‍ക്കും ഇപ്പറയുന്നത് ശ്രദ്ധിക്കേണ്ട കാര്യമില്ല.  പിന്നെ ഇന്നാട്ടിലെ വലിയ ബ്ലോഗര്‍മാരും മറ്റും ഇത് തീരെ ഗൌനിക്കാന്‍ ഇടയില്ലെന്ന് അനുഭവം കൊണ്ട് അറിയുന്നതാകയാല്‍ ചില ‘ചെറുകിട ബ്ലോഗു കുലോദ്ഭവ‘ന്മാരുടെ ശ്രദ്ധയില്‍ പെടുന്നതിനും പറ്റിയാല്‍ എന്തെങ്കിലും ഒന്നു ‘കമന്റി‘ വിടുന്നതിനും ഈ ‘സാധനം’ നിര്‍മ്മിച്ച് ചുവടെ കാണുന്ന പ്രകാരം പ്രസിദ്ധീകരിക്കുന്നു.

           കേരളം ചൂടു പിടിച്ച ചര്‍ച്ചയിലാണെന്ന വിവരം ചെക്കിണിക്ക് അറിയാമായിരുന്നുവെങ്കിലും അതിലേക്ക് ശ്രദ്ധ തിരിച്ചു വിട്ടത് ഒരു ഇ മെയിലാണ്.  (ചെക്കിണി ഇ മെയില്‍ വായിക്കാന്‍ പ്രാപ്തനായോ എന്ന് ചെക്കിണിയെ അറിയാവുന്നവര്‍ സംശയിച്ചേക്കാം. ദയവു ചെയ്ത് വേണ്ടാത്ത കാര്യങ്ങള്‍ ചോദിക്കരുത്)  ചര്‍ച്ച എന്നു വെച്ചാല്‍, മത്സരിച്ചുള്ള ചര്‍ച്ചയാണ്.  പത്തു പതിനാറ് ചാനലുകാരും പത്തമ്പത് പത്രക്കാരും ചേര്‍ന്ന് നാട്ടിലെ സകല തരത്തിലുള്ള അനാചാരങ്ങളെയും അഴിമതി മുതല്‍ അക്രമം വരെ    എല്ലാതരം അതിക്രമങ്ങളെയും ഉച്ചാടനം ചെയ്യാന്‍ തൂലിക ചലിപ്പിച്ചുകൊണ്ട് ഇരിക്കുന്ന സുവര്‍ണ്ണ കാലത്തിലാണല്ലോ ജീവിക്കുന്നത് എന്ന് ആശ്വസിച്ചിരിക്കുകയാണ് ചെക്കിണി.  ചര്‍ച്ചകളും സംവാദങ്ങളും സാംസ്കാരിക ഔന്നത്യത്തിന്റെ പ്രതീകമായതിനാല്‍ നമ്മുടെ നാട് ബുദ്ധിജീവികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്നും ചെക്കിണിക്ക് തോന്നി. ചാനലുകള്‍ ഇനിയുമിനിയും ഉണ്ടാവട്ടെ എന്നും അങ്ങനെ വരുമ്പോള്‍ നവോത്ഥാന നായകന്മാരുടെ വേക്കന്‍സി റദ്ദു ചെയ്ത് ഗവണ്മെന്റിന് ചെലവു ചുരുക്കാമെന്നും ചെക്കിണി ചിന്തിച്ചു. വാര്‍ത്തകള്‍ ഇപ്പോള്‍ പെറ്റു പെരുകുകയാണ്. പണ്ടത്തെ പോലെ ഞഞ്ഞാപിഞ്ഞ വാര്‍ത്തകളല്ല ഇപ്പോള്‍ ഉള്ളത്. അന്ന് ഒരു വാര്‍ത്ത കേള്‍ക്കണമെങ്കില്‍ എലിപ്പെട്ടി പോലത്തെ റേഡിയോ സെറ്റ് രണ്ടു മിനിറ്റ് മുമ്പ് തന്നെ തുറന്നു വെക്കണം. പത്തു മിനിറ്റ് നേരം വായിക്കുന്ന വാര്‍ത്ത ഉണ്ടാക്കാന്‍ തന്നെ അതിന്റെ പ്രക്ഷേപകര്‍ കഷ്ടപ്പെടുന്ന കാലമാണ്. (അന്ന് സാംസ്കാരിക കേരളം എങ്ങനെ ജിവിച്ചു എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു) ഇന്നിപ്പോള്‍ ബുദ്ധിജീവികളായ പത്രക്കാര്‍ പല തരം ആളുകളെ ഉള്‍പ്പെടുത്തി ചര്‍ച്ചകളിലൂടെയാണ് കേരളത്തെ മുമ്പോട്ടു നയിക്കുന്നത്. അനങ്ങിയാല്‍ ചര്‍ച്ച വരും എന്ന് കരുതി ബലാത്സംഗ വീരന്മാരും മോഷ്ടാക്കളും അഴിമതിക്കാരും പേടിച്ചു കഴിയുകയാണ്.  ‘മൂന്നു വയസ്സു കാരിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചൂ’ ഇങ്ങനെ ഒരു വാര്‍ത്ത കിട്ടിയാല്‍ പത്രകാരനെക്കാള്‍ ഉഷാറ് ചാനലു കാരനാണ്. അവന്‍ ഉടന്‍ അതിന് ഒരു തിരക്കഥ ഉണ്ടാക്കി ക്രൈം ത്രില്ലെര്‍ ആയി അവതരിപ്പിക്കും. പിന്നെ പീഡിപ്പിച്ചവന്റെ ആളുകളെയും പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ ആളുകളെയും വെച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കും. (ചര്‍ച്ചയില്‍ ഒരുകാലത്തും ഒരു തീരുമാനമായതായി കണ്ടിട്ടില്ല) 
വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ പുതുമകള്‍ ഏറെയാണ്. വര്‍ഗ്ഗീയതയെ സംബന്ധിച്ച ചര്‍ച്ചകളായിരുന്നു ഒരു കാലത്തെ ഇഷ്ട വിഭവം. ഇപ്പോള്‍ അതിന് അത്ര മാര്‍ക്കറ്റ് ഇല്ല. വര്‍ഗ്ഗീയതയെ ചര്‍ച്ചയിലൂ‍ടെ നാട്ടില്‍ നിന്നും ഉന്മുലനം  ചെയ്തതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍  അതിനെക്കാള്‍ പുതിയ സാധനം വന്നു കഴിഞ്ഞു. ‘ക്യൂലക്സിനെ വെല്ലുന്ന ഈഡിസ് ഈജിപ്തി’കൊതുകുകളെപ്പോലെ തകര്‍പ്പന്‍ തീവ്രവാദികള്‍ രംഗത്തെത്തിയതോടെ രംഗം ഒന്നു കൂടി കൊഴുത്തിരിക്കുകയാണ്. നാടന്‍ ബോംബുകള്‍ ഇപ്പോള്‍ നായക്കു പോലും വേണ്ടാതായിരിക്കുകയാണ്. ജലാറ്റിന്‍ സ്റ്റിക്കുകളോ ആര്‍.ഡി.ഏക്സോ ഉണ്ടെങ്കില്‍ അത് വാര്‍ത്തയാണ്.  കട കുത്തി തുറക്കല്‍, ഭവന ഭവന ഭേദനം തുടങ്ങിയതൊന്നും ആരും റിപ്പോര്‍ട്ട് ചെയ്യാറില്ല.  അതെല്ലാം പണ്ടേ തന്നെ ചില മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നിര്‍ത്തലാക്കിയ കുറ്റക്ര്ത്യങ്ങളാണ്.

