Saturday, April 10, 2010

ചെക്കിണീ പിന്നെയും തെങ്ങില്‍ തന്നെ.

        കുഞ്ഞിക്കേളപ്പന്‍ നായരുടെ തലയില്‍ ഒരു ഉണക്ക തേങ്ങ വീണപ്പോഴാണ് ചെക്കിണിക്ക്   തലയില്‍ വെളിച്ചം ഉദിച്ചത്. ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചതിന്റെ അതേ ഉഷാര്‍ തലയിലേന്തി ചെക്കിണി അല്പ്പനേരം എല്ലാം മറന്നു ചിന്താധീനനായി നിന്നു. കുഞിക്കേളപ്പന്‍ നായരുടെ തലയില്‍ തേങ്ങാ വീണത് ഒരു നിര്‍ഭാഗ്യമായി  ചെക്കിണിക്ക് തോന്നിയില്ല. കുഞിക്കേളപ്പന്‍ നായര്‍ അറിയപ്പെടുന്ന ബൂര്‍ഷ്വാസിയാണ്. ന്ചാലഞ്ച്  ഏക്കര്‍ തെങ്ങിന്‍ തോട്ടമുള്ള ടിയാന്റെ തെങ്ങുകള്‍ കനം തൂങ്ങി നില്ക്കാന്‍  തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. കാരണം മറ്റൊന്നു മല്ല. സ്ഥിരം തെങ്ങിന്മേല്‍ കയറിയിരുന്ന പാക്കരന്‍ വിസ സംഘടിപ്പിച്ച് ദുബായില്‍ പോയിക്കളഞ്ഞു.
           അതോടുകൂടി കുഞ്ഞിക്കേളപ്പന്‍ നായരുടെ കഷ്ടകാലവും തുടങ്ങി. നാട്ടില്‍ അവശേഷിച്ചിരിക്കുന്ന ചുരുക്കം ചില തെങ്ങുകയറ്റക്കാരുടെ വീടുകള്‍ കയറി ഇങ്ങി നായരുടെ ചെരുപ്പു തേഞ്ഞു.  അങ്ങനെ നിരാശനായി തെങ്ങിന്റെ മണ്ടയിലേക്ക് നോക്കി നെടുവീര്‍പ്പിടുമ്പോഴാണ്  മൂപ്പരുടെ മണ്ടയില്‍ കല്പ്പവൃക്ഷം ക്ഷമ നശിച്ച് ഇടിച്ചിങ്ങിയത്. ചെക്കിണി വാര്‍ത്ത​അറിഞ്ഞതും ആദ്യം ഒന്നു ഞെട്ടി. കാരണം തലയില്‍ തേങ്ങാ വീണാല്‍ ആളു കാലിയായിപ്പോകും. ആ ബൂര്‍ഷ്വാസി  ചാകുന്നതില്‍ ചെക്കിണിക്ക് ദുഖമില്ല. കാരണം ബൂര്‍ഷ്വാസികള്‍ ചൂഷകരാണെന്ന സിദ്ധാന്തം ചെക്കിണി പാര്‍ട്ടി ക്ലാസൂകളില്‍ മനസ്സിലാക്കിയിട്ടുണ്ട്. ആളു ചത്തോട്ടെ, പക്ഷേ, മാവു മുറിച്ചതിന്റെ കൂലിയായി തനിക്ക് കിട്ടാനുള്ള ബാക്കി പണം കിട്ടാതായി പോകുമോ എന്ന ഭയം ചെക്കിണീക്ക് ഉണ്ടായി. എനാല്‍ പുതിയ നിലാവെളിച്ചം തലയിലുദിച്ചതോടെ ചെക്കിണി ഉഷാറായി.
