Wednesday, December 30, 2009

പുനര്‍ജ്ജനി

തിയെനിക്കിനി, പ്രിയസഖീ നിന്‍റ്റെ
നനുത്ത സ്പര്‍ശത്താലുറക്കുകെന്നെ നീ.
മതി- യിരുളിന്‍റ്റെ പടിപ്പുരയിലേ-
ക്കൊരു കയറിനാല്‍ വലിച്ചിഴക്കുകീ മ്ര്ഗത്തെ,
യൂപത്തില്‍ തളക്കുകെന്‍ ശിര,സ്സെരിയും
കണ്ണില്‍ നിന്‍ വിരലുകള്‍ കുത്തിയിരുള്‍ പരത്തുക.
പരമ നിര്‍വ്വാണ സുഖലയത്തിലെന്‍
കവിതയപ്പടിയുരുകട്ടെ, നിന്‍റ്റെ
പതിഞ്ഞകാലൊച്ച ശ്രവിക്കവേയെന്‍റ്റെ-
പ്രണയ സംത്രാസം പടര്‍ന്നു കത്തട്ടെ.
നിനക്കറിയില്ലെന്‍ കറുത്ത വാവുകള്‍,
കരള്‍ പിളരുന്ന ദുരന്തങ്ങള്‍ തീര്‍ത്ത
കറുത്ത പക്ഷങ്ങള്‍ ഇടിമുഴക്കത്തിന്നിരവുകള്‍...

പകലുകള്‍ വെന്തു കരിയുമഗ്നിയില്‍
ചലനമറ്റുഞാനെരിഞ്ഞുതീരുമ്പോള്‍
ചിറകുകത്തുന്ന പകല്‍ക്കിനാവിന്‍റ്റെ
ശിഥിലജാലകം തുറന്നു നീ വീണ്ടും.
വെറുതെയീ നോട്ടം,
വിളര്‍ത്തയൌവനം,
കരിഞ്ഞുനീലിച്ചു മുനിഞ്ഞുകത്തുന്ന
കറുത്തരാവില്‍ വീണുടഞ്ഞ ചന്ദ്രിക.
മതി-
ഉദാസീനം മനസ്സുകത്തിച്ചു
മകരജ്യോതിസ്സായ് പുനര്‍ജ്ജനിക്കുക.







Monday, December 21, 2009

ഒരേ കടല്‍, ഒരേ ജീവിതം




തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ്ണചകോരം പങ്കിട്ട ഇന്തോനേഷ്യന്‍ സിനിമയായ ‘ജര്‍മ്മലി’നെപ്പറ്റി.


ജീവിതം എല്ലായിടത്തും ഒരേപോലെയാണ്. പ്രാദേശികവും കാലികവുമായ അവസ്ഥാന്തരങ്ങള്‍ അതിന് ഉപരിപ്ലവമായ മാറ്റങ്ങള്‍ മാത്രം നല്‍കുന്നു. കരച്ചിലിനും ചിരിക്കും ഭാഷയില്ലാത്തതുപോലെ അടിസ്ഥാനപരമായ വികാരങ്ങള്‍ ഒന്നും അനുഭവിച്ചറിയാന്‍ ഭാഷയുടെ ആവശ്യമില്ല. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയിലെ പട്ടിക്കുട്ടിയുടെ ദയനീയമായ മോങ്ങല്‍ അനുഭവിച്ചറിഞ്ഞത് ഭാഷകൊണ്ടല്ലല്ലോ. വന്‍ കരകള്‍ക്കപ്പുറത്ത് കടലിന്‍റ്റെ മദ്ധ്യത്തില്‍ ആരോരുമറിയാതെ ജോലി ചെയ്ത് ജീവിക്കുന്നവരുണ്ട്. അവരുടെ ഭാഷയെന്തെന്ന് നമുക്കറിയില്ല. അവരുടെ ജീവിതമെന്തെന്ന് നമുക്കറിയില്ല. എന്നാല്‍ കഥ പറയാനറിയുന്നവര്‍ കാണിച്ചുതരുന്ന ഇരുളും വെളിച്ചവും ചേര്‍ന്ന പ്രതിഛായകള്‍ നല്‍കുന്ന വൈകാരികാനുഭവം അനുഭവിച്ചറിയുക് തന്നെ വേണം.
അഗ്നിപര്‍വ്വതങ്ങള്‍ പുകയുകയും ആഭ്യന്തരമായ പ്രശ്നങ്ങള്‍ അനുഭവിക്കുകയും അത്ര മുന്തിയതല്ലാത്ത സാമ്പത്തിക സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്ന ഇന്തോനേഷ്യന്‍ ജീവിതത്തില്‍ വിചിത്രമെന്നു നമുക്കു തോന്നവുന്ന ഹൈന്ദവത കലര്‍ന്ന ഇസ്ലാമിസം നിലനില്‍ക്കുന്നു. കടല്‍ അവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എന്തെന്നാല്‍ പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടക്കു കിടക്കുന്ന ഈ ഭൂഭാഗം കടലിനാല്‍ ചുറ്റപ്പെട്ടതാണ്.




പുറം ലോകം അത്ര അറിഞ്ഞിട്ടില്ലാത്ത തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ‘ജെര്‍മ്മല്‍‘ എന്ന ചിത്രത്തിലൂടെ സംവിധായകനായ രവി ഭിര്‍വാനി പറയുന്നത്. നടുക്കടലില്‍ മത്സ്യബന്ധനത്തിനും സംസ്ക്കരണത്തിനുമായി നിര്‍മ്മിക്കുന്ന ‘ജര്‍മ്മലുകള്‍’ (Fishing Platforms) ഇന്തോനേഷ്യയില്‍ അനവധിയുണ്ടത്രേ. അതില്‍ തൊഴില്‍ ചെയ്യുന്നവരില്‍ അധികപങ്കും കുട്ടികളാണത്രേ. അവര്‍ മൂന്നുമാസത്തോളം കഴിഞ്ഞേ തിരിച്ച് കരയിലേക്കു വരുകയുള്ളൂ. അത്രയും കാലം ഏകാന്തമായ കടലില്‍ അവര്‍ കഴിഞ്ഞുകൂടുന്നു.
അമ്മയുടെ മരണശേഷം തന്‍റ്റെ പിതാവിനെ തേടീ ഇത്തരം ഒരു ജര്‍മ്മലില്‍ എത്തിപ്പെട്ടതാണ് ജയ എന്ന പന്ത്രണ്ട് വയസ്സുകാരന്‍. അവന്‍റ്റെ പിതാവ് ജോഹര്‍ ജെര്‍മ്മലില്‍ മേല്‍നോട്ടക്കാരനാണ്. “താങ്കളുടെ മകന്‍ കണാന്‍ വന്നിരിക്കുന്നു” എന്ന സഹപ്രവര്‍ത്തകനും ഊമയുമായ ‘ബന്തി’യുടെ ആംഗ്യഭാഷക്ക് അയാള്‍ നല്‍കുന്ന മറുപടി “എനിക്ക് അങ്ങനെയൊരു മകനില്ല” എന്നാണ്. അലസമയി താടി വളര്‍ത്തി കുടവയറുമായി കറുത്തിരുണ്ടു കാണപ്പെടുന്ന ജോഹര്‍ ഒറ്റനോട്ടത്തില്‍ തന്നെ നമ്മില്‍ വെറുപ്പും ഭീതിയും ഉളവാക്കും. മകനെ സ്വീകരിക്കതെ അവനെ ശകാരിക്കുകയും പിടിച്ചുവിഴുങ്ങാന്‍ ശ്രമിക്കുന്നതായി നമുക്കു തോന്നുകയും ചെയ്യും. എന്നാല്‍ മിതത്വമാര്‍ന്ന ആ അഭിനയത്തിലൂടെ അയാളുടെ ഉള്ളില്‍ എവിടെയോ അനുകമ്പയുടെ ഉറവ ഉള്ളതായി നമുക്ക് അനുഭവപ്പെടും. എന്നാല്‍ പിതാവിന്‍റ്റെ വഴക്കമില്ലായ്മമൂലം ജയ നിരാശനാകുന്നു. അവന്‍ ജര്‍മ്മലിലെ ജോലികള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നു. സഹപ്രവര്‍ത്തകാരായ കുട്ടികള്‍ അവനെ കളിയാക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. അവനെ അനുകമ്പയോടെ നോക്കാനും ആശ്വസിപ്പിക്കാനും കപ്പലില്‍ ഊമയായ ബന്തി മാത്രമേയുള്ളു. തന്‍റ്റെ ഇരുണ്ട ഭൂതകാലം മറക്കാന്‍ ജര്‍മ്മലില്‍ വന്നു താമസിക്കുന്ന ജോഹര്‍ പുറത്തെ ശബ്ദം കേള്‍ക്കാതിരിക്കന്‍ ഇയര്‍പ്ലഗ് ധരിക്കുന്നു. മുറിയിലെ വെളിച്ചം മറക്കാന്‍ കര്‍ട്ടന്‍ നിവര്‍ത്തിയിടുന്നു. തന്‍റ്റെ ഇരുണ്ട പശ്ചാത്തലത്തലത്തിലെ തെറ്റിദ്ധാരണകളെ സ്നേഹത്താല്‍ തിരിച്ചറിഞ്ഞ അയാള്‍ അവഗണിക്കാനാവാത്ത പിത്ര് പുത്ര ബന്ധതിന്‍റ്റെ കെട്ടുപാടില്‍ വീണുപോവുകയും പുത്രനോടൊപ്പം തിരിച്ചുപോവുകയുമാണ്.
സംവിധായകന്‍ തന്നെ സൂചിപ്പിച്ചതുപോലെ ഭാഷ ഉപയോഗിക്കുന്നതിലെ ഒരു വൈരുദ്ധ്യം ഈ സിനിമയിലുണ്ട്. ജോഹര്‍ എന്ന കഥാപാത്രം അഭിനയിക്കുന്നത് ഒരു നോട്ടംകൊണ്ടോ ഒരു ചലനം കൊണ്ടോ മാത്രമാണ്. അനിവാര്യഘട്ടത്തില്‍ മാത്രമേ അയാള്‍ എന്തെങ്കിലും പറയുന്നുള്ളു. എന്നാല്‍ ഊമയായ ബന്തിയാണ് ഇതില്‍ ഏറ്റവുമധികം ‘സംസാരിക്കുന്ന’(expressive) കഥാപാത്രം.
ജയ(ഇഖ്ബാല്‍ എസ് മനുരഗ്) എന്ന ക്താപാത്രമാണ് ഇതിലെ കേന്ദ്രബിന്ദുവെങ്കിലും പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റുന്ന ബന്തിയും((യുയു ഉന്‍ റു) മറ്റു കുട്ടികളും ചെയ്ത സ്വാഭാവികമായ അഭിനയ പ്രകടനം ഉജ്ജ്വലമാണ്. ഒരു കടലും ഒരു കൊച്ചു പ്ലാറ്റ്ഫോമും മാത്രമേ ഈ ചിത്രത്തില്‍ ദ്രിശ്യവിരുന്ന് ഒരുക്കുന്നുള്ളൂ. ഒരു നാടകത്തിലേതുപോലെ പരിമിതമായ സ്ഥലത്തുനിന്ന് ക്യാമറ ചലിപ്പിച്ച് ഒപ്പിയെടുത്ത ഈ ജീവിതചിത്രണം നമ്മെ സ്വത്വത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നു. പിത്ര് പുത്ര ബന്ധത്തിന്‍റ്റെ ആഴം, വറ്റാത്തകാരുണ്യം, നിസ്സഹായത, ഏകാന്തത എന്നിവ അനുഭവിച്ചറിയുന്നതായി നമുക്കു തോന്നും, ഈ ചിത്രം കണ്ടാല്‍.
മനോഹരമായ ഈ ആഖ്യാനം മലയാളികള്‍ കാണേണ്‍ടതു തന്നെയാണ്.