നാം ജീവിക്കുന്ന ചുറ്റുപാടില്‍ അഴിമതി, അക്രമം, ലൈംഗികചൂഷണം എന്നിവ കണ്ടു പിടിക്കുന്നതിന് മാധ്യമങ്ങളുടെ കഴുകന്‍ കണ്ണുകള്‍ ക്യാമറയുടെ രൂപത്തില്‍ ചുറ്റി തിരിയുകയാണ്.  മാവേലി നാടു പോലെ മനോഹരമായ ഒരു നാട് നമുക്ക് കൈവരാന്‍ അധിക കലമില്ല. ഒരു മൂന്നു  നാലു ചാനല്‍ കൂടി വരാനുണ്ട്. അതോടു കൂടി സംഗതി ക്ലീന്‍.  പിന്നെ മറ്റൊരു പ്രധാന കാര്യം ചര്‍ച്ചകളാണ്. കൊടും പിരിക്കൊള്ളുന്ന ചര്‍ച്ചകള്‍ ചെയ്യുന്നവര്‍ ചാനലുകാ‍ര്‍ മാത്രമല്ല. അതിന്റെ ക്രെഡിറ്റ് അവര്‍ക്കു മാത്രം കൊടുക്കുന്നത് ശരിയല്ലല്ലോ.  വാരികകള്‍ നാടു നന്നാക്കാന്‍ ഇറങ്ങിയിട്ട് പതിറ്റാണ്ടുകളയി.  ഒരു കവര്‍ സ്റ്റോറിയോടെ അവര്‍ സ്വത്വ രാഷ്ട്രീയം മുതല്‍ സ്വത്തു രാഷ്ട്രീയം വരെ ചര്‍ച്ച ചെയ്ത് കേരളത്തെ ധാര്‍മ്മികവും സാംസ്ക്കാരികവുമായി ഉന്നതിയിലേക്ക് നയിക്കുകയാണ്. 

നമുക്ക് ചാനലുകാരന്റെ ചര്‍ച്ചകളിലേക്ക് തിരിച്ചു വരാം.  വിലക്കയറ്റം, ഡീസല്‍/പെട്രോള്‍ വില വര്‍ദ്ധന, അഴിമതി, സിനിമാ പ്രതിസന്ധി, സ്ത്രീ പീഡനം, വേശ്യാവ്രിത്തി, സംവരണം, വര്‍ഗ്ഗീയത, തീവ്രവാദം, പ്രേത ബാധ എന്നു തുടങ്ങി സകല കാര്യങ്ങളും ഉണ്ടാവുന്നതിനെയും അത് ഇല്ലാതാക്കുന്നതിനെയും ചൊല്ലി ബഹു കേമമായി ചര്‍ച്ചകള്‍ തുടരുന്നത് ‘ശ്ശി നല്ലത്വന്നെ’ എന്ന് ചെക്കിണി കരുതുമ്പോഴും ഇതൊക്കെ ഇപ്പോഴും അസാരായി കൂട്വന്നെ അല്ലേ എന്ന് ചെക്കിണിക്ക് ശങ്ക ണ്ടാവാണ്ട് ഇരുന്നില്ല. ഏ.സി. മുറിയില്‍ ഇടക്കിടക്ക് ‘ബ്രേക്ക്’ ഇട്ട് ( ഓം സ്പോണ്‍സറായ നമഃ)വാദികളെയും പ്രതികളെയും ‘തമ്മില്‍ തല്ലിക്കുന്ന‘ നാടകം കാണുന്ന പോഴത്തക്കാരന്‍ പ്രേക്ഷകന്‍ കരുതുന്നത് മാധ്യമങ്ങളുടെ ആത്മാര്‍ഥമായ ഇടപെടലാണ് ഇതൊക്കെ എന്നാണ്.  രോഗം മാറ്റാനാണ് ഡോക്ടര്‍ എങ്കില്‍ നാട്ടില്‍ അകെ പത്തു ഡോക്ടര്‍മാര്‍ മതിയാവും. രോഗം ഇനിയും ഉണ്ടാവട്ടെ എന്നല്ലേ ‘ആത്മാര്‍ത്ഥതയുള്ള’ ഒരു ഡോക്ടര്‍ കരുതുക? അല്ലെങ്കില്‍ അയാള്‍ ആരെ ചികിത്സിക്കും? അതത്രേ നമ്മുടെ പൊടിപാറുന്ന ചര്‍ച്ചക്കാരുടെയും മനോഗതി എന്നു ചെക്കിണിക്ക് തോന്നി. 

കേരളം അസാരം കേമായി തന്നെ വളരുന്ന്ണ്ട്... ചെക്കിണിക്ക് സംശയം ഇല്യ. 1956 മുതല്‍ 2010 വരെയുള്ള കണക്ക് എടുത്തു നോക്കൂ. അടിപിടി മുതല്‍ തീവ്രവാദം വരെയുള്ള ദിനചര്യകള്‍ കുറഞ്ഞു വരുന്നുണ്ട്.  ചര്‍ച്ച ‘വീണ്ടും  പുനരാംഭിക്കട്ടെ’.....

എന്നാലും അറിയാതെ ചോദിച്ചു പോവുകയാണ്  “അള്ളാ ഇത് എന്തേരുത്തും ചര്‍ച്ചയാ, പഹയന്മാരേ...?”