നാട്ടില്‍ തെങ്ങ് ഒരു അധികപ്പറ്റാണെന്ന് തെങ്ങിനു തന്നെ തോന്നി തുടങ്ങിയിരിക്കുന്നു. പുതിയ ചെക്കന്‍ മാരൊന്നും അത്തരം വേണ്ടാതീനത്തിനു  പോകുന്നില്ല. ചെക്കിണി തന്റെ ചെക്കനെ ഒന്നു പരീക്ഷിച്ചതാണ്. ചെക്കന് മുട്ടിനു മുട്ടിനു  ജീന്‍സു  വേണം കുപ്പായം വേണം. ഇതൊക്കെ ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയതോടെ ചെക്കിണീ  പഞ്ഞു.
“ചെക്കാ, പോയി തെങ്ങുമ്മല്‍ കയറി​ പത്തു പൈസ ഇണ്ടാക്കാന്‍ ന്നോക്ക്”
ചെക്കന്‍ മടിച്ചു മടിച്ചാണെങ്കിലും അവസാനം തെങ്ങു കയറ്റത്തിനു പോയി. മൂന്നാം നാള്‍  ആയുധം വെച്ചു കീഴടങ്ങി
ചെക്കിണി കാരണം തിരക്കി.
ചെക്കന്‍ പഞ്ഞു.
“തെങ്ങിന്റെ മുയിങ്ങു മണത്തിറ്റ്   പെണ്‍കുട്ട്യള്‍ അടുത്തേക്ക് വരുന്നില്ല”
ചെക്കിണി പിന്നെ ഒന്നും പറഞ്ഞില്ല. നാട്ടില്‍ പണിയില്ലെന്നും പറഞ്ഞ് തൊഴിലില്ലായ്മ വേദനവും വാങ്ങി നടക്കുന്ന ചെറുപ്പക്കാരെപ്പറ്റി ചെക്കിണി ഓര്‍ത്തു. അന്തസ്സായി കുപ്പായവും മൂടുതൂങ്ങിയ ജീന്‍സുമിട്ട് അതിലെയും ഇതിലെയും അങ്ങനെ വിലസിനടങ്ക്കുന്നതിന്റെ സുഖം പോഴത്തക്കാരന്‍ ചെക്കിണീക്ക് അറിയാമോ? ഏതെങ്കിലും ഒരു മൊബൈലു കമ്പനിക്കാരന്റെയോ ഫൈനാന്സി‍യറുടെയോ പുസ്തക വില്പ്പനക്കാരന്റെയോ കൂലിക്കാരനായി അന്തസ്സായി പണിയെടുക്കുന്നതിന്റെ സുഖങ്ങള് എപ്പടി എന്നു ചെക്കിണീ മനസ്സിലാക്കിയിട്ടില്ല. അപ്പോഴാണു ഒരു തെങ്ങുകയറ്റം വന്നിരിക്കുന്നത്. നാട് മൊത്തം കമ്പ്യൂട്ടറൈസ് ചെയ്തു കഴിഞ്ഞു. മൊബൈല്‍ ഫോണും നെറ്റ് ബാങ്കിങ്ങും വന്നു. ഓണ്‍ ലൈന്‍  അല്ലാത്ത ഒരു പരിപാടിയും നാട്ടിലില്ല. അപ്പോഴാണ് ഒരു കൃഷി. ചെറുപ്പക്കാരെ അതിനൊന്നും കിട്ടില്ല.
ഇതൊന്നും മനസ്സിലാക്കാതെ ചെക്കിണീ ചെക്കനെ തെങ്ങു കയറ്റത്തിനയച്ചു. വിഡ്ഡിത്തം. അല്ലാതെ എന്ത്. ആളുകളുടെ തലയില്‍ തേങ്ങ വീഴുന്നെങ്കില്‍ അത് തെങ്ങിന്റെ കുഴപ്പമാണ്.
ഏതായാലും കുഞ്ഞിക്കേളപ്പന്‍ നായരുടെ തലയില്‍ തേങ്ങാ വീണതോടെ ബോധോദയമുണ്ടായ ചെക്കിണി തല്ക്കാലം മരം വെട്ട് നിര്‍ത്തി തെങ്ങുകയറ്റം തുടങ്ങി  
         വൈകുന്നേരം രണ്ടു കിലോ കപ്പയും ഇത്തിരി മത്തിയുമായി ചെക്കിണി വീട്ടിലെത്തിയാല്‍  അതു തിന്നു തീര്‍ക്കാ‍ന്‍ ചെക്കന്‍ വീട്ടിലുണ്ടാവും എന്നു ചെക്കിണിക്ക് അറിയാം.