Thursday, December 17, 2009

ആന്‍റ്റി ക്രൈസ്റ്റ്- എന്ന വിസ്മയം




International Film Festival, Thiruvananthapuram- Visual experiences


തെന്നിന്ത്യന്‍ കമ്പോള സിനിമയിലെ അഞ്ചു മിനുട്ട് ദൈര്‍ഘ്യമാര്‍ന്ന ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിന് ഉദ്ദേശം ആറുന്നൂറാളുകള്‍ വര്‍ണ്ണാഭമായ വസ്ത്രം ധരിച്ച് മൈതാനത്തും ഹൈവേയിലും ചാടിയും മറിഞ്ഞും കളിക്കണം. അതിനു പുറമെ സിംഗപ്പൂരിലോ ബാങ്കോക്കിലോ ആസ്ട്രേലിയയിലോ ചുറ്റിയടിച്ചു കഴിഞ്ഞിരിക്കണം. കോടികള്‍ മുടക്കിയാലേ ഒരു ഗാനം ചിത്രീകരിക്കാനാവൂ. ഒരു സിനിമ കഴിയുമ്പോഴേക്കും മിന്നല്‍ വെഗതയില്‍ എത്രയെത്ര സീനുകള്‍ മാറി മറയുന്നു?
സിനിമ തൊണ്ണൂറു ശതമാനവും ദ്റ്ശ്യകല തന്നെയാണ്. ഭാവനാവിലാസം കൊണ്ട് മനുഷ്യമനസ്സുകളില്‍ ആഘാതമേല്‍പ്പിക്കാ‍ന്‍ കഴിയുന്ന ദ്റ്ശ്യവിസ്മയം ഒരുക്കാന്‍ കഴിയുന്ന ഭാവനാശാലികളുണ്ട്. എങ്ങനെ മനുഷ്യമനസ്സുകളില്‍ മുറിപ്പാടുകള്‍ സ്ര്ഷ്ടിക്കാനാവും എന്നതു കാണണമെങ്കില്‍ ലാര്‍സ് വോണ്‍ ട്രയറിന്‍റ്റെ, ആന്‍റ്റി ക്രൈസ്റ്റ് എന്ന ഇംഗ്ലീഷ് സിനിമ കാണണം. ഭാഷയല്ല, സിനിമയുടെ ദ്രിശ്യമാണ് ഭ്രമാത്മകമെന്നോ ഭീതിദമെന്നോ വിളിക്കാവുന്ന സിനിമയെ ആഴത്തിലേക്കു കൊണ്ടുപോകുന്നത്. ഒരു മണിക്കൂര്‍ നാല്‍പ്പത്തിനാലു മിനുട്ട് ദൈര്‍ഘ്യമാര്‍ന്ന ചിത്രത്തില്‍ രണ്ടേ രണ്ട് കഥാപത്രങ്ങള്‍ മാത്രമാണുള്ളത്. അവനും അവളും മാത്രം. അംഗീകരിക്കപ്പെട്ട നിയമങ്ങളെ ലംഘിക്കുന്നവനാണ് ആന്‍റ്റിക്രൈസ്റ്റ്. അവന്‍ മതനിഷേധിയാവാം. ഈ സിനിമയില്‍ ലൈംഗികതയും തിന്മയും മരണവും കെട്ടുപിണഞ്ഞുകിടക്കുന്നു. ഭൌതികമായും വൈകാരികമായും നഗ്നരാക്കപ്പെട്ട കഥാപാത്രങളുടെ വിഹ്വലമായ ജീവിതം മഞ്ഞിന്‍റ്റെയും കാടിന്‍റ്റെയും ഇരുണ്ട പശ്ചാത്തലത്തില്‍ ചുരുളഴിയുന്നു. അഴിയുന്തോറും മുറുകുന്ന കുരുക്കായി ജീവിതം അവരെ ഉലക്കുന്നു.’കത്തുന്ന സീനുകള്‍’ എന്നു വെശേഷിപ്പിക്കാ‍വുന്ന രംഗത്തെ ഒരുക്കുന്ന കലാകാരന്‍ എങ്ങനെ ഓരോ രംഗവും പ്രേക്ഷകന് ആഘാതമാക്കിത്തീര്‍ക്കാമെന്നു തെളിയികുന്നു.
മാതാപിതാക്കളുടെ ലൈംഗികബന്ധം നേരില്‍ കാണേണ്ടിവരുന്ന കുഞ്ഞ് വീണുമരിക്കുന്നതിന്‍റ്റെ ആഘാതം ‘അവളുടെ‘ മനസ്സില്‍ തീര്‍ക്കുന്ന വൈകാരികത(psycho sexual side) ഒരു പേക്കിനാവായി അവളെ വേട്ടയാടുന്നു. അതോടെ മാനസികമായും ലൈഗികമായും തളര്‍ന്ന അവളെ(അവള്‍ക്കും അവനും പേരില്ല) നേരെയാക്കാന്‍ ശ്രമിക്കുന്ന അവന്‍റ്റെ ശ്രമങ്ങള്‍ വെറുതെറുതെയാകുന്നു. വേദനയോടെ സ്വന്തം മരക്കുടിലിലേക്ക് (ഏദന്‍) ആശ്വാസത്തിനായി തിരിച്ചുപോകുന്ന അവനും അവളും നടത്താന്‍ ശ്രമിക്കുന്ന ഓരോ ലൈംഗികബന്ധവും ഒരോ പീഡനമായി മാറുന്നു. ഒരോ ലൈംഗികബന്ധത്തിനിടയിലും മരിച്ചുപോയ കുഞ്ഞിന്‍റ്റെ മുഖം ഓര്‍മ്മയില്‍ വരുന്നതോടെ അവള്‍ ഭ്രാന്തമായ രീതിയില്‍ അവനെ പീഡിപ്പിക്കുന്നു. അയാളുടെ കാലില്‍ കമ്പി തുളച്ചുകയറ്റിയും അയാളുടെ ലിംഗം തകര്‍ത്തുകളഞ്ഞും അവള്‍ ഭീകരമായി പ്രതികരിക്കുന്നു. അവസാനം അയാള്‍ക്ക് അവളെ നിശ്ശബ്ദയാക്കേണ്ടിവരുന്നു.

നഗ്നയും ഉന്മാദിനിയുമായി അവനെ അന്വേഷിച്ച് കാട്ടിലൂടെ അലയുന്ന അവളുടെ ചിത്രം അപാരമായ ദ്ര്ശ്യാനുഭവമായാണ് പ്രേക്ഷകനെ വേട്ടയാടുന്നത്. തന്‍റ്റെ നിശ്ശബ്ദമായ വര്‍ഷങ്ങളെ അനുസ്മരിച്ച് സംവിധായകന്‍ പറഞ്ഞത്, ‘എന്‍റ്റെ ഭാവനയുടെ ഇരുണ്ട ലോകത്തിലേക്കുള്ള ഒരെത്തിനോട്ടമാണ്‘ ഈ ചലച്ചിത്രമെന്നാണ്. 2009ല്‍ നാല് അന്താരാഷ്ട്ര അവാര്‍ഡുകള്‍ ഈ സിനിമ നേടിക്കഴിഞ്ഞു. ഇതില്‍ ‘അവളായി’ വേഷമിട്ട ചാര്‍ലെട്ട് ഗെയിന്‍സ് ബര്‍ഗ് കാന്‍ ഫെസ്റ്റിവലിലെ ഏറ്റവും നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. സ്ത്രീ വിരുദ്ധചിത്രമെന്ന് ആളുകള്‍ പറയുന്നുവെങ്കിലും, തെല്ലഹങ്കാരത്തോടെ സംവിധായകന്‍’ലോകത്തിലെ ഏറ്റവും നല്ല സംവിധായകന്‍ ഞാനാണ്’ എന്നു പറയുന്നുവെങ്കിലും കാണുക, ഈ ചലച്ചിത്രകാവ്യം.

Wednesday, December 9, 2009

വെളുത്ത രാപ്പക്ഷി


പ്രണയ രാഗത്തിന്‍ പഴയപല്ലവി
പകുതിമൂളിനീ മിഴിയടച്ചുവോ?
നിറനിലാവിതള്‍ പകുത്തുരാവിന്‍റ്റെ
കരിമുകില്‍ വേണിയണിഞ്ഞയാമത്തില്‍
ചിറകടിക്കുന്ന കിളീകളസ്പഷ്ടം
പകരുമാര്‍ദ്രമാം ഹ്ര് ദയരാഗത്തില്‍,

ചിലനിമിഷത്തില്‍ ബധിരനായ് വന്നു
തുടലുപൊട്ടിച്ചു തിമര്‍ക്കും കാറ്റിന്‍റ്റെ
ഗമന വേഗങ്ങള്‍, കുളിരുപോല്‍ നേര്‍ത്ത
കരങ്ങള്‍ നീട്ടിയീ വഴിയിലാരെയോ
തിരയുമോര്‍മ്മതന്‍ വിരല്‍സ്പര്‍ശം, നിന്‍റ്റെ
ചിറകിനുള്ളിലെന്‍ മയില്‍പ്പീലിക്കുഞ്ഞിന്‍
ചിറകു സ്വപ്നത്തിന്‍ നിറമോലും നൂറു-
കിളീക്കുഞ്ഞുങ്ങളായ് പറന്നതും, എന്‍റ്റെ-
ചെറിയ മണ്‍കുടില്‍ച്ചുമരു ചാരി ഞാന്‍
മിഴിയടയ്ക്കവേ, ഒരു നിലാവിത-
ളിറുത്തു കണ്ണീരിന്‍ ചുടുനീരില്‍ നിന്‍ റ്റെ
കവിത ചാലിച്ചു പകര്‍ന്നതും, എന്‍റ്റെ
ഹരിതചേതസ്സിന്‍ പ്രണയതല്‍പ്പത്തില്‍
ഇരുളു പൂത്തതും അറിയുന്നേന്‍, എന്നാല്‍
അകലെയാര്‍ദ്രമാം മിഴികളുമായി
കരയുകയാണെന്‍ വിരഹതാരകം.