Saturday, July 10, 2010

നീരാളി പോക്കര്‍

           ഇന്ത്യ ലോകകപ്പില്‍ ഗോള്‍ നേടുമെന്ന് ഉണ്ടക്കണ്ണന്‍ പോക്കര്‍ ഹാജി പറഞ്ഞത് ചെക്കിണീ കേട്ടു.  പോക്കര്‍ ഹാജി പറഞ്ഞതില്‍ അധികവും സത്യമായി വന്നതിനാല്‍ ഇതും സത്യമാവും എന്നു തന്നെ ചെക്കിണി കരുതിയിരിക്കുകയാണ്. ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ആരൊക്കെയാണ് കളിക്കുന്നത് എന്ന വിവരം പോക്കര്‍ ഹാജിക്ക് അറിയില്ല. മൂപ്പര് വൈകുന്നേരത്തെ നിസ്കാരം കഴിഞ്ഞപാടെ  ഒരു കട്ടന്‍ ചായയും മുട്ട പുഴുങ്ങിയതും തിന്ന് വായ കഴുകാതെ മുട്ടയുടെ രുചി നുണഞ്ഞുകൊണ്ട് ടെലിവിഷനു മുമ്പില്‍ കുണ്ടന്മാര്‍ക്ക് ഒപ്പം ഇരുന്ന് കളി കണ്ടു. ഹാജ്യാര്‍ അര്‍ജ്ജന്റീനയുടെ ആളായാണ് അറിയപ്പെടുന്നത്.ചാര നിരത്തില്‍ വെള്ള വരയുള്ള ടീ ഷര്‍ട്ടുമിട്ട് ഹാജ്യാര്‍ ഫാന്‍സുകാരോടൊപ്പം ഇരുന്ന് ലോക ഫുട് ബോളിന്റെ ചരിത്രം അവലോകനം ചെയ്തു. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും   ആരാണ് കളിക്കുന്നത് എന്നോ എങ്ങനെയാണ് കളിക്കുന്നതെന്നോ ടിയാന് നല്ല ഗ്രാഹ്യം ഇല്ല.  ബാര്‍ബര്‍ കുഞ്ഞാമന്‍ കുട്ടി, ഔസേപ്പ്, മൊയമ്മത്,  പാറ പൊട്ടിക്കുന്ന സാമി, ചെക്കിണീ തുടങ്ങിയ പൌര പ്രമുഖരും പരശതം കുണ്ടന്മാരും കാണുന്ന കളി ആയതിനാല്‍ കാണാതിരിക്കാന്‍ പറ്റില്ല. പ്രവചന സിദ്ധിയുള്ള ആളായതിനാല്‍ പോക്കരാജിക്ക് പ്രവചിക്കാതിരിക്കാനും പറ്റില്ല.ആയതിനാല്‍ ഗോള്‍വീഴുമ്പോള്‍ പോക്കര്‍ഹാജി ഉച്ചത്തില്‍ അട്ടഹസിക്കും. (ഗോള്‍ വീഴുന്നത് ശുഭ ലക്ഷണമാണെന്ന് കരുതി തന്റെ ടിം ആയ അര്‍ജ്ജന്റിനയുടെ പോസ്റ്റില്‍ ഗോള്‍ വീണത് കണ്ട് മൂപ്പര്‍ ഹര്‍ഷാരവം മുഴക്കി ഒരുദിവസം ‘മൊയന്ത്’ ആയതാണ്.) ആരു ഗോള്‍ അടിച്ചാലും ഹാജ്യാര് അവരുടെ ഭാഗം കൂടിയിരുന്ന പണി അന്നു നിര്‍ത്തിയതാണ്. അതിനുശേഷം ഗോള്‍ വീണാല്‍ മൂപ്പര്‍ തന്റെ ഭാഗക്കാര്‍ എന്തെങ്കിലും ശബ്ദം ഉണ്ടാക്കുന്നൊ എന്നു നോക്കും. എന്നിട്ടേ മൂപ്പര്‍ വായ തുറക്കുകയുള്ളൂ.                അങ്ങനെയാണ് ഒരു ദിവസം പീടികത്തിണ്ണയില്‍ വെച്ച് മൂപ്പര് വെളിപാടു പോലെ പറഞ്ഞത്-
 “ലോക കപ്പില്‍ ഇന്ത്യ ഗോളടിക്കും മോനേ....”
പോക്കര്‍ ഹാജിയെക്കൊണ്ട് ഇത് പറയിച്ച്താണ്.
“ഫുട് ബോളില്‍ ഇന്ത്യ ജയിക്ക്വോ ആജ്യാരേ?”  ഒരു ചെക്കന്‍ ഹാജ്യാരെ സുയിപ്പ് ആക്കാന്‍ ചോദിച്ചു.
ക്ഷണത്തില്‍ പോക്കരാജി അങ്ങു പറഞ്ഞു പോയി.

ഉത്തരം കേട്ടതും പീടിക മുറ്റത്ത് കുനിഞ്ഞു നിന്ന് തേങ്ങാ പൊളിക്കുകയായിരുന്ന പാക്കരന്‍ പാരയില്‍ കുരുങ്ങിപ്പോയതു പോലെ വളഞ്ഞു നിന്ന്  ചിരിച്ചു വളി വിട്ടു പോയി.

“അദ്ഭുതകരമായ പ്രവചനം“

(ഇതിന് രണ്ട് ആശ്ചര്യ ചിഹ്നം ഇടേണ്ടതാണ്, എന്നാല്‍ അത് പഴയ എഴുത്തുകാരുടെ ഒരു രീതി ആയതിനാല്‍ ഇടുന്നില്ല)

പറഞ്ഞത് നാട്ടിലെ താത്വികാചാര്യന്‍ ചെക്കിണി തന്നെ. ചെക്കിണി മരത്തില്‍ നിന്നും ഊര്‍ന്നിറങ്ങി വൈകുന്നേരം ഏഴര്യാകുമ്പോഴേക്കും ഒന്നര കുപ്പി വ്യാജന്‍(ഒറിജിനല്‍ കള്ള് അല്ല) അകത്താക്കി സ്നാന ജപാദികള്‍  കഴിഞ്ഞ് മന്ദ ചേഷ്ടനായി ചാപ്പുണ്യാരുടെ വീടിന്റെ ചാരു പടിയില്‍ ചാരിയിരിക്കും. കളി കണ്ടും പുറം കളി കളിച്ചും നിഗമനങ്ങളും വിശകലനങ്ങളുമായി ‘ഇമ്പളെ ചെക്കിണി” തത്വിക പരിവേഷം അണിയും.  പറയുന്നതിലെ 'ആധികാരികത' കേട്ട് ചെക്കന്മാര്‍ ചെപ്പു കിലുക്കുന്നതു പോലെ ചിരിക്കും. കോര്‍ട്ടിനു പുറത്ത് ടെന്‍ഷനടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന മറഡോണയെ കണ്ട് ചെക്കിണി പറഞ്ഞു.