11 comments:

Sulthan | സുൽത്താൻ said...

(((((((((((((((((((((((((ഠോ))))))))))))))))))))))

എന്താത്?. ചെക്കിണീയുടെ കയറ്റം ഉൽഘാടിച്ചതാ.


ബാലുവേട്ടാ,

ചെറിയ വാക്കുകളിൽ പറഞ്ഞ വലിയ സത്യത്തിനു നമസ്കാരം.

യുവതലമുറയുടെ പ്രതീകമാണ്‌ ചെക്കിണീയുടെ മകൻ.

ആശംസകൾ

Balu puduppadi said...

നന്ദി, സുല്‍ത്താന്‍.

കൂതറHashimܓ said...

മാഷ് വിടുവോ മകനെ തെങ്ങ് കയറാന്... ?
എന്നാ ഞാനും അവന്റെ കൂടെ കൂടാം
എന്തേ... വളവളാന്ന് എഴുതാന്‍ സുഖാ പക്ഷെ കയറാന്‍ പ്രയാസാ
സ്വന്തം ജീവന് ഒരു സുരക്ഷയും ഇല്ലാതെ കയരുന്ന അവര്‍ക്ക് തക്കതായ കൂലി കിട്ടുന്നുണ്ടോ എന്ന് ആലോചിച്ച് നോക്ക്.
എനിക്കും മാഷിന്റെ മകനും ഒക്കെ നല്ല ജോലിയാ വേണ്ടത്. തെങ്ങ് കയറ്റം നല്ല ജൊലി എല്ലാന്ന് എനിക്ക് അഭിപ്രായം ഇല്ലാ പക്ഷെ ശ്രദ്ധ ഒന്ന് തെറ്റിയാല്‍ ഒന്ന് പിടി വിട്ടാല്‍...... വീണാല്‍.... ആലോചിക്ക് മാഷെ

Anonymous said...

കാലമൊക്കെ മാറി ഇപ്പോ തെങ്ങു കയറാനൊന്നും ആരെയും കിട്ടില്ല .....ഏതായാലും നന്നായി ആശംസകൾ

Anonymous said...

കാലം മാറി ഇന്നത്തെ കാലത്തു തെങ്ങിൽ കയറാൻ ആരെയും കിട്ടില്ല ആശംസകൾ......

Balu puduppadi said...

ഹാഷിം. ആദ്യമേ പ്രതികരണത്തിന് നന്ദി. ഞാന്‍ ഇന്ന് മുടിവെട്ടാന്‍ പോയി. സംസാരമധ്യേ. എനിക്കു പരിചയമുള്ള മുടിവെട്ടുകാരന്‍ പറഞ്ഞു. മുടിവെട്ടുന്നതിന് ഇപ്പോള്‍ ആളെ കിട്ടനില്ലെന്നും ആരും തങ്ങളുടെ മക്കളെ ഇതിന് അയക്കുന്നില്ലെന്നും. മുടിവെട്ടുകാരന് പെണ്ണുകിട്ടാന്‍(ഉദ്ദേശിച്ച രീതിയില്‍) പ്രയാസമാണ് എന്നാണ് അയാള്‍ പറഞ്ഞത്. മുടിവെട്ടുപണീക്ക് തെങ്ങില്‍ കയറുന്ന പോലുള്ള ‘റിസ്ക്ക്’ ഒന്നുമില്ലല്ലോ. എ.സി യോ ഫാനോ വെച്ച് സുന്ദരമായി മേലനങ്ങാതെ ചെയ്യാന്‍ പറ്റുന്ന പണിയാണ്. എന്തുകൊണ്ട് ചെര്രുപ്പക്കാരില്‍ പലരും അത് ചെയ്യാന്‍ മടിക്കുന്നു? തൊഴിലിനോടുള്ള നമ്മുടെ നിലപാട് ഒരുപാട് മാറിപ്പോയി. തൊഴില്‍ എന്നത് ‘എക്സിക്യുട്ടീവ്’ പണിയായി നാം തെറ്റിദ്ധരിച്ചതല്ലേ ഇതിനു കാരണം? ഇതില്‍ ഞാനെന്നോ നിങ്ങളെന്നൊ ഇല്ല. ഒരു ചിന്താധാര മാറേണ്ടുന്നതിലേക്കാ‍ണ് ഞാന്‍ ചൂണ്‍ടിയത്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വെറും രണ്ടു മണിക്കൂര്‍ കൊണ്ട് നാനൂറു രൂപ സമ്പാദിക്കാന്‍ കഴിയുന്ന ഒരു ജോലിയാണ് തെങ്ങ് കയറ്റം. അപകട സാധ്യതയാവാം അതില്‍ നിന്ന് യുവതയെ പിന്തിരിപ്പിക്കുന്നത്.
ബാര്‍ബര്‍ ജോലി ചെയ്യുന്നത് ഇതില്‍ നിന്ന് വ്യത്യസ്തമാണ്. പണ്ട് ഒരു വിഭാഗത്തിന് മാത്രം പതിച്ചു നല്‍കപ്പെട്ട ഈ ജോലി ഇന്ന് അനേകം സാധാരണക്കാരായ യുവാക്കള്‍ ചെയ്യുന്നതായി എനിക്കറിയാം. ബ്യൂട്ടി പാര്‍ലര്‍ ജോലിയുടെ ഒരനുബന്ധമല്ലേ ഇതും? ഏതു ജോലിയായാലും അധ്വാനിക്കാനുള്ള ജനങ്ങളുടെ താല്പര്യമാണ് പ്രധാന പ്രശ്നം.
വാല്‍കഷ്ണം; "ഒരു കൈത്തോഴിലും പഠിപ്പിക്കാതെ മക്കളെ വളര്‍ത്തുന്നവര്‍ ഒരു മോഷ്ടാവിനെയാണ് വളര്‍ത്തികൊണ്ടുവരുന്നത്‌ "
പഴമൊഴി

ഹംസ said...