സമയമാകുന്നൂ, നിശയുടെ നീല
ധമനിയിലൊരു മദഭരതാളം.
കുളിരുചൂഴുമീ വിധുരഹേമന്തം
വിരലുകള്‍കൊണ്ടെന്നിതളുനുള്ളുന്നു.
അകലെയാരുടെ പതിഞ്ഞകാലൊച്ച
അകലുകയാണെന്‍ വെളുത്തരാപ്പക്ഷി!

കരള്‍ പിളരുമീ കറുത്തപക്ഷത്തിന്‍
നിഴലുപാകിയ വഴികളിലൂടെ
തലയെരിയുന്നൊരുടലുറക്കത്തിന്‍
പടികടന്നെങ്ങോ നടന്നു പോകുന്നു.

പ്രണയത്തിന്‍ തരിവളകിലുങ്ങിയ
പഴയൊരാല്‍മരച്ചുവട്ടില്‍ നിന്നു ഞാന്‍
എരിഞ്ഞുതീരുമീ തിരിയിലേക്കെന്‍റ്റെ-
യൊരുതുള്ളി ജീവകണമൊഴിക്കട്ടെ.

വരിക നീ സഖീ, സദയമെന്നിലെ
തളിര്‍ലതാകുഞജ വിരഹസന്തപ്ത
നിഭ്ര് തസുന്ദര നിശയില്‍- എങ്കിലും
ഉരുകിവീഴുമെന്നുടലുവിട്ടെന്‍റ്റെ
കിളികളൊക്കെയും പറന്നുപോയല്ലോ...



Saturday, November 28, 2009

ഏട്വന്‍ഷലും ചെക്കിണിയും






ചെക്കിണി ഇതികര്‍ത്തവ്യതാ മൂഡനായി നിന്നു.
കുഞ്ഞിക്കണ്ണന്‍റ്റെ ചായപ്പീടികയില്‍ ചെന്ന് രാവിലെത്തന്നെ ഒരു ചായ കുടിച്ചുകൊണ്ടാണ് മൂപ്പരുടെ പ്രഭാതം തുടങ്ങുന്നത്. പീടികയിലെ നിത്യസന്ദര്‍ശകന്‍ മാത്രമല്ല, ആദ്യസന്ദര്‍ശകന്‍ കൂടിയാണ് ചെക്കിണീ. ചായയും ഒരു കഷണം പുട്ടും പപ്പടവും കൂട്ടിയടിച്ച് കുലുക്കുഴിഞ്ഞ് ഒരു ബീഡിയും കത്തിച്ച് വലിച്ച് തിരിച്ച് പോകും. കൊയിലാണ്‍ടിയില്‍നിന്നും മാപ്പിളമാര്‍ സൈക്കിളില്‍ പുലര്‍ച്ചനേരം മീനുമായി വരുമ്പോള്‍ അവരോട് പത്തു മത്തി വാങ്ങി പൊതിഞ്ഞു കൈയില്‍ വെക്കും. ഉച്ചനേരത്തെ ശാപ്പാടിനുള്ള വകയാണ്.
പത്രം വായന കഷ്ടി നടത്താനുള്ള ക്ഴിവുണ്ടെങ്കിലും മൂപ്പര്‍ അതില്‍ അത്ര തല്‍പ്പരനല്ലാ. കുഞ്ഞിക്കണ്ണന്‍ മക്കളെക്കൊണ്‍ട് കുശിനിയില്‍ പണീയെടുപ്പിച്ച് , പണം വാങ്ങുന്ന മേശക്കരികെ പത്രം വായിച്ചുകൊണ്‍ടിരിക്കെ ചെക്കിണീയോട് പറഞ്ഞു.
“ചെക്കിണ്യേ, ഇമ്പളെ ഏട്വന്‍ഷളിന്‍റ്റെ പണി പോയി”
“ഏത് ഏട്വന്‍ഷളിന്‍റ്റെ?” സംഗതി മനസ്സിലായെങ്കിലും ചെക്കിണി കാര്യം ഉറപ്പു വരുത്താനാണ് അങ്ങനെ ചോദിച്ചത്.

“ഇമ്പളെ കള്ളനെ പിടിച്ച.....”
അതു കേട്ടാണ് ചെക്കിണീ നേരത്തെ പറഞ്ഞ ഇതികര്‍ത്തവ്യതാ മൂഡ്ഡനായിപ്പോയത്. കുട്ടികള്‍ക്ക് വാക്യത്തില്‍ പ്രയോഗിക്കാനുള്ള ഒരു ‘സംഗതിയായി‘ ചെക്കിണീ ഒരു നിമിഷം നിന്നുപോയി.
ചെക്കിണിക്കു സങ്കടം വന്നു. കാരണം ഏട്വന്‍ഷളിന്‍റ്റെ(ഹെഡ് കോണ്‍സ്റ്റബിള്‍ എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ)പണീ പോയത് താന്‍ കാരണമാണെന്ന് ചെക്കിണിക്ക് അറിയാം. ഒരു പണി അയാള്‍ക്കു വാങ്ങിക്കൊടുക്കാന്‍ ചെക്കിണീക്ക് ആവില്ല. മരത്തിന്‍മേല്‍ കയറാന്‍ അയാളോടു പറയുന്നത് മോശമല്ലേ എന്നു ചെക്കിണിക്കു തോന്നി. ചെക്കിണി ആകെ സ്തബ്ധനായിപ്പോയി. ‘സ്തബ്ധനായി’ എന്ന വാക്കു മാത്രമേ അവിടെ അനുയോജ്യമായി വരു. ഇതികര്‍ത്തവ്യതാമൂഡ്ന്‍, സ്തബ്ധന്‍, നിര്‍ന്നിമേഷന്‍, വ്യാകുലന്‍ എന്നു തുടങ്ങി വിവിധ സമയങ്ങളില്‍ ഉപയോഗിക്കേണ്ട പദങ്ങളെല്ലാം സംസ്ക്ര് തത്തിലുള്ളതായിപ്പോയി. പാവം ചെക്കിണീക്ക് അതൊന്നും അറിയില്ലെങ്കിലും ഇതെഴുതുന്നവന് വേറെ വഴിയില്ലല്ലോ.
സംഭവങ്ങള്‍ ഒന്നുകൂടി ചെക്കിണിയുടെ അന്തരിന്ദ്രിയത്തിലൂടെ മിന്നിമറിഞ്ഞു.
ഭീതിദമായ രാത്രികളെ കാളരാത്രിയെന്നു പറഞ്ഞത് ആരാണ് എന്ന് അറിയില്ല. മലബാറുകാര്‍ പക്ഷെ അതിനെ ‘മൂരിരാത്രി’ എന്നു എന്നു പറഞ്ഞു കേട്ടിട്ടില്ല. കള്ളന്‍മാര്‍ രാ‍പ്പകല്‍ ഭേദമില്ലാതെ നാട്ടില്‍ പ്രവര്‍ത്തന നിരതരായപ്പോള്‍ പെണ്ണുങ്ങളുടെ മാല, വള, പണം എന്നിവ എന്നിവ പോയിത്തുടങ്ങി. മോഷണത്തിന്‍റ്റെ കഥകള്‍ പത്രത്താളുകളില്‍ നിറഞ്ഞപ്പോള്‍ ആളുകള്‍ക്ക് പേടി കൂടി. പോലീസുകാര്‍ പത്രത്തിലൂടെ കള്ളനെ നേരിടേണ്‍ട നൂറ്റൊന്നു വഴികള്‍ പ്രസിദ്ധീകരിച്ചെങ്കിലും കള്ളന്മാര്‍ വഴങ്ങിയില്ല. ദരിദ്ര നാരായണന്മാ‍രുടെ പ്രതിനിധിയായ ഇറ്റാലിയന്‍ കാണ്‍ഗ്രസ്സ്മണ്ഡലം പ്രസിഡണ്ടിന്‍റ്റെ വീട്ടില്‍ കയറിയ കള്ളന്‍, അവിടെ ഒന്നും കാണാത്തതിനാല്‍ ദേഷ്യം വന്ന് അടുക്കളയില്‍ ‘സംഗതി’ നടത്തിയിട്ടു പോയി. കാഷ്ടം കോരി വെടിപ്പാക്കല്‍ നേതാവിന്‍റ്റെ മൂപ്പത്ത്യാരുടെ സ്ഥിരം ജോലിയാതിനാല്‍ അവര്‍ അതത്ര കാര്യമാക്കിയില്ലെങ്കിലും വാര്‍ത്ത പുറത്തു വന്നതോടെ കള്ളനു രാഷ്ട്രീയമുണ്ടെന്നു വരെ ചിലര്‍ പറഞ്ഞു നടന്നു. വിലക്കയറ്റത്തോടൊപ്പം മോഷണം കൂടി പെരുകിയതോടെ രാത്രികള്‍ ‘മൂരിരാത്രികള്‍’ തന്നെയായി.