“ഓനേതാ, ആ ചങ്ങായി? ഓന് തൂറാന്‍ മുട്ട്ന്നുണ്ടോ”(അകത്തുള്ള പെണ്ണുങ്ങളെ ചിരിപ്പിക്കാനുള്ള ഒരു ഏര്‍പ്പാടു കൂടിയാണ്, ഇത്)

ഇതുകേട്ട് ചാപ്പുണ്യാരെ ഓള് (വൈഫ്) അടുക്കളേന്ന് ചിരിക്കും.  കളിക്കുന്ന രാജ്യക്കാരുടെ പേരു വിവരങ്ങള്‍ കുറെയൊക്കെ ചെക്കിണിക്ക് അറിയാം. ഇന്ത്യക്കാരന്‍ ഇതിനേക്കാള്‍ വലിയ കളി കളിക്കുന്നവരായതുകൊണ്ടാണ്, അവര്‍ ഈ കാല്‍പ്പന്തു കളിയില്‍ പങ്കെടുക്കാത്തത് എന്നാണ് ചെക്കിണി മനസ്സിലാക്കിയത്. ഈ അവസരത്തിലാണ് പോക്കര്‍ ഹാജിയുടെ പ്രവചനം ഉണ്ടായത്.  പോക്കര്‍ ഹാജി പ്രവചനത്തിന്റെ ആശാനാണ്. പാത്തുമാന്റെ പിയ്യാപ്ല ഗള്‍ഫില്‍ പോകുമെന്ന് പ്രവചിച്ചതും നായരു ചത്തുപോയ കാര്‍ത്യായനി പ്രസവിക്കുമെന്ന് മുന്‍ കൂട്ടി കണ്ടതും മാത്രമല്ലാ,  ലോക കപ്പില്‍ ബ്രസീല്‍ തോല്‍ക്കുമെന്നു വരെ മൂ‍പ്പര്‍ പ്രവചിച്ചു കഴിഞ്ഞു. പോള്‍ എന്ന നീരാളി പ്രവചിക്കും മുമ്പേ ഇത്തരം കാര്യങ്ങള്‍ പറഞ്ഞതിനാല്‍ നീരാളി പോക്കര്‍ എന്ന അപര നാമം കൂടി ചെക്കന്മാര്‍ മൂപ്പര്‍ക്കു നല്‍കി.  എന്തായാലും ഇന്ത്യ ലോകകപ്പില്‍ എങ്ങനെ ഗോളടിക്കാന്‍? അത് നടക്കാന്‍ പോകുന്ന കാര്യമല്ല എന്ന വിവരം പോക്കര്‍ ഹാജി പിന്നീടാണ് മനസ്സിലാക്കിയത്.  ഇന്ത്യ കളിക്കുന്നില്ലെന്നും ഇന്ത്യയില്‍ ഫുട്ബോള്‍ ഇല്ലെന്നും ചെക്കന്മാര്‍ ഹാജിയെ പറഞ്ഞു മനസ്സിലാക്കി. ഇതോടെ ഹാജി വിഷണ്ണനായി.  കാരണം ഒന്ന്- തന്റെ പ്രവചനം ഫലിക്കാതിരിക്കാന്‍ പാടില്ല. രണ്ട്- തനിക്ക് ഫുട് ബോളിനെപ്പറ്റി ഒന്നും അറിയില്ല എന്ന് ആളുകള്‍ കരുതും.

    ഹാജ്യാര്‍ അല്‍പ്പനേരം ഒന്നും മിണ്ടാതെ നിന്നു. എന്നിട്ട് ദുഃഖത്തോടെ പറഞ്ഞു.
“ഞമ്മള് ഇന്ത്യക്കാര്‍ക്ക് ബാഗ്യം ഇല്ല...”
“അതെന്താ ആജ്യാരേ?” ചെക്കന്മാര്‍ ചോദിച്ചു.
“ഒരു ഗോളടിക്കാന്‍ പറ്റിയ അവസരം ബെറുതെ ആക്കി?”  ഹാജ്യാര്‍ പറഞ്ഞു.
“ അത് എങ്ങനെ?”
“ പഹേന്മാരേ ഓല് പോകാത്തെതോണ്ടല്ലേ ഗോളടിക്കാഞ്ഞത്? ഞമ്മള് പറഞ്ഞതില് എന്താ തെറ്റ്?
കുണ്ടന്മാര്‍ ഇതു കേട്ട് ഒരു നിമിഷം ആലോചിച്ചു നിന്നപ്പോള്‍ പോക്കരാജി സ്ഥലം കാലിയാക്കി.

Wednesday, June 9, 2010

വെറുതെയാണോ നായരേ, നമ്മള് നന്നാവാത്തത്?”