തെങ്ങു കയറ്റമായാലും മുടി വെട്ടായാലും തൊഴില്‍ തൊഴില്‍ തന്നെ പക്ഷെ എത്ര ചെറിയവന്‍ ആണെലും അവനും വലിയ ജോലി എന്നു തന്നെയാണ് മനസ്സില്‍ ഉണ്ടാവുക. ഡോകടര്‍ മക്കളെ ഡോകടറാക്കും വക്കീല്‍ മക്കളേ വക്കീലാക്കും ഒരു ബീഡിതൊഴിലാളി മക്കള്‍ അതാവാന്‍ ഉദ്ദേശിക്കില്ല അതു പോലെ തെങ്ങുകയറ്റക്കാരനും ബാര്‍ബറും എല്ലാം അവരുടെ മക്കള്‍ വലിയവര്‍ ആവണം എന്നാവും ഉദ്ദേശം . കൂലി മത്രമല്ല അതിപ്പോള്‍ അഭിമാനത്തിന്‍റെയും പ്ര്ശനമാണ് ഹാഷിം പറഞ്ഞതില്‍ കാര്യമില്ലാതില്ല..

എഴുത്ത് നന്നായി ,, ആശംസകള്‍.:)

കൂതറHashimܓ said...

എനിക്കും മാഷിനും ഒരു കൈതൊഴില്‍ അറിയാതെ പോയത് എന്തു കൊണ്ട്...??
നമ്മെ ആദ്യം സ്കൂളില്‍ വിട്ട് ഓഫ്ഫീസ് ജൊലിക്ക് വേണ്ടി പഠിപ്പിച്ചു. കുലതൊഴില്‍ മാത്രം പഠിപ്പിച്ചില്ലാ. സ്വന്തം മകന്‍ ടെയ്യും കെട്ടി ജൊലിക്ക് പോണം എന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചു, അതു തെറ്റാണോ..??
താന്‍ ചെയ്യുന്ന ജോലിക്ക് തക്കതായ പ്രതിഫലം കിട്ടുന്നില്ല്ലാ എന്ന് കാണുമ്പോ ആരും മക്കളെ ആ ജോലിക്ക് വിടൂലാ....
ഇനി മാഷ് പറഞ്ഞ ബാര്‍ബര്‍ഷാപ്പില്‍ ആളെ കിട്ടാനില്ലാ എന്ന്,
മാഷെ ഒന്നു നോക്കിയെ മെന്‍സ് ബ്യൂട്ടി പര്‍ലെര്‍ എന്ന ബോഡ് വെച്ച് ഇതേ മുറ്റിവെട്ട് നന്നായി നടക്കുന്ന ഒരുപാട് ഷോപ്പുകളില്ലേ... കാലം മാറി, അപ്പൊ ഓരോരുത്തരുടെ വീക്ഷണവും ഹൈറ്റെക്ക് ആയി മാറിയിരിക്കുന്നു അത് അഗീകരിച്ചേ പറ്റൂ..
തെങ്ങ് കയറ്റക്കാരന്റെ മകന്‍ മത്രമല്ലാ തെങ്ങ് കയറ്റം പഠിക്കാന്‍ ഒക്കൂ, എല്ലാര്‍ക്കും പറ്റും, അതു പോലെ തന്നെ ബാര്‍ബെര്‍ പണിയും.
ഒരു തെങ്ങു കയറ്റക്കാരന്റെ മകന്‍ ഡോക്റ്റര്‍ ആയാല്‍ അത് പ്രോത്സാഹിപ്പിക്കാന്‍ ഒരുപാട് ആളുകള്‍ കാണും, പക്ഷേ.. ഏതെങ്കിലും ഡോക്റ്റരുറ്റെ മകന്‍ തെങ്ങ് കയറ്റകാരന്‍ ആവാത്തത് എന്ത് കൊണ്ട് ... സമൂഹം എന്തും പറയട്ടെ, ആ ഡോക്റ്റര്‍ക്ക് അത് അഗീകരിക്കാന്‍ പറ്റുമോ...??? അവര്‍ എന്താ വിവരവും വിദ്യാഭ്യാസവും ഇല്ലാതവരാനോ..??
ഞാന്‍ എന്നില്‍ മാറ്റം വരുതിയാല്‍ അതു ഏറ്റുപിടിക്കാന്‍ ഒരാളെങ്കിലും ഉണ്ടായാല്‍ പയ്യെ സമൂഹം അതിനനുസരിച്ച് മാറും തീര്‍ച്ച...!! പക്ഷേ ഞാന്‍ ആദ്യം അതു ചെയ്യാന്‍ മുന്നിട്ടിറങ്ങിയാലെ അത് നടക്കൂ...