നാട്ടില്‍ കര്‍മ്മവേദി രൂപീകരിച്ചു. രാത്രികളെ പകലാക്കി വടി, കത്തി, മറ്റു മാരകായുധങ്ങള്‍ എന്നിവ കൈയിലേന്തി ആളുകള്‍ രാത്രിയില്‍ കാവലിരുന്നു. ചെക്കിണി രണ്ടുഗ്ലാസ്സ് റാക്ക് അകത്താക്കി ദിവസവും കര്‍മ്മ സമിതിയില്‍ നിറഞ്ഞു നിന്നു. പക്ഷെ, കള്ളന്‍ ഈസിയായി ഗള്‍ഫുകാരത്തി മൈമുനയുടെ മാളികയില്‍ നിന്നും പഞ്ചായത്ത് പ്രസിഡണ്‍ഡ് കോമളവല്ലിയുടെ വീട്ടില്‍ നിന്നുംകൂടി മുപ്പത്തി മൂന്നു പവന്‍ കവര്‍ന്ന് ഹീറോ ആയി. ഉച്ചക്ക് ഗള്‍ഫുകാരന്‍ സുധാകരന്‍റ്റെ അഛന്‍ ചാപ്പുണ്യാര് ചെക്കിണിയെ വിളീച്ച് ചെക്കന്‍ കൊണ്ടുവന്ന രണ്ടു പെഗ്ഗ് ജോണീ വാക്കര്‍ സല്‍ക്കരിച്ചതും സ്വീകരിച്ച് , മന്ദചേഷ്ടനായി നടന്നു വരുമ്പോള്‍ വില്ലേജാപ്പീസിന്‍റ്റെ മുമ്പിലുള്ള ഇടവഴിയില്‍നിന്നും ഒരു കുണ്ടന്‍ തിരിഞ്ഞു കളിക്കുന്നത് ചെക്കിണി കണ്‍ടു.
‘’ഇഞ്ഞി ആരാ മോനേ?’‘ ചെക്കിണി ചോദിച്ചു.
ചെക്കന്‍ ആദ്യം ചെക്കീണിയെ ഒന്നു നോക്കി. പിന്നെ നിസ്സാര മട്ടില്‍ നിന്നു. ചെക്കിണി അവനെ സൂക്ഷിച്ചു നോക്കി. യവന്‍ ആളു പുലിയാണ്, വെറും കുണ്ടനല്ല എന്നു ചെക്കിണിക്കു തോന്നി.
''വില്ലേജാപ്പീസില് വന്നതാ?” ചെക്കിണി വിനയാന്വിതനായി.
ചെക്കന്‍ അതെ എന്നു തല കുലുക്കിയതും ഒരൊറ്റ ഓട്ടം വെച്ചുകൊടുത്തതും ഒരുമിച്ചായിരുന്നു. ഓടുമ്പോള്‍ ലവന്‍റ്റെ ശരീരസൌന്ദര്യം കണ്‍ട് ചെക്കിണിയുടെ തൊള്ള തുറന്നു പോയി. ഇരുമ്പുപോലുള്ള ശരീരം! ചെക്കിണിഅറിയാതെ “കള്ളന്‍...” എന്ന് ഉറക്കെ ഉരിയാടിപ്പോയതും അസംഖ്യം പുരുഷാരം ഒന്നിച്ചുകൂടിയതും ഒരുമിച്ചു തന്നെ.
കള്ളന്‍ ഓട്ടം നിര്‍ത്തി സുസ്മേരവദനനായി തിരിഞ്ഞു നിന്നു. ആളുകള്‍ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും ചോദ്യം ചെയ്യാ‍ന്‍ ഒന്നും നില്‍ക്കാതെ പ്രഹരം തുടങ്ങി. വടിയില്ലാത്തവര്‍ കൈകൊണ്‍ട്‘ചാമ്പി’യിട്ടു മാറി നിന്നു. എല്ലാവര്‍ക്കും അടിക്കാനുള്ള സൌകര്യത്തിന് കള്ളന്‍ ഒതുങ്ങി വിനയപൂര്‍വം നിന്നുകൊടുത്തു. ഒരു ചെകിടു വേദനിച്ചപ്പോള്‍ കള്ളന്‍ മഹാത്മാവിനെപ്പോലെ മറ്റെ ചെകിടും കാണിച്ചു കൊടുത്തു.
ചെക്കിണിക്ക് ഇതുകണ്ട് സങ്കടം വന്നു. ഒരുത്തനെ വെറുതെ ദേഹോപദ്രവം ചെയ്യുന്നത് കണ്ട് ചെക്കിണി തടയാന്‍ ശ്രമിച്ചു. ആളുകളെ ഒരുവിധം മാറ്റി നിര്‍ത്തി ചെക്കിണി ചോദിച്ചു.
“മോനേ, ഇന്‍റ്റെ പേരെന്താ..”
കള്ളകുമാരന്‍ മന്ദഹാസം പ്ച്ചൊഴിച്ചു നിന്നു. കഥയുടെ അവസാനമാണ് സിനിമയില്‍ കാണുന്നത് പോലെ പോലീസ് എത്തിയത്. പോലീസിനെ കണ്ടതും കള്ളന്‍ ഒന്നുകൂടി ഉഷാറായി. കള്ളനെ പിടിക്കുന്നതിനു പകരം പോലീസുകാര്‍ ലാത്തി വീശി ജനങ്ങളെ മാറ്റി നിര്‍ത്തി.
“ഇപ്പം കാണാനേ ഇല്ലല്ലോ” ഏട്വന്‍ഷള് കള്ളനോടു ചോദിച്ചു.
“തിരക്കോടു തിരക്കാ, സീസണല്ലേ?” അതുവരെ മിണ്ടാതിരുന്ന കള്ളന്‍ പറഞ്ഞു.
“ഇന്നാല്‍ പോക്വല്ലേ? കയറിക്കൊ.” കള്ളനെ നോക്കി, ഏട്വന്‍ഷള് ചോദിച്ചു.
ഒരു നിമിഷം കൊണ്‍ട് എല്ലാം കഴിഞ്ഞിരുന്നു. കള്ളന്‍ ജീപ്പില്‍ കയറാതെ കാട്ടിന്‍ കൂറ്റിയിലേക്ക് ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു. പത്തു സെക്കന്‍റ്റ് നേരം ആര്‍ക്കും ഒന്നും ചെയ്യാ‍ന്‍ ക്ഴിഞ്ഞില്ല. മുന്നില്‍ ഓടിയത് ചെക്കിണിയും കൂട്ടരുമാണ്. പിന്നാലെ ഏട്വന്‍ഷളും ഒരു പോലീസുകാരനും ഓടി. ഏട്വന്‍ഷള് വഴിയില്‍ വീണ് തൂറിപ്പോയി. പോലീസുകാരന്‍ കൊളസ്റ്റ്രോളുകാരണം കിതച്ച് വീണുപോയി.
ചെക്കിണി കള്ളനെ പിടിച്ചു പിടിച്ചില്ല എന്ന മട്ടില്‍ ഓടി. പക്ഷെ, പകലായിരുന്നതിനാല്‍ കള്ളന് വഴി തെറ്റി ഒരു പൊട്ടക്കിണറ്റില്‍ ഉരുണ്ടു വീണു. പൊട്ടക്കിണറില്‍ ഏന്തി നോക്കിയ ആളുകള്‍ ഒന്നും കണ്ടില്ല. കിണറ്റിലേക്ക് കയര്‍ ഇറക്കി നോക്കി, പക്ഷെ കള്ളന്‍ അതില്‍ പീടിച്ചില്ല. കള്ളന്‍ ഓടി രക്ഷപ്പെട്ടുകാണും എന്നു കരുതി ആളുകള്‍ പിരിഞ്ഞു.
പിറ്റേന്ന് ജനാധിപത്യ ചിന്താഗതിക്കാരായ പത്രക്കാര്‍ ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്തു.
‘പോലീസിനെ പേടിച്ച് ഓടിയ ആള്‍ കിണറില്‍ വീണ് മരിച്ചു’
(പോലീസ് അയാളുടെ പിന്നാലെ ഓടിയിട്ടില്ലായിരുന്നുവെങ്കില്‍, “പോലീസ് നോക്കിനില്‍ക്കെ കള്ളന്‍ ഓടി രക്ഷപ്പെട്ടു“ എന്ന വാര്‍ത്തയായിരിക്കും അവര്‍ കോടുക്കുകയെന്ന് സ്ഥലത്തെ വിപ്ലവ്കാരിയായ ഒരാള്‍ പറഞ്ഞു.)
രണ്‍ടു ദിവസം കഴിഞ്ഞപ്പോളാണ് കുഞ്ഞിക്കണ്ണന്‍റ്റെ ചായപ്പീടികയില്‍ നിന്നും ചെക്കീണി വാര്‍ത്ത അറിഞ്ഞത്
- കള്ളനെന്നു കരുതി ഓടിച്ച ആള്‍ കിണറില്‍ വീണു മരിച്ചതിനാല്‍ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.
പോലീസുകാരന്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നതില്‍ ചെക്കിണിക്കു മനസ്താപം തോന്നി.