എന്നെ തന്നെയാണോ ഫോക്കസ് ചെയ്യുന്നത്...?
              കോവളത്തെ ഒരു സായാഹ്നമാണ്. പടിഞ്ഞാറുനിന്നും നാടു കാണാനെത്തുന്നവരുടെ സ്ഥിരം സങ്കേതമായ കോവളത്ത് സൂര്യസ്നാനം ചെയ്യുന്ന വിദേശികള്‍ മണല്‍പ്പരപ്പില്‍ കസേരകളില്‍ നിരന്ന് ഇരിക്കുകയാണ്. ഇവരുടെ ഇടയിലൂടെ നടക്കുന്ന ‘നമ്മുടെ ആളുകള്‍ക്ക്’ കോവളവും കടലും ഒന്നും ഒരു പ്രശ്നമല്ല. അവര്‍ പ്രധാന്മായും നോക്കി നില്‍ക്കുന്നത് മണലില്‍ അര്‍ദ്ധ നഗ്നരായി ഇരിക്കുന്ന വിദേശി സ്ത്രീകളെയാണ്. ഈ കാഴ്ച്ച അങ്ങോളം ഇങ്ങോളം ഉള്ളതിനാല്‍ വായില്‍ നോക്കികള്‍ക്ക് ഒരു കൊയ്ത്തുത്സവം തന്നെയാണ് ഇവിടങ്ങളില്‍. സാമാന്യം തൊലിക്കട്ടിയുള്ള വിദേശിപ്പെണ്ണുങ്ങള്‍ പോലും ഇവന്മാരുടെ കളി കണ്ട് അറപ്പും മടുപ്പും വന്നിട്ട് എത്രയെത്ര പരാതികളാണ് നല്‍കുന്നത്. നമ്മുടെ നാട്ടില്‍ ഒറ്റക്ക് ജോലിക്കു പോകാന്‍ പോലും സ്ത്രീകള്‍ പേടിക്കുമ്പോള്‍ വിദേശിപ്പെണ്ണുങ്ങള്‍ ഇവിടെ വന്ന് മുട്ടു മറയാത്ത ഉടുപ്പുമിട്ട് ഒറ്റക്ക് നാടൊട്ടുക്കും ചുറ്റിയടിക്കുകയും വേണമെങ്കില്‍ ബാറില്‍ പോയി രണ്ടെണ്ണം വീശുകയും ചെയ്യുന്നത് കാണുമ്പൊള്‍ അവര്‍ അറപ്പുകൊണ്ട് കാര്‍ക്കിച്ചു തുപ്പും. “മാനമില്ലാത്ത ജാതി”യെന്നോ “ഉളുപ്പില്ലാത്തവര്‍” എന്നോ പറഞ്ഞ് നാം നമ്മുടെ കുലീനത കാണിക്കും. നിയമനിര്‍മ്മാണ സഭയില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണത്തിന് കൈകാലിട്ടടിച്ച് നമ്മുടെ സ്ത്രീകള്‍ മുന്‍ നിരയിലെത്താന്‍ പെടാപ്പാടു പെടുമ്പോള്‍ പുറം നാട്ടുകാരായ സ്ത്രീകള്‍ നമ്മുടെ പുരുഷന്മാരെക്കാള്‍ മിടുക്കികളാ‍യി ധീരത കാണിക്കുന്നു.  ചുളുവില്‍ എന്തെങ്കിലും രണ്ട് ‘സീന്‍’ ഒപ്പിച്ചെടുത്ത്  ചുറ്റിക്കറങ്ങി നടക്കുന്ന പുരുഷ വര്‍ഗ്ഗത്തില്‍ പെട്ട തദ്ദേശ ടൂറിസ്റ്റുകളെ കാണണോ? ഇവടങ്ങളില്‍ ഒക്കെ ഒന്നു വന്നു നോക്കൂ, ഇതുകൊണ്ടൊക്കെ തന്നെയാണ് ചെക്കിണി പറഞ്ഞത്.
                                “വെറുതെയാണോ നായരേ, നമ്മള് നന്നാവാത്തത്?” എന്ന്.

                                    (ചെക്കിണി എല്ലാരെയും നായര്‍ എന്നാണു വിളിക്കുന്നത്)

Saturday, June 5, 2010

സ്വത്വരാഷ്ട്രീയവും ചെക്കിണിയും

                  ചെക്കിണി ചിരിച്ചു ചിരിച്ചു മണ്ണു കപ്പി. മണ്ണു കപ്പി എന്നു പറഞ്ഞാല്‍ പോരാ മണ്ണു മാന്തി. അയാള്‍ ചുമരു മാന്തിക്കീറി ചിരി തുടങ്ങി. എന്തിനിങ്ങനെ ചിരിക്കുന്നു എന്ന് ചാപ്പുണ്യാര് ചോദിച്ചതൊന്നും ചെക്കിണി കേട്ടില്ല. പണ്ട് സര്‍ക്കുലര്‍ രൂപത്തില്‍ ചിരി നിരോധനം പ്രാബല്യത്തിലുണ്ടായിരുന്ന കാലം കഴിഞ്ഞതിനാല്‍  ചിരിക്കുന്നതില്‍ നിയമ തടസ്സം ഇല്ല എങ്കിലും തനി ബൂര്‍ഷ്വാ രീതിയില്‍ ഇങ്ങനെ ചിരിക്കുന്നത് സൈദ്ധാന്തികമായി ശരിയാണോ എന്നും ചാപ്പുണ്യാര്  ചിന്തിക്കാതിരുന്നില്ല. എന്നാലും എന്തിനാണ് ചെക്കിണീ ഇങ്ങനെ വലിയ വായില്‍ ചിരിക്കുന്നത്? ചിരി നില്‍ക്കാതായപ്പോള്‍ മൂസയും ചാപ്പുണ്യാരും അടുത്തുകൂടി.

“ എന്താ ചെക്കിണ്യേട്ടാ കാര്യം?”   മൂസ ചോദിച്ചു.

“ ഒന്നുല്യാ‍..ഹ്...ഹൂയ്......ഹ..ഹ.....” ചെക്കിണിക്ക് ചിരി നില്‍ക്കുന്നില്ല.

ചെക്കിണിക്ക് എന്തോ തകരാറ് കുടുങ്ങിയിട്ടുണ്ട് എന്ന് തന്നെ ചാപ്പുണ്യാരും മൂസയും മറ്റും കരുതി. അവര്‍ രണ്ടു പേരും ചേര്‍ന്ന് കൂട്ടത്തിലെ ബുദ്ധി ജീവിയായ അയമ്മത് കുട്ടിയെ തിരഞ്ഞു. സംഗതി അയാള്‍ അറിഞ്ഞുകാണില്ല.

“ അല്ല, ഇമ്പളെ ബു.ജി എവിടെ?’  മൂസ ചോദിച്ചു.

“ ഓനെ കാണുന്നില്ല”  ചാപ്പുണ്യാര് ഇതു പറഞ്ഞു തീര്‍ന്നതും ചെക്കിണി ഉറക്കെ ചിരി തുടങ്ങി. ചിരിച്ചുകൊണ്ട് ചെക്കിണി തന്റെ കൈ മുന്നോട്ടു ചൂണ്ടി. ചെക്കിണി കൈ ചൂണ്ടിയ ഭാഗത്തേക്ക് ചാപുണ്യാരും മൂസയും നോക്കി.
അവിടെ ഒരു രൂപം നില്‍ക്കുന്നു. ആളെ മനസ്സിലാകുന്നില്ലെങ്കിലും ഒരു കാര്യം വ്യക്തമായി. ആള്‍ നഗ്നനാണ്. മാത്രമല്ല അയാള്‍ മേലാസകലം ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതു കണ്ടിട്ടാണോ ചെക്കിണി ചിരിക്കുന്നത്? അതില്‍ എന്തിത്ര ചിരിക്കാന്‍?