നല്ല ഒരു ചര്‍ച്ചക്ക് തുടക്കം കുറിച്ച മാഷിന് ആശംസകള്‍

Balu puduppadi said...

കൂതറ.ഇസ്മൈല്‍, ഇന്ന് ഞങ്ങളുടെ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒരു യോഗം നടക്കവേ, ഒരു അധ്യപകന്‍ പറഞ്ഞു.”ഈ സ്കൂളില്‍ 85ശതമാനവും അധ്യാപികമാരാ‍ണ്. അതുകൊണ്ട് സ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ കാര്യങ്ങള്‍ എല്ലാം എളുപ്പത്തില്‍ നടതിക്കൊണ്ടു പോകാന്‍ ഞങ്ങള്‍ക്ക് ഒറ്റക്ക് സാധ്യമല്ല.” സ്ത്രീ ശാക്തീകരണത്തിന്റെ കാര്യമല്ല തല്‍ക്കാലം ഞന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. എന്തുകൊണ്ട് ഈ സ്കൂളില്‍ മാത്രമല്ല ഒട്ടുമിക്ക സ്കൂളുകളിലും ഇങ്ങനെ സ്ത്രീ അനുപാതം കൂടിവരുന്നു? (സ്കൂളുകളില്‍ ആവ്ണെന്നു തോന്നുന്നു ഇത് ഏറ്റവും കൂടുതല്‍ ആയി കാണപ്പെടുന്നത്.)പ0നം തുടരാതെ ആണ്‍ കുട്ടികള്‍ അധികവും നേരെ പോകുന്നത് കോണ്‍ക്രീറ്റ്(കെട്ടിട നിര്‍മ്മാണ)ജോലികള്‍ക്കാണ്. അത് കയികശേഷി വേണ്ടതും ഭാരമുള്ളതുമായ ജോലി ത ന്നെയാണ്. എന്നാല്‍ പരമ്പരാഗതമായ ജോലികള്‍ ചെയ്യാന്‍ കുട്ടികള്‍ വിമുഖത കാണിക്കുന്നു. കയര്‍ പിരിക്കല്‍,തൂമ്പാപ്പണി എന്നു തുടങ്ങി പലതും. മുടി വെട്ടാന്‍ ഒരു രക്ഷയുമില്ലെങ്കില്‍ ബ്യൂട്ടി പാര്‍ലറില്‍ എങ്കിലും പോകാം. എന്നാല്‍ തെങ്ങില്‍ കയറാന്‍ ആളെ കിട്ടാത്ത ദുര്യോഗം അനുഭവിക്കാത്ത ഒരു നാട്ടിന്‍ പുരത്തുകാരനും ഉണ്ടെന്നു തോന്നുന്നില്ല. തൊഴില്‍ പരമായ ഇത്തരം മിഥ്യാഭിമാനം നാം കൊണ്ടു നടക്കേണ്ടതുണ്ടോ?

ശ്രീ said...

മാഷ് പറഞ്ഞത് സത്യം തന്നെയാണ്. ഇന്നത്തെ കാലഘട്ടത്തിന്റെ ഒരു നേര്‍ക്കാഴ്ച തന്നെ.

പിന്നെ, പലരും കമന്റുകളില്‍ പറഞ്ഞതു പോലെ 'എല്ലാ ജോലിയ്ക്കും അതിന്റേതായ മഹത്വമുണ്ട്' എന്നത് സത്യം തന്നെയെങ്കിലും നല്ല നിലയില്‍ സ്വന്തം മക്കളെ കാണാനല്ലേ ഭൂരിഭാഗം പേരും ആഗ്രഹിയ്ക്കൂ... അതു തന്നെയാകാം ഇപ്പോള്‍ ഇത്തരം തൊഴിലിനു ചെറുപ്പക്കാരെ കിട്ടാത്തതിനു കാരണവും.

My Blog List

Subscribe Now: Feed Icon