Saturday, November 21, 2009

സ്വകാര്യ പ്രാക്ടീസ്


ചെക്കനെ മരത്തില്‍ കയറ്റിയത് ചെക്കിണിയാണ്. നല്ല ഉയരമുള്ള മരമൊന്നുമായിരുന്നില്ല. പക്ഷേ, നിര്‍ഭാഗ്യവശാ‍ല്‍ ചെക്കന്‍ ഉരുണ്ടു താഴെ വീണു. ചെക്കിണി ഒരു ഔദാര്യം ചെയ്തതാണ്. പണിയൊന്നുമില്ലാ‍തെ നടക്കുകയായിരുന്നു, രാമന്‍ കുട്ടിയുടെ മകന്‍. മരം മുറിക്കാന്‍ പോകുമ്പോള്‍കൂടെ കൂട്ടിയതാണ്. ചെക്കന്‍ ഉരുണ്ടു താഴെ വീഴുമെന്നു സ്വപ്നേപി കരുതിയതല്ല.
ഉരുണ്ടു വീണ ചെക്കനെ വാരിയെടുത്ത് ചെക്കിണിയും പരിവാരങ്ങളും ഓടി. ജീപ്പുവിളിച്ച് അതില്‍ കയറി നേരെ പോയത് മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍ ധര്‍മ്മ കുമാരന്‍റ്റെ വീട്ടിലേക്കാണ്. ധര്‍മ്മ കുമാരന്‍ എന്തുകൊണ്ടും അനുയോജ്യന്‍. എല്ലു വിദഗ്ധനായതിനാല്‍ മാത്രമല്ല, എല്ലുറപ്പുള്ള പഴയ സഖാവിന്‍റ്റെ മകനാണ്. ഇ.എം. എസ്സിന്‍റ്റെ കാലത്ത് ആദര്‍ശത്തിനും പ്രത്യയശസ്ത്രത്തിനും വേണ്ടി ജീവിച്ച വലിയൊരു സഖാവിന്‍റ്റെ മകനായ ധര്‍മ്മ കുമാരനെ ആളുകള്‍ ആദ്യം ദൈവത്തെപ്പോലെയണു കണ്ടത്. ധര്‍മ്മ കുമാരനും പ്രാക്ടീസ് തുടങ്ങിയത് അങ്ങനെയൊക്കെയാണ്. പണം അയാള്‍ക്ക് പുല്ലു വിലയായിരുന്നു. പിന്നെയാണ് അയാള്‍ ആളെ മയക്കുന്ന (അനസ്ത്യേഷ്യക്കാരത്തിയായ) ഒരു പെണ്‍ ഡോക്ടറത്തിയെ കല്ല്യാണം കഴിച്ചത്. അവളു പറഞ്ഞിട്ടോ എന്തോ ഡോക്റ്ററ് മൂപ്പര് പണം വാങ്ങിത്തുടങ്ങി. മാത്രമല്ല, പണം അസാരം കേമമായി വാങ്ങിത്തുടങ്ങി. പ്രാക്ടീസ് ഗംഭീരമായി തുടര്‍ന്നു. മെഡിക്കല്‍ കോളജില്‍ പോയില്ലെങ്കിലും ടിയാന്‍ വീട്ടില്‍ കേമമായി പ്രാക്റ്റീസു തുടര്‍ന്നു. എവിടെയില്ലെങ്കിലും വൈദ്യന്‍ വീട്ടില്‍ കാണും എന്നു കരുതിയാണ് നാട്ടുകാര്‍ ചെക്കനെ ധര്‍മ്മ കുമാരന്‍റ്റെ വീട്ടിലെത്തിച്ചത്.
വന്നു കയറിയതും മുന്നില്‍ കണ്ട ബോഡ് അവരെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു.” ഇവിടെ പരിശോധനയില്ല.” അപ്പോഴാണ് ആരോ പറഞ്ഞത് ഡോക്ട്റുമാര് ‘സ്വകാര്യം‘ നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമായിട്ടുണ്‍ടെന്ന്. ഇനിയെന്തു ചെയ്യുമെന്നു കരുതി ഒരു നിമിഷം നിന്നുവെങ്കിലും മെഡിക്കല്‍ കോളജില്‍ നേരിട്ടുപോയി കാണിക്കാന്‍ ഉടന്‍ ചര്‍ച്ച ചെയ്ത് ധാരണയായി.
കാഷ്വാലിറ്റിയില്‍ കാലുപൊട്ടിക്കിടന്ന ചെക്കനെ തിരിച്ചും മറിച്ചുമിട്ട് രണ്‍ട് കൊട്ടുകൊട്ടി ഒരു ഡോക്ട്റൂ പറഞ്ഞു, “എക്സറേ എടുക്കണം”
“ ആവാം”
അത് എടുത്തു കഴിഞ്ഞപ്പോള്‍ ചെക്കിണി ചോദിച്ചു പോയി.
“എനി, പോകാലോ?”
എക്സറെയുടെ ഗുട്ടന്‍സ് ചെക്കിണിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. കൂട്ടത്തില്‍ വന്ന മൊറ്റൊരു ചെക്കന്‍ തന്നെ കളിയാക്കുന്നത് കണ്‍ട് ചെക്കിണി തനിക്ക് എന്തോ അബദ്ധം പിണഞ്ഞു എന്നു മനസ്സിലാക്കി മിണ്‍ടാതെ ഇരുന്നു. എക്സറേ എടുത്തിട്ടും ചെക്കന്‍ വേദന തിന്ന് കീടക്കുകയാണ്. ചെക്കിണീ കാഷ്വാലിറ്റിക്കു മുന്നില്‍ ഓഛാനിച്ചു നിന്നു. രക്ഷയില്ല. ആരും തിരിഞ്ഞു നോക്കിയില്ല. അവസാനം ഒരു ഡോക്റ്ററു വന്ന് പറഞ്ഞു.
“ ഓപ്പറേഷന്‍ തിയേറ്റര്‍ ഒഴിവില്ല, ആക്സിഡന്‍ഡു കേസാണ് മുഴുവന്‍, തിരക്കുണ്ടെങ്കില്‍ മറ്റെവിട്യന്നിച്ചാല്‍ പോയ്ക്കോളുക”
ഇളിഭ്യരായിനിന്ന നാട്ടുകാര്‍ അവസാനം ഒരു തീരുമാനത്തിലെത്തി. ഈ സര്‍കാര്‍ ആസ്പത്രി ശരിയാവില്ല. ചെക്കന്‍ വേദന തിന്ന് ചത്തുപോകും. ഏതെങ്കിലും ഒരു സ്വകാര്യ ആസ്പ്ത്രി തന്നെ നോക്കാം. ജീപ്പ് ശരം വിട്ടപോലെ കുതിച്ചു. ചെക്കിണീ ജീപ്പിനു പിന്നില്‍ തൂങ്ങിക്കിടന്നു.
ആസ്പത്രിയുടെമുന്നില്‍ ജീപ്പു നിര്‍ത്തി,ചെക്കനെ എടുത്ത് വരാന്തയില്‍ കയറിയപ്പോള്‍ ഇക്കിളികൊണ്‍ട് ചെക്കിണിയുടെ കാല്‍ വഴുവഴുത്തു.
“എന്തൊരു മിനുസം!”
സിസ്റ്ററുമാര്‍ വന്ന് ചെക്കനെ വളഞ്ഞു. “എല്ലാവരും പുറത്ത് നിന്നോളൂ, ഇനി ഞങ്ങള്‍ ആയിക്കോളാം”
ഹാവൂ സമാധാനം. ചെക്കിണീക്ക് ഡോക്റ്ററുമാരോടും പ്രൈവറ്റ് ആസ്പത്രിയോടും ആദരവും ബഹുമനവും ഉണ്‍ ടായി. മൂപ്പര് പുറത്ത് തട്ടുകടയില്‍ പോയി ഒരു ബീഡി വലിച്ച് പുകയൂതി മേലോട്ടു വിട്ടു. എന്നിട്ട് കട്ടന്‍ ചായയും പരിപ്പു വടയും തിന്ന് പുറത്തിറങ്ങിയപ്പോള്‍ കൂട്ടത്തില്‍ വന്ന ഒരു കുണ്‍ടന്‍ തിരക്കിട്ടു നടന്നു വരുന്നതു കണ്‍ടു.
“എന്താണ്‍ടാ കാര്യം?” ചെക്കിണീ തിരക്കി.
“കേമായി. ഓപ്പറേശന്‍ വേണംന്ന്”
“അയിനെന്താ നടത്തിക്കോട്ടെ?”
“ഇരുപത്തയ്യായിരം വേണംന്ന്” ചെക്കന്‍ പറഞ്ഞു
ചെക്കിണീ ഇതുകേട്ട് ഒന്നു ഞെട്ടി. ചെക്കന്‍റ്റെ വീട്ടുകാര്‍ക്ക് ഇരുപത്തയ്യായിരം പോയിട്ട് ഇരുപത്തഞ്ച് ഉറുപ്പിക എടുക്കാന്‍ വകയില്ല. പിന്നെ ആരുമുടക്കാന്‍? ചെക്കിണീ തല ചൊറിഞ്ഞു.കൂട്ടത്തിലെ വിദഗ്ധന്‍ പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു, “ഇമ്പക്ക് ഒന്നു ശ്രമിച്ചു നോക്കം”
മെമ്പര്‍ മൊബൈല്‍ ഫോണീല്‍ തലങ്ങും വിലങ്ങും വിളിച്ചു. അവസാനം വിജയശ്രീലാളിതനയി മെമ്പര്‍ തിരിച്ചു വന്നു.
“അഞ്ച് ആസ്പത്രിക്കാരെ വിളിച്ചു. അവസാനം ഒരാളെ റേറ്റ് പറഞ്ഞ് ഏതാണ്‍ട് ഒറ്പ്പിച്ചിട്ടുണ്‍ട്.
ഏറ്റവും കുറഞ്ഞ റേറ്റ് അതു മാത്രമാണ്. നമ്മളെ മിനിസ്റ്ററെ ബിനാമിയിലുള്ള സാധനാ. ഒന്നു മുട്ടിച്ചെടുകാനുള്ള ഒരു പാട്. അഡ്ജസ്റ്റ് ചെയ്യാം എന്നൊക്കെ പറയുന്നുണ്‍ടെങ്കിലും ആയിരം ആയിരത്തഞ്ഞൂറിനപ്പുറത്തേക്ക് ആരുംഒന്നും ചെയ്യൂല. പതിനെട്ടെ അഞ്ഞൂറിന് ഒറപ്പിച്ചിട്ടുണ്‍ട്“. മെമ്പര്‍ ചിരിച്ചുകൊണ്‍ട് പറഞ്ഞു.
ചെക്കിണീക്ക് ഒരു മരക്കച്ചവടത്തിനു പൊയതാണോ എന്നൊരു സംശയമുണ്ടായെങ്കിലും ടിയാന്‍ നിശ്ശ്ബ്ദനായി ഒന്നും പറയാതെ നിന്നു. കാരണം വീണ്‍ടും ഒരു അബദ്ധം പുറപ്പെടേണ്‍ട എന്നയാള്‍ക്കു തോന്നി.
ചെക്കന്റെ ദയനീയാവസ്ഥ കണ്‍ട് മനസ്സലിഞ്ഞ നാട്ടുകാര്‍ റേറ്റ് പറഞ്ഞ് ഉറപ്പിച്ച പുതിയ ആസ്പത്രിയിലേക്ക് കുതിച്ചു. ഏക്സ് റേയും മറ്റും കയ്യിലുള്ളതിനാല്‍ നേരെ അങ്ങൊട്ടു കയറ്റി ഡോക്റ്ററുമാര്‍ പരിപാടി തുടങ്ങി. അപ്പോഴാണ് അവര്‍ക്കുമുന്നിലൂടെ സുസ്മേരവദനനായി ഒരാള്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്കു കയറീയത്.
ചെക്കിണീ നിര്‍ന്നിമേഷനായി അയാളെ നോക്കി തൊഴുതുപോയി. ‘ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം‘ എന്ന കവിവചനം അറിയാത്തത് ചെക്കിണീ പാമരനായതുകൊണ്‍ടു മാത്രമാണ്. എന്നാലും കഴുത്തില്‍ തന്നെ വന്നു ചുറ്റിയ തേടിയ വള്ളീ കണ്‍ട് ചെക്കിണീ അമ്പരന്നു.
ഡോ. ധര്‍മ്മ കുമാരന്‍! പ്രൈവറ്റ് സംഗതി നിര്‍ത്തിയിട്ടും ജനസേവനത്തിനു വരുന്നത് എത്ര ആനന്ദകരം എന്ന് അയാള്‍ കരുതി. ആകാശത്തു നിന്നും ദേവകള്‍ പുഷ്പവ്റ്ഷ്ടി നടത്തിയതും വന്ദികള്‍ കീര്‍ത്തിച്ചു പാടിയതും പുരാണത്തില്‍ അറിവില്ലാത്തതിനാല്‍ ചെക്കിണീ അറിഞ്ഞില്ല.
അയാള്‍ ഇത്ര മാത്രം പറഞ്ഞു.
“ഡോക്റ്ററ് ക്മ്മോണിഷ്ട് ആകാത്തത് എത്ര നന്നായി?”

Thursday, November 19, 2009

കടല്‍ത്തീരത്ത്



കലുപോല്‍ നിന്നെയറിഞ്ഞു ഞാന്‍
ഇന്നു പ്രണതഹസ്തയായ്
പടിയിറങ്ങി നീ.
നിഴലു വീഴുമീ കടലിന്നോരത്ത്
പൊഴിയുകയാണ് നിറവും നേരവും.

കടലുകത്തുന്നു,
കരയിലാരുടെ വിരല്‍ത്തുടിപ്പുകള്‍
തിരകള്‍ മായ്ക്കുന്നു?
ഇരുളിനോടൊപ്പമലിഞ്ഞു തീര്‍ന്ന ഞാന്‍
ഇരവിലേക്കെന്‍റ്റെ രഥം തെളിക്കുന്നു,
ഗതിവിഗതികള്‍, ചലനമൊക്കെയും
പ്രഹതനിശ്ചലം തളര്‍ന്നു നില്‍ക്കുന്നു.

പകലുപോല്‍ നിന്നെയറിഞ്ഞു ഞാന്‍
എന്‍റ്റെ ജ്വലിതകൌമാരം,
തരളമാനസം,
കദനമിറ്റിയ പഴയപുസ്തകം,
പഴയ താളിലെന്‍ വിരലുകോറിയ
ഹ്റ്ദയതാളത്തിന്നരിയ രേഖകള്‍...

പ്രണയ സംത്രാസം കലര്‍ന്നു
നമ്മളാ കുടിലുവിട്ടന്നു പിരിഞ്ഞു പോകുമ്പോള്‍
പകലെരിയുന്ന വിരഹസന്ധ്യ നിന്‍
മിഴിയിലേകാന്തമിരുളു ചേര്‍ത്തുവോ?