“ഇഞ്ഞി അയാളെ കണ്ടിട്ടാ ചിരിക്കുന്നത്? അയാള്‍ ഏതോ പ്രാന്തനല്ലെ ചെക്കിണ്യേ...?”
ചെക്കിണീ ഒറ്റയടിക്ക് ചിരി നിര്‍ത്തി.  എന്നിട്ട് ശാന്തനായി തന്റെ ധൈഷണികത വെളിവാക്കുന്ന കഷണ്ടി തടവി പറഞ്ഞു.

‘ഇര......”
‘എന്ത്? എര്യോ”  ചാപ്പുണ്യാര്‍ക്ക് ഒന്നും തിരിഞ്ഞില്ല.

മൂസ ആകാശത്തും ഭൂമിയിലും മാറി മാറി നോക്കി സംശയം മാറ്റി.

“ഇര...  സ്വത്വബോധം ഉണര്‍ന്നു കഴിഞ്ഞു.... കാത്തിരുന്നു കാണുക...”  ചെക്കിണി ഉണര്‍ത്തിച്ചു.
ചെക്കിണിയുടെ നാവില്‍ അനാരതം തുളുമ്പുന്ന വാണീ വിലാസം കണ്ട് ചെക്കിണിയും മൂസയും സ്തബ്ധരായി നിന്നു പോയി. ഏതോ ഭൂതം അല്ലെങ്കില്‍ ജിന്ന് ചെക്കിണിയില്‍ പ്രവേശിച്ചു കഴിഞ്ഞുവെന്നും അതിന്റെ കളിയാണ് ഇതൊക്കെ എന്നും മൂസ പറഞ്ഞു. 

‘ ചാപ്പുണ്യാരേ, ഇമ്പളെ അയമ്മത് കുട്ടീനെ നോക്കി...”  

പറഞ്ഞത് മറ്റാരുമല്ല, ചെക്കിണി തന്നെ. ചെക്കിണി ഇപ്പോള്‍ സാക്ഷാല്‍ ചെക്കിണീയായി തന്നെയാണ് പറയുന്നത്. ചെക്കിണിയുടെ ഭാവ മാറ്റത്തില്‍ അദ്ഭുതം പൂണ്ട് അവര്‍ അയാള്‍ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഒന്നു കൂടി നോക്കി.  അപ്പോഴാണ് അവര്‍ക്ക് സംഗതിയുടെ ഗുട്ടന്‍സ് പിടി കിട്ടിയത്.
ഭ്രാന്തന്റെ വേഷത്തില്‍ നിന്നും നിന്ന് മേലാസകലം ചൊറിയുന്നത് മറ്റാരുമല്ല. ബുദ്ധി ജീവിയായ അയമ്മത് കുട്ടി തന്നെ.  ചെക്കിണി ചിരി നിര്‍ത്തി ആ കഥ ചുരുക്കത്തില്‍ പറഞ്ഞു.
അയമ്മത് കുട്ടിയെ കുറെ കാലമായത്രേ ഒരു എലി ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട്. രാത്രി കിടക്കുമ്പോള്‍ എലി ശരീരത്തില്‍ വന്ന് ഇക്കിളി ആക്കും. ആദ്യം അയാള്‍ അത്ര കര്യമാക്കിയില്ല. പിന്നെ എലി അയാളെ നക്കാന്‍ തുടങ്ങി. അതും അയാള്‍ കാര്യമാക്കിയില്ല. പിന്നെ ഗുജറാത്തില്‍ പോയപ്പോള്‍ എലികള്‍ കൂട്ടമായി ആക്രമിച്ച് പ്ലേഗ് ബാധിച്ച ഒരു പാട് മനുഷ്യരെയും കണ്ടു. തിരിച്ച് വീട്ടില്‍ വന്ന് കിടന്ന് ഉറങ്ങിയ ഒരു രാത്രിയില്‍ എലി വയറ്റില്‍ പോയി എന്നാണ് അയമ്മത് കുട്ടി പറയുന്നത്. പിന്നെ ഇക്കിളിയോട് ഇക്കിളിയാണ്. എവിടെ ചെന്നാലും അയാള്‍ ഇക്കിളി കൊണ്ട് ചിരിക്കും. സ്വത്വ ബോധം സട കുടഞ്ഞ് എഴുന്നേറ്റ അയമ്മത് കുട്ടി (ബു.ജി) തന്റെ പഴയ സ്വത്വം നില നിര്‍ത്തിയ താടി തടവി വിളിച്ചു പറഞ്ഞു.
“കൂട്ടമായി ഒറ്റതിരിഞ്ഞുള്ള ഈ ആക്രമണം മതപരമാണ്. അതിനെ നേരിടണമെങ്കില്‍ സ്വത്വബോധം വളരണം. ബുദ്ധി ജീവി ആയതിനാല്‍ അദ്ദേഹം മാര്‍ക്സിന്റെയും മറ്റ് മൂന്ന് ബുദ്ധിജീവികളുടെയും നാലഞ്ച് ഉദ്ധരണികള്‍ കൂടി ക്വോട്ട് ചെയ്ത് ഒരു കിടിലന്‍ പ്രസംഗം ചെയ്തു. ദാര്‍ശനികനായ ചെക്കിണി അനന്തതയില്‍ കുറെ നേരം നോക്കി നിന്നതിനു ശേഷം അയാള്‍ ചിരി തുടങ്ങി.  ചിരി എഞിനാണെന്ന് ചെക്കിണിക്ക് അറിയില്ല.

പീടികത്തിണ്ണയില്‍ ഉടുമുണ്ട് അഴിച്ച് തലയില്‍ കെട്ടി നില്‍ക്കുന്ന അയമ്മത് കുട്ടിയെ കണ്ട് സാവകാശം മൂസയും ചാപ്പുണ്യാരും ചിരി തുടങ്ങി.  ഓറ് മൂന്നാളും കൂടി ചിരിയോചിരി തന്നെ.

Wednesday, June 2, 2010

ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും?

കഷ്ടം, ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും?     
 പാവം കുരങ്ങത്താനാണ്, എന്തു ചെയ്യാം കയ്യാങ്കളിയില്‍ തകര്‍ന്നത് സ്വന്തം പ്രതിച്ഛായയാണ്. ചുണ്ടും പല്ലും മൂക്കും തകര്‍ന്ന് ഗ്ലാമര്‍ പോയ ഈ വിദ്വാന്‍ ആരോടു സങ്കടം പറയാന്‍? ആള്‍ വല്ലാത്ത ഒരു കോമ്പ്ലക്സിലാണ്. ആരെ കണ്ടാലും ആദ്യം ദയനീയമായി ഒന്നു നോക്കും. ആ നോട്ടം പക്ഷേ നമുക്ക് തോന്നുന്നത് ഒരു ഭീകര സത്വം നോക്കുന്നതു പോലെയാണ്.  നമ്മള്‍ അടുക്കാന്‍ ശ്രമിച്ചാല്‍ ആള്‍ വയലന്റ് ആകുമോ എന്ന് നമ്മില്‍ സംശയം ജനിക്കും. ഞാന്‍ പേടിച്ച് പേടിച്ച് എടുത്ത ചിത്രമാണ്. സ്ഥലം കോഴിക്കോട് ജില്ലയിലെ വള്ളിക്കാട്ടു കാവ്. ഒരു പാട് വാനരന്മാരെ സംരക്ഷിക്കുന്ന സ്ഥലമാണ്. പണ്ട് സീതയെ തിരഞ്ഞുള്ള യാത്രാമധ്യേ, ഹനുമാന്‍ ഉള്‍പ്പെടുന്ന സംഘത്തില്‍ നിന്നും കൂട്ടം തെറ്റിയ വാനരന്മാരാണ് അവിടെ കഴിയുന്നത് എന്ന് സങ്കല്‍പ്പം. എന്തായാലും ഈ കാവും അവിടുത്തെ സുഖകരമായ കുളിരും മനോഹരം.   കുരങ്ങന്മാര്‍ തമ്മിലുള്ള കശപിശയില്‍ മുഖം നഷ്ടമായ വാനരനാണ് ചിത്രത്തില്‍.

Tuesday, June 1, 2010

ഓന്‍ എന്തൊരു ചെക്കനായിരുന്നു!

                ടിപ്പുരയില്‍ പതുങ്ങി നില്‍ക്കുന്ന കുട്ടനെ കുട്ടനെ കണ്ടതും ചെക്കിണി സ്തബ്ധനായി നിന്നു പോയി. 


പണ്ട് പൂന്താനം പാടിയ പാനയുടെ അര്‍ഥം ചെക്കിണിക്ക്  പൂര്‍ണ്ണമായി മനസ്സിലായത്  അപ്പോഴാണ്. ചെക്കിണിക്ക് സാഹിത്യ ഭാഷ അറിയില്ലെങ്കിലും അമ്പലത്തില്‍ നിന്നും ദിവസവും വൈകുന്നേരം കേള്‍ക്കുന്ന പാട്ട് തെങ്ങിന്‍ മുകളില്‍ നിന്നും  കേട്ട് ചെക്കിണി അര്‍ത്ഥഗ്രാഹ്യം  നേടിയിട്ടുണ്ട്. മാളിക മുകളില്‍ കയറിയങ്ങനെ കാരണവരോടൊപ്പം തിന്നുമുടിച്ചും ആഡ്ഡ്യത്തം കൈവിടാതെ പ്രജാക്ഷേമ തല്‍പ്പരനായി വാണരുളിയും അജയ്യനായി കഴിഞ്ഞ ആളാണ്. ആശ്രിതവത്സലത്വം ജീവിതവ്രതമാക്കിയ നേതാവിന്റെ ശിക്ഷണത്തില്‍  പ്രജകള്‍ക്കായി എന്തു ത്യാഗവും ചെയ്യാന്‍ സന്നദ്ധനായി നിന്ന ആശാന്‍ അവസാനം ശ്രീ ബുദ്ധനെപ്പോലെ ജീവിതത്തിന്റെ സാരം അന്വേഷിച്ച് തറവാടു വിട്ട് ഇറങ്ങിയതാണ്. പ്രജകളുടെ ദുഃഖം മാറ്റുക എന്ന ഒരേ ഒരു സിദ്ധാന്തം മാത്രം മുറുകെ പിടിച്ചതിനാല്‍ സ്വന്തം സഹോദരിയെ വരെ അദ്ദേഹത്തിന് വെറുക്കേണ്ടി വന്നു. താങ്ങും തണലുമായിരുന്ന വ്ര് ദ്ധ പിതാവു വരെ പകുതി വഴിയില്‍ വെച്ച് തിരിച്ച് തറവാട്ടിലേക്കു പോയെങ്കിലും  പ്രജകളെ ഓര്‍ത്ത് അദ്ദേഹം പിന്തിരിഞ്ഞില്ല. വഴി തോറും ‘മൈക്കില്‍ ജീപ്പുകെട്ടി‘ തറവാടു ഭരിക്കുന്ന പരിഷകളെ തെറിയഭിഷേകം ചെയ്ത് നാട്ടില്‍ ഒരു തരംഗം തന്നെ ഉണ്ടാക്കി ഇറ്റാലിയന്‍ കോണ്‍ഗ്രസ്സിനെ നാട്ടില്‍ നിന്നും ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത് അങ്ങനെ വിലസിയ ആളാണ്. പണ്ട് അച്ഛന്‍ മൂത്രം ഒഴിക്കാന്‍ പോയസമയം ഏതോ സന്മനസ്സുള്ള ആളുകള്‍ അഛന്‍ അറിയാതെ (ആദര്‍ശ ശാലിയായ നേതാവ് ആയതിനാല്‍ അദ്ദേഹം ഇതൊന്നും സമ്മതിക്കില്ല) നാമ നിര്‍ദ്ദേശം നല്‍കുക വഴിയാണ് ‘ക്രിസ്തു ദേവന്റെ പരിത്യാഗ ശീലവും സാക്ഷാല്‍ ക്രിഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവുമുള്ള’ ഈ ലോകസേവകന്‍ ഉദ്ഭൂതനായത് എന്നും ചെക്കിണി കേട്ടിട്ടൂണ്ട്.  അങ്ങനെ’അദ്ദ്യേഹം’  ഗാന്ധിസം ജീവിതവ്രതമാക്കി പുതിയൊരു പ്രസ്ഥാനം തന്നെ രൂപപ്പെടുത്തി വരികയായിരുന്നു.  