കടലിറങ്ങുന്നു-
കരയിലാരുടെ തിരകള്‍ മായ്ക്കാത്ത
വിരല്‍ത്തുടിപ്പുകള്‍?
അകലുകയാണ് തിരകളൊക്കെയും
കടലനാദ്യന്ത സലിലസംഘാത
ചലനമൊക്കെയും നിലച്ചു
നിശ്ചലമുറഞ്ഞു പോകുമ്പോള്‍,
മറവിയില്‍ വീണു പൊലിഞ്ഞുപോയെന്‍റ്റെ
മൊഴിയുണങ്ങിയ
പഴയ താളുകള്‍.

Thursday, November 12, 2009

ഒരു മഴക്കാല രാത്രിയില്‍


രാത്രിയിതെന്തു വിഷാദം പകരും രാത്രി-
യെനിക്കെന്‍ കാതരഹ്ര് ദയം
തേങ്ങുവതെന്തേ വെറുതെ?
ഓര്‍മ്മയിലേതൊ വേദനപോലെ
നിലാക്കുളിര്‍ നീറിയമര്‍ന്നൊരു
വര്‍ഷാകാലം, മൌനത്തിന്‍റ്റെ ചിലമ്പിയ
ചീവീടുകളുടെയര്‍ധവിരാമം.
ഏകാന്തതയുടെ നിര്‍ജ്ജനവീഥികള്‍,
മഴയുടെ കുളിരംഗുലികള്‍ മീട്ടും
നേര്‍ത്തൊരുശ്രുതിയില്‍ പാടുകയാണു
കടുംതുടി കൊട്ടിപ്പാതിരനേരം
വിഭ്രമമെന്‍റ്റെ ഞരമ്പുകള്‍, ഇലകളിലാരോ
താളമടിക്കുമിലത്താളത്തിന്‍ മേളം,
ആരോ വാതില്‍ തുറന്നു വരുന്നൂ, വാനില്‍
നീറി മുനിഞ്ഞു തെളിഞ്ഞൂ, നേര്‍ത്തൊരു വെട്ടം.

നിഴലുകള്‍ കെട്ടുപിണഞ്ഞുമയങ്ങും
തെരുവോരങ്ങളില്‍ കരള്‍ പിളരുന്നൊരു നാദം,
പൊട്ടിയ കുപ്പിവളക്കൈ കൊണ്ടവള്‍ കുഞ്ഞിനെ
നെഞ്ചിലമര്‍ത്തിയുറങ്ങാതേങ്ങിയിരുന്നു.

രാത്രിയിതെന്തു വികാരം പകരും രാത്രി
മഴക്കുളിര്‍ ചാര്‍ത്തിയ മൂക വികാരിണിയായി
നിറന്നു വരുമ്പോള്‍, ഊഷ്മളമാരുടെ
കൈകളിലമരുകയാണു
വിമൂകവിമോഹിനിയാമീ രാവിന്‍ ദേഹം?

രാത്രിയിലെന്‍റ്റെ നിശാഗന്ധികളില്‍
പൂവിട്ടില്ലൊരു മൊട്ടും, കാറ്റിന്‍ കാട്ടുകടന്നല്‍
കുത്തിയ ചെണ്ടുകള്‍ വാടി മയങ്ങീ,
നീളന്‍ മുടിയിലിറുത്തണിയാനൊരു
വാടാമുല്ലയുമില്ലെന്‍ മുറ്റ,ത്തേതൊ ചൂടിയ പൂക്കള്‍
കിടപ്പൂ മുന്നില്‍, നഷ്ട വസന്തം പോലെ.
രാവിതു തീരുകയില്ലെന്‍ മുമ്പില്‍
പാടുകയാണെന്‍ നാടികള്‍ വീണ്ടും.

ആതിരതന്നനുരാഗ സ്മ്ര് തികള്‍
പാതിരനേരമൊരൂഞ്ഞാല്‍ പാട്ടായ്
മൂളുവതെന്‍റ്റെ കിനാവില്‍, ഞാനെന്‍
ജാലകവാതില്‍ തുറന്നൂ, മഴയുടെ
നാരുകള്‍ ചുറ്റിയൊരാലിന്‍ കൊമ്പില്‍
മൂങ്ങകള്‍ തന്നതിഗൂഡ സമസ്യാ പൂരണ
ഘോഷം, മണ്ണിലുറങ്ങും പൂവിന്‍ സ്വപ്നം
മിന്നാമിന്നികളായി നിരന്നൂ,
വാതിലടക്കുകയാണെന്‍ ചുറ്റും
ഭൂതാവിഷ്ടര്‍ നിരന്നു കഴിഞ്ഞൂ,

രാത്രിയിതെന്തെന്‍ കണ്ണില്‍ കത്തും
നേര്‍ത്ത വെളിച്ചവുമൂതി മടങ്ങീ?

Wednesday, November 11, 2009

രാധ


റയൂ നീ രാധേ, നിന്‍ ചൊടി
മലരിതളില്‍ ബാഷ്പമിതെന്തേ?
മദനോത്സവരാവുകള്‍ തീര്‍ത്തൊരു
കുളിര്‍ തഴുകും നിന്നുടെ കണ്ണില്‍
നിഴലെന്തേ പരയൂ, രാധേ?

കാളിന്ദി മരിച്ചുകിടക്കും
കാലത്തിന്‍ പ്രേതവനത്തില്‍
ശ്യാമാംബരശൂന്യത നിറയും
ഏകാന്ത വസന്തച്ചെരിവില്‍
വനമാലീ, നിന്നെയുമോര്‍ത്തീ
മനമെന്തേ തരളിതമായീ
വനരോദനമാവുകയാണോ
പ്രിയരാധേ, നിന്നുടെ തേങ്ങല്‍?
ഹരിനീല വസന്തം നിന്നുടെ-
യകതാരില്‍ നീറുകയാണോ
മലരമ്പുകള്‍ കൂരമ്പുകളായ്
മനമാകെ നിറയുകയാണോ
പറയൂ നീ രാധേ നിന്നില്‍
മുറിവായവനെരിയുകയാണോ?

തളിര്‍ ചൂടും വ്റ്ന്ദാവനവും
ത്ര്ണ ഗിരിയും ഗോവര്‍ധനവും
അരയാലും മുരളിയിലാടും
അനുരാഗ കദംബക്കൊമ്പും
വെറുതേ നിന്‍ നീള്‍മിഴിമുനയില്‍
നിറയുന്നോ പറയൂ രാധേ?
രതി മോഹന ഗീതികളില്ലാ,
പ്രണയാര്‍ദ്ര വചസ്സുകളില്ലാ
മധുമാസ മനോജ്ഞത ചൊരിയും
നിറമാരികള്‍ പൂവുകളില്ലാ,
റ്തുഭേദമുറക്കെയുരക്കും
പറവകളും പുലരിയുമില്ലാ,
വിരഹത്തിന്‍ വിധുരതപാകും
മ്രിദുവാര്‍ന്ന നിലാവൊളിയില്ലാ
പകലന്തികള്‍, കനവുകളില്ലാ,
നിഴല്‍ മാത്രം നിന്നുടെ കണ്ണില്‍.

അവനെവിടെന്നറിയാതെങ്ങോ
അലയുകയായ് കാലികളെന്നോ,
അനുതാപം പൂണ്ടുകിടപ്പൂ
യദുകുലവുമിതെന്നറിയൂ, നീ

ദ്വാരകയുടെ മട്ടുപ്പാവില്‍
ദ്വാപര യുഗമെരിയുകയായീ
കാളിയനും കംസനുമെത്തി
കൂരിരുളായ് നിറയുകയായീ
മാകന്ദച്ചില്ലകളെല്ലാം
മണ്ണില്‍ വീണടിയുകയായീ
രാഗത്തിന്‍ ശുക്തികളെല്ലാം
ആഴിയില്‍ വീണമരുകയായീ
ഘനവേണിയഴിച്ചും കൊണ്ടീ
മുഖമാകെ വിയര്‍ത്തും കൊണ്ടീ
വഴിയില്‍ നീ നില്‍ക്കുവതെന്തേ
വരുകില്ലവന്നോ വീണ്ടും?
വഴി നീണ്ടു കിടപ്പൂ മുന്നില്‍
തണലില്ലാ ചോലകളില്ലാ
ശരദഭ്രം നിഴലൊളി വീഴ്ത്തും
അരുവികളില്ലറുകളില്ലാ!

രാധേ, നീ കരയരുതിനിയും
കാമനകള്‍ വ്യര്‍ഥം, നോക്കൂ
കാലത്തിന്‍ വേദന തിങ്ങും
കാതരമാം കണ്ണുകളെങ്ങും
കരിമൂര്‍ഖന്‍ പെറ്റുകിടക്കും
ഇരുള്‍ മൂടിയ പനിമതി തൂകും
കറയാര്‍ന്ന വെളിച്ചം, കണ്ണീര്‍
ചുരമാന്തിയ മിഴികളുമായി
വഴിതെറ്റിനടക്കും സ്ത്രീകള്‍,
തളിര്‍നാമ്പുകള്‍ കുട്ടികളെങ്ങും
പൂതനകളിറങ്ങിനടക്കും
പാതകളാണഖിലം മണ്ണില്‍,
ഭീതിദമാം കാഴ്ച്ചകള്‍ നിറയും
നാളെകളാണിനിയും രാധേ.