           ‘പക്ഷീന്ദ്രനുണ്ട് ഗരുഡനെന്നോര്‍ത്തിട്ട് മക്ഷികക്കൂട്ടം മദിക്കും കണ്‍ക്കിന്’ എന്തോ ഒരു ഗുട്ടന്‍സ് കണ്ടിട്ടായിരുന്നു ലംബോദരന്റെ ഈ കളി എങ്കിലും ചുവപ്പന്മാര്‍ ചതിച്ചു കളഞ്ഞു. അപ്ഫന്റ്വിടുന്നു പോന്നെങ്കിലും അമ്മാത്ത് എത്താതെ ഉണ്ണി വഴിയില്‍ പരുങ്ങി നില്‍പ്പായി. അവസാനം അച്ഛനും പെങ്ങളും ഉമ്മച്ചനും അന്തുച്ചനും ചതിച്ചെങ്കിലും പ്രജകള്‍ ഇങ്ങനെ ചതിച്ചു കളയുമെന്ന് കുട്ടന്‍ കരുതിക്കാണില്ല. തോറ്റ് തൊപ്പിയിട്ട് വഴിയില്‍ നിന്നും വാവിട്ടു കരഞ്ഞ കുട്ടനെ ഒന്ന് രക്ഷിക്കാന്‍ കേരളത്തിലെ മൂല്യ ബോധമുള്ള രാഷ്ട്രീയക്കാര്‍ക്ക് കഴിയാത്തത് കഷ്ടമാണെന്ന് ചെക്കിണിക്ക് തോന്നി. ചെക്കന്മാര്‍ക്ക് ഒരു പണികിട്ടാനും മറ്റ് എന്തെങ്കിലും ഒരു കാര്യ സാധ്യത്തിനും ഒന്നു വിളിച്ചു പറഞ്ഞാല്‍ പാര്‍ട്ടി നോക്കാതെ ആളു നോക്കാതെ ഒന്നു ശുപാര്‍ശ ചെയ്യാന്‍ ഇന്നിവിടെ ആരാണുള്ളത്?  സ്വന്തമായി ഒരു ചില്ലിക്കാശുപോലും സമ്പാദിക്കാന്‍ ‘അദ്ദ്യേം’ ഇതു വരെ മിനക്കെട്ടിട്ടില്ല. നാടിനും നാട്ടുകാര്‍ക്കുംവേണ്ടി ഉഴിഞ്ഞു വെച്ച ഒരു ജീവനും ശരീരവും ഇങ്ങെനെ തുരുമ്പെടുക്കുന്നത് കണ്ടു നില്‍ക്കാന്‍ മലയാളികളായ നമുക്കേ സാധിക്കുകയുള്ളൂ. 

              തറവാടു മുറ്റത്ത് ഓച്ഛാനിച്ചു നില്‍ക്കുന്ന കുട്ടനെ കണ്ട് ചെക്കിണി വല്ലാതായി.
       “ ഞാന്‍ ഒന്നങ്ങോട്ട് വന്നോട്ടെ....”      ഉണ്ണി ചൊദിച്ചു
       “ ഈ പടി ചവിട്ടണ്ട.. കടന്നു പോ..”  കാരണവര്‍.
        “ഞാന്‍ ഇവിടെ ഇരിക്കും”
 ഇതു കേട്ട് അകത്തുനിന്നും ഉണ്ണികള്‍ കൂവി. കൂവല്‍ കേട്ട് കൂട്ടന്‍ ഉറക്കെ കരഞ്ഞു. കരഞ്ഞുകൊണ്ട് അവന്‍ തറവാടിന്റെ മുകളിലേക്ക് നോക്കി.
അച്ഛനും പെങ്ങളും അവിടെയിരുന്ന് ഭാഗവതം വായിക്കുന്നു.
അവസാനം കുട്ടന്‍ ചെക്കിണിയോട് പറഞ്ഞു.  “അദ്ദ്യേം അവിടെ ഇരുന്നോട്ടെ. ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും ന്നെ വിളിക്കാതിരിക്കില്യ”
ചെക്കിണിക്ക് ഇതു കേട്ട് കരച്ചില്‍ വന്നു. അയാള്‍ മനസ്സില്‍ പറഞ്ഞു” ഓന്‍ എന്തൊരു ചെക്കനായിരുന്നു!“

Saturday, May 29, 2010

അതൊക്കെ ഒരു കാലമായിരുന്നു നായരേ...

ആധുനിക കാലത്തെ രണ്ടു പോഴത്തക്കാര്‍....
മുകളിലെ ചിത്രത്തില്‍ കാണുന്ന ‘സംഗതി’ നേരിട്ടു കാണാത്ത എത്രയോ വിദ്വാന്മാര്‍ നമ്മുടെ നാട്ടിലുണ്ട്.  ഇതെഴുതുന്നയാളുടെ നഗരവാസിയായ കൂട്ടുകാരന്‍ നെല്‍ച്ചെടി കണ്ട് ഒരിക്കല്‍ ചോദിച്ചു. “എന്താണ്ടാ ഈ സാധനം? പശൂന് തിന്നാനുണ്ടാക്കുന്ന പുല്ലാ?” ഞാന്‍ പറഞ്ഞു, “അല്ലെടാ പന്നീ (ക്ഷമിക്കണം) നിനക്കൊക്കെ തിന്ന് തൂറാനുള്ള നെല്ലാ”  ഇപ്പറഞ്ഞ കാര്യം നടന്നിട്ട് ഇപ്പോള്‍ പത്തിരുപത് കൊല്ലം ആയി. ഇപ്പോഴത്തെ സ്ഥിതി പറയേണ്ടി വരില്ലല്ലോ. യന്ത്രവത്ക്രിതമായ ലോകത്തില്‍ ചെളിയിലുരുണ്ട് രാവിലെ മുതല്‍ വൈകുന്നേരം വരെ വയലില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കണ്ടാല്‍ ഒരു പക്ഷേ, ചിലര്‍ക്കു തോന്നുക ‘ആധുനിക കാലത്തെ രണ്ടു പോഴത്തക്കാര്‍‘ എന്നായിരിക്കും.  എന്തായാലും ചെക്കിണി പറയുന്നത് ഇതാണ്. “അതൊക്കെ ഒരു കാലമായിരുന്നു നായരേ...“

My Blog List

Subscribe Now: Feed Icon