പോവുമ നീയേകാകിനിയായ്
പോവുക നീ പോവുക രാധേ

Saturday, November 7, 2009

കേന്ദ്രസേന


കോലത്തുനാട്ടില്‍ രാജാവു തിരുമുല്‍പ്പാട് സുധാംഗധന്‍ അന്നദാനം നടത്തുന്നതറിഞ്ഞ്, വോട്ടുകഴിഞ്ഞ പാടേ ചെക്കിണി കൊട്ടാരത്തിലെത്തി. ആരൊക്കെയോ പറഞ്ഞറിഞ്ഞ വിവരമാണ്. ഒന്നു സുഖമായി ഭക്ഷിച്ചു കളയാം എന്നു മാത്രമേ കരുതിയുള്ളൂ. രാജപാതകള്‍ക്കിരുപുറമായി തോരണങ്ങള്‍ തൂക്കി ജഡ്ക്ക വണ്ടികളില്‍ ആളെയും കൊണ്ട് നാടുനാടാന്തരം പാഞ്ഞു നടന്നും ഖദറുകുപ്പായമിട്ടു ചിരി തൂകിയും സ്നേഹിച്ചു കൊന്നും രാജ്യസ്നേഹികളായ തമ്പുരാക്കന്‍മാര്‍ നിറഞ്ഞു കവിഞ്ഞതുകണ്ട് ചെക്കിണീ സ്തബ്ധനായിപ്പോയി.
കൊട്ടാരത്തിലേക്കു കയറിയ പാടേ കണ്ടത് രാജാവിനെയാണ്. അന്വേഷിച്ചപ്പോള്‍ രാജാവു തിരുമുല്‍പ്പാടു തന്നെയാണ് അന്നദാനം ഉദ്ഘാടനം ചെയ്യുന്നത് എന്നറിഞ്ഞു. അതിന് സര്‍വ്വദാ യോഗ്യന്‍ അദ്ദേഹം തന്നെയാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? കൊണ്ടും കൊടുത്തും കൊന്നും തിന്നും ജീവിച്ച സിംഹമാണദ്ദേഹം. കേരള സിംഹം എന്ന പേര് പഴശ്ശി രാജയേക്കള്‍ ചേരുന്നത് ടിയാനാണെങ്കിലും ഏതോ വിവര ദോഷികള്‍ ആദ്യമേ അത് പഴശ്ശി രാജക്ക് ഇട്ടു കളഞ്ഞു. ചെക്കിണീ തഞ്ചി തഞ്ചി നടന്നു ചെന്നപ്പോള്‍ സുധാംഗധന്‍ ഊദ്ഘാടനത്തിലായിരുന്നു. അദ്ദേഹം കോഴിക്കാലു കടിച്ചു പറിച്ചുകൊണ്ട് മൊബൈലില്‍ ആരോടോ കയര്‍ക്കുകയാണ്. ചെക്കിണീ ഓരം പറ്റി നിന്നു.
പള്ളി യൂട്ടിനിടക്ക് ഒരാള്‍ വന്ന് ഊണര്‍ത്തിച്ചു.
“കേന്ദ്രസേനക്ക് ഒന്നിനു പോകാന്‍ ഇടമില്ല”
“ അവര്‍ രാജ പാ‍തക്ക് ഇരുവശവും പോകട്ടെ” രാജാവു കല്‍പ്പിച്ചു.
“നമ്മുടെ വോട്ടര്‍മാര്‍ എങ്ങനെ വഴി നടക്കും” ഒരു പ്രജ ചോദിച്ചു.
“കള്ള വോട്ടു കൂറയട്ടെ. “
“ അങ്ങുന്ന് തൂറി തോല്‍പ്പിക്കുകയാണോ?”
“ ജനാധിപത്യം സംരക്ഷിക്കണ്ടെ?”
ഊണു കഴിഞ്ഞ തിരുമുല്‍പ്പാട് എഴുന്നേറ്റു നിന്നു. മൂപ്പരുടെ പള്ള ഒരു മീറ്റര്‍ മുന്നില്‍ പോയിനിന്നു. നിന്നപാടേ തിരുമുല്‍പ്പാട് മൂന്ന് ഏമ്പക്കവും രണ്ട് വളീയുമിട്ടു. ശബ്ദം കേട്ട് കേന്ദ്ര സേന തോക്കു ചൂണ്ടി റെഡിയായി നിന്നു. കൈ കഴുകാനായി പടിയിറങ്ങുമ്പോളാണ് മൂപ്പര് ചുമരിലെ ഫോട്ടോ കണ്ടത്.
“ഇതിപ്പൊ ആരാ, ഒരു വയസ്സന്‍?”
“അത് മഹാത്മാ ഗാന്ധി, ഇമ്പളെ പഴേ ആള്...” രാജാവിന്‍റ്റെ പി.എ പറഞ്ഞു
“ ഓ സ്വാതന്ത്ര്യ സമരം, ഐ സീ... “
കൈ കഴുകി വന്ന രാജാവ് പറഞ്ഞു. “സ്വാ‍തന്ത്ര്യ സമരം അവിടെ നില്‍ക്കട്ടെ, പോളിങ് എത്രയായി”
“എഴുപത്തഞ്ചു ശതമാനം കഴിഞ്ഞു”
“കള്ള വോട്ട് ഒക്കെ ചെയ്തു കഴിഞ്ഞൊ?”
“അതൊക്കെ രാവിലെ കഴിഞ്ഞു”
“ പത്രകാര്‍ക്ക് സഖാക്കളുടെ കള്ള വോട്ടു കണക്കൊക്കെ കൊടുത്തില്ലെ?”
“ ഒക്കെ റെഡി”
രാജാവു തിരുമുല്‍പ്പാട് ഇതു പറഞ്ഞു തിരിഞ്ഞു നില്‍ക്കുമ്പോളാണ് ഒരു ചുരുള്ന്‍ മുടിക്കാരന്‍ ശയന പ്രദക്ഷിണം നടത്തുന്നത് കണ്ടത്
രാജാവ് ചാടി വീണ് കത്തിയൂരി. കേന്ദ്രസേന തോക്കു ചൂണ്ടി ചാടി വീണു. ശയന പ്രദക്ഷിണക്കാരന്‍ ഇതു കണ്ട് പൊട്ടിക്കരഞ്ഞു
“പറയെടാ, നീയാര്” രാജാവ് ചോദിച്ചു.
“ ഞാന്‍ കിങ്ങിണി കോണ്‍ഗ്രസ്സിന്‍റ്റെ നേതാവാ, ഒരു സൂചി കുത്താന്‍ ഇടം തന്നാല്‍ മതി, പ്ലീസ്.”
“സൂചി കുത്താന്‍ ഇടം തന്നാല്‍ നീ തൂമ്പാ കയറ്റും, അച്ചന്‍റ്റെ മോനല്ലെ? പോടാ”
രാജാവ് ഇതു പറഞ്ഞ് ഒന്നു തുമ്മി. ശബ്ദം കേട്ട് കേന്ദ്ര സേന ഞെട്ടി വിറച്ചു. ചെക്കിണിഇത് കണ്ടപാടേ പൊട്ടി ചിരിച്ചു പോയി. ശബ്ദം കേട്ട് രജാവ് പറഞ്ഞു
“ ആരവിടെ? ഇറ്റാലിയന്‍ കോണ്‍ഗ്രസിന്‍റ്റെ അന്ന ദാനം നടക്കുന്നിടത്ത് നമ്മെ അധിക്ഷേപിക്കുന്നതാര്?”
കേന്ദ്രസേന ചെക്കിണിയുടെ പിന്നാലെ പാഞ്ഞു. അന്നദാനത്തിനു വന്ന ചെക്കിണീ ഇതു കണ്ട് ജീവനും കൊണ്ട് ഓടി. കേന്ദ്ര സേന പിന്നലെയും. ചെക്കിണീ ഓടി ഒരു മരത്തിനു മുകളില്‍ കയറി, അതിന്‍റ്റെ അഗ്രത്തില്‍ പോയി ശ്വാസമടക്കി ഒളിച്ചിരുന്നു. സൈന്യം ആകാശത്തേക്കു വെടി വെച്ചു. രണ്ടു മൂന്ന് വയല്‍ കൊക്കുകള്‍ ചത്തു വീണപ്പോള്‍ സുധാംഗധ രാജാവു പറഞ്ഞു.
“മതി, ഓന്‍ പോട്ടെ, നമുക്ക് തല്‍ക്കാലം കൊക്കിനെ മതി, കേന്ദ്രസേന വിചാരിച്ചാല്‍ ഇവിടെ എന്തും നടക്കും എന്നു മനസ്സിലായില്ലേ?”
കോലത്തിരി ചിരിച്ചതു ചെക്കിണി മരത്തില്‍ നിന്നു കേട്ടു.

Tuesday, November 3, 2009

വോട്ടറ് ചെക്കിണി


ചെക്കിണി മുങ്ങി നിവര്‍ന്നപ്പോളാണ് മുന്നില്‍ നില്‍ക്കുന്ന രൂപങ്ങളെ ശ്രദ്ധിച്ചത്. ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് കണ്ടപ്പോഴേ സംഗതി പന്തിയല്ലെന്ന് മൂപ്പര്‍ക്കു തോന്നി. സഖാക്കള്‍ ചിരി വീണ്ടും തുടങ്ങിയതില്‍ ചെക്കിണിക്കു സന്തോഷം തോന്നി. ചെക്കിണീ പകര്‍ച്ചപ്പനി വന്നതില്‍ പിന്നെ കുറെക്കാലമായി പുറത്തിറങ്ങിയിരുന്നേയില്ല. തൈലവും കഷായവുമായി അങ്ങനെ കഴിഞ്ഞു കൂടുകയായിരുന്നു. മരം കയറിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ബ്ലോക്കറ് പണിയും വെള്ളത്തിലായി.
ചെക്കിണീ തല തുവര്‍ത്തി, നനഞ്ഞ ട്രൌസര്‍ ഊരി കല്ലില്‍ കുത്തി തിരുമ്പി പിഴിഞ്ഞു തോളത്തിട്ടു. എന്നിട്ട് അക്ഷമനായി നിന്നു. ഒരു സഖാവു പറഞ്ഞു.
“ചെക്കിണിക്ക് ഒരു പണിണ്ട്.”
“എന്തു പണി? മരം മുറി?”
“അല്ല, രാജ്യസേവനം”
അതു നല്ല പണി. ചെക്കിണിക്കു സന്തോഷം കേമമായി ഊണ്ടായി.
“ഏതു രാജ്യാ സേവിക്കണ്ടത്?”
“മ്പളെ തട്ടകം. കണ്ണൂര്വന്നെ”
“ എത്രേസം ണ്ടാകും?”
“എലക്ഷന്‍ കഴീന്നേസം ഒഴിവാകാം“
“മരം ആരു മുറിക്കും?”
“ആരെങ്കിലും മുറിക്കട്ടെ”
“ബ്ലോക്കറ് പണിയോ”
“അതവിടെ നില്‍ക്കട്ടെ, പാര്‍ട്ടിയാണ് വ്യക്തിയല്ല വലുത്”
ചെക്കിണീ പിന്നെ മിണ്ടിയില്ല. സഖാക്കളുടെ കൂടെ നേരെ കണ്ണൂര്‍ക്ക് വിട്ടു. അവിടെ ചെന്നപ്പോള്‍ ചെക്കിണീക്കു കുളിരു കോരി. വോട്ടര്‍ പട്ടിക കണ്ട് മൂപ്പരുടെ കണ്ണു നിറഞ്ഞു. കുറുക്കന്‍ കുന്നുമ്മല്‍ ചെറൂട്ടി മകന്‍ ചെക്കിണിയുടെ പേരും ഫോട്ടോയും പതിഞ്ഞ വോട്ടര്‍ പട്ടികയില്‍ പക്ഷേ, വീട്ടുപേര്‍ അല്പം മാറിയാണുള്ളത്. കടപ്പുറത്തു താമസിക്കും കുറുക്കന്‍ കുന്നുമ്മല്‍ ചെറൂട്ടി മകന്‍ ചെക്കിണി എന്നാണ് പേര്. കണ്ണൂര് കണ്ട് ഇറങ്ങിപ്പോരാന്‍ നോക്കുമ്പളാണ് ഒരാള് പറഞ്ഞത്. അങ്ങനെ പോകാന്‍ പറ്റില്ല. എലക്ഷന്‍ കഴീന്നവരെ ഇവടെ തന്ന്യങ്ങു കൂടണം.
അങ്ങനെയാണ് മുനിസിപ്പലിറ്റി കക്കൂസിനടുത്ത് ഒരു കൂരകെട്ടി മൂപ്പര് താമസം തുടങ്ങിയത്. വെറുതെ വൈകുന്നേരം ഒന്നുകൂരക്കു പുറത്തിറങ്ങി ഒരു ബീഡി വലിച്ചു രസിക്കുമ്പൊഴുണ്ട് മുന്നില്‍ ഒരു കല്യാണത്തിന്‍റ്റെ ആളുകള്‍.. അതിശയത്തോടെ ചുറ്റും നോക്കിയപ്പോള്‍ പുറമ്പോക്കില്‍ നിറയെ കൂരകള്‍!
“എന്താപ്പത് കത?” ചെക്കിണി സ്വയം ചോദിച്ചു പോയി. അപ്പോഴുണ്ട് അയല്‍ വാസി നാണുവും കുടുംബവും വഴി വക്കില്‍. അതിശയം കയറി ചെക്കിണി അയല്‍ വാ‍സി നാണുവിനോട് ചോദിച്ചു.
“മുത്തപ്പന്‍ കാവില്‍ പോയതാ?”
നാണു ഒന്നു വിളറി. “അതെ, ഇഞ്ഞി എന്താ ഇവിടെ?”
“ഞ്ഞാള് വോട്ട് ചെയ്യാന്‍ വന്നതാ” മറ്റേ പാര്‍ട്ടിക്കാരനാണെങ്കിലും ചെക്കിണീ പറഞ്ഞു പോയി.
“ഞാളും.“ നാണുവും പറഞ്ഞുപോയി.
പാര്‍ട്ടി വേറെയാണെങ്കിലും ലക്ഷ്യം ഒന്നായതിനാലും ഒരേ നാട്ടുകാരായതിനാലും അവര്‍ കമ്പനി കൂടി. വൈകുന്നേരം ഒരുമിച്ച് റാക്കു കൂടിച്ചു. പൂഴിയില്‍ കിടന്നുരുണ്ടു. തിരിച്ച് കക്കൂസിനടുത്തുള്ള കൂരയിലെത്തിയപ്പോള്‍ സമയം ഒരുപാടു വൈകി.
കൂരക്കടുത്ത് കുപിതരായി സഖാക്കള്‍ നില്‍ക്കുന്നതുകണ്ട് ചെക്കിണി ഒന്നു വിരണ്ടു.
“സഖാവേ, അതാരാ?” നാണു വിനെ ചൂണ്ടി സഖാക്കള്‍ ചോദിച്ചു.
അത്രയേഉള്ളൂ? ചെക്കിണീ ചിരിച്ചു പോയി.
“അത് ഇമ്പളെ നാട്ടുകാരനാ, നാണു. ഓന്‍ കോണ്‍ഗ്രസ്സാ.. ഓനൂണ്ട് ഇവിടെ വോട്ട്. കൂട്ടത്തില്‍ ഓന്‍റ്റെ കുടുമ്പോണ്ട്.”
അതുപറഞ്ഞതേ ചെക്കിണിക്ക് ഓര്‍മ്മയുള്ളൂ. മൂന്നാം ദിവസമാണ് അയാള്‍ക്കു സംഗതി തിരിഞ്ഞത്.







Wednesday, October 28, 2009

ഗുല്‍മോഹര്‍*


നിശ്ചലം ഘടികാരം, പതിയെ പടികടന്നെത്തുന്നൂ
നിന്‍റ്റെയിഷ്ടതോഴനാം നിഴല്‍, രാവിന്‍
നിഷ്പന്ദ സംഗീതത്തിലലിയും മൌനം
വാര്‍ന്നു കിടക്കുമേകാന്തത.
പാതിവെന്തതാം ചന്ദ്രന്‍,
പാതിരാ നക്ഷത്രത്തിന്‍ കാതര നയനങ്ങള്‍,
വിഷലിപ്തമാം നീലവെളിച്ചം ചവച്ചിട്ട
നിഴലിന്‍ നുറുങ്ങുകള്‍...

വലിഞ്ഞുമുറുകുന്നൂ സിരകള്‍, സംഗീതത്തിന്‍
ലയസീമയില്‍ സൈഗാള്‍ പാടുന്നൂ
വിറക്കുന്നോരുടലില്‍ ചുറ്റിപ്പിടിച്ചാടുന്നൂ നിഴല്‍,
നിന്‍റ്റെ പ്രാണനില്‍ കരം ചേര്‍ത്തു പുണര്‍ന്നൂ പ്രിയതോഴന്‍

ദിഗന്തങളില്‍ ഏതോ ദീനരോദനം
നിത്യഗൂഡമാം പ്രണയത്തിന്‍
നറുമുന്തിരിവീഞ്ഞിന്‍ സ്ഫടികപാത്രം
വീണു തകര്‍ന്നു.
ഉടലില്‍ സൂക്ഷിച്ചതാം അഗ്നിരേണുക്കള്‍ പൊട്ടിയുരുകീ
കരിധൂമ സര്‍പ്പങ്ങള്‍ തലകീഴായ്കിടന്നു വിഷം തുപ്പീ
മിഴികള്‍ ചിറകടിച്ചഗ്നിയെ വലം വെച്ചൂ...
മനസ്സിലൊളിപ്പിച്ചതാം മയില്‍പ്പീലികള്‍ ചിറകടിച്ചു പറക്കുന്നൂ
വിരല്‍തുമ്പിലഗ്നിനാളങ്ങള്‍
കരിന്തിരി കത്തുന്നൂ
നിന്‍റ്റെ ഗുല്‍മോഹര്‍ പൂത്തൂ,
കാത്തിരുന്നയാള്‍ കരംഗ്രഹിച്ചണഞ്ഞൂ,
മൊഴിയാത്ത വാക്കുപോല്‍, ഉരുകി നീ
നിശ്ചലം, നിരാലംബം.....

*അകാലത്തില്‍ പൊലിഞ്ഞ നന്ദിതക്ക്

Tuesday, October 27, 2009

മനസ്സുനിറയെ കുളിരായിരുന്നു...


രവങ്ങളൊടുങ്ങാത്ത കുത്തൊഴുക്കില്‍
കുളിര് മലയിറങ്ങി വരുന്നത് ആയിരം വെളുത്ത
കുതിരകളുടെ പുറത്തേറിയാണ്.
കുതിരകള്‍ ഭൂമിയുടെ മേനിയില്‍ ഉര്‍വ്വരതയുടെ
നഖങ്ങളാഴ്ത്തിക്കൊണ്ട് കടന്നുപൊകുന്നത്
കാറ്റിനറിയം.
കാറ്റ് ക്ടവര്‍ന്നെടുത്ത കുളിര് പ്രണയികള്‍ മനസ്സില്‍
കോരിയെടുത്ത് പ്രണയത്തെ ജ്ഞാനസ്നാനം ചെയ്യിക്കുകയാണ്.
തിരിച്ചുപൊകുന്നതിനു മുമ്പ്
ഊഷ്മളമായ ഒരു വിരല്‍സ്പര്‍ശം.
അതു മാത്രമുണ്ടാകും, ഓര്‍മ്മിക്കാന്‍.

Tuesday, June 23, 2009

നിക്രിഷ്ടജീവി*



5
ചെക്കിണി നിക്രിഷ്ടജീവികളെ കണ്‍ടിട്ടേയില്ല. അതെന്താണെന്നുപോലും ചെക്കിണിക്ക് അറിയുമായിരുന്നില്ല. ബുദ്ധിജീവി, വിക്രിതജീവി മുതലായ ജീവികളെപ്പറ്റി പണ്ട് ചെറുപ്പക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും അതിന്‍റ്റെ ആശയം ചെക്കിണിക്കു ശരിക്കു മനസ്സിലായിരുന്നില്ല. ആ അവസരത്തിലാണ് സഖാവു പറഞ്ഞ് ആദ്യമായി ചെക്കിണി ആ വാക്കു കേട്ടത്. കേട്ടുകേള്‍വിയില്ലാത്ത മലയാള പദങ്ങള്‍ ഇംഗ്ലീഷ് ആണെന്നുകരുതി അയാള്‍ മിണ്‍ടാതെ ഇരുന്നതാണ്.




എന്നാല്‍ തന്‍റ്റെ മുമ്പില്‍ വന്നു നില്‍ക്കുന്ന ജീവി നിക്രിഷ്ടജീവിയാണെന്ന് ചെക്കിണി മനസ്സില്‍ ഉറപ്പിച്ചു. കാരണം അയാള്‍ ഇതുവരെ കാണാത്ത തരത്തില്‍ അപാര തൊലിക്കട്ടിയും വൈക്രിതവുമുള്ള ആജാനുബാഹുവായിരുന്നു ആ ജീവി. ചെക്കിണി ആ ജീവിയെ കാണുന്നത് രാരുക്കുട്ടി നായരുടെ മൂത്ത വരിക്കപ്ലാവ് മുറിച്ചുവീഴ്ത്തിയ സന്തോഷത്തില്‍ രണ്‍ടെണ്ണം വീശി വയല്‍ വരമ്പിലൂടെ നടന്നു വരുമ്പോഴാണ്. പുതിയ സര്‍ക്കുലര്‍ വന്നതിനുശേഷം ചിരി വളരെ രഹസ്യമായിട്ടായതിനാല്‍ പൊതുജനങ്ങള്‍ക്ക് കാര്യമായി മുഖം കൊടുക്കുന്ന പരിപാടി ഇപ്പോള്‍ കുറവാണ്. വിശ്രമവേളകളില്‍ നാടന്‍ വീശുന്നതില്‍ സര്‍ക്കുലര്‍ സംബന്ധമായ തടസ്സങ്ങളൊന്നുമില്ലാത്തതിനാല്‍ അത് അഭംഗുരം തുടര്‍ന്നു പോന്നു. ചിരിക്കാതെ ജീവിക്കുമ്പോഴും ബിസിനസ്സ് നടത്തുന്നതിനും റിയല്‍ എസ്റ്റേറ്റ് മുതലായ അന്തസ്സുറ്റ ജീവിതോപാധികള്‍ പെറ്റിബൂര്‍ഷ്വാസികള്‍ക്കൊപ്പം ചെയ്യുന്നതിനും കാര്യമായ തടസ്സങ്ങളൊന്നുമില്ല എന്ന് ചില വിദ്വാന്മാര്‍ പറഞ്ഞത് ചെക്കിണിക്കു മനസ്സിലായില്ല. ഏങ്കിലും എന്തോ മാന്യമായ ഒരു പണിയാണ് താന്‍ ചിരിക്കാതിരിക്കുന്നതിലൂടെ സമൂഹത്തിനുവേണ്‍ടി ചെയ്യുന്നത് എന്ന് ചെക്കിണിക്കു തോന്നി. അങ്ങനെ മരം മുറി കഴിഞ്ഞ് വയല്‍ വരമ്പിലൂടെ നടന്നു വരുമ്പോഴാണ് ചെക്കിണി നിക്രിഷ്ടജീവിയെ കണ്‍ടത്. നിക്രിഷ്ടജീവികളെപ്പറ്റി കമ്മിറ്റിയില്‍ വിവരിച്ചുതന്നത് ചെക്കിണിക്കു മനസ്സിലായില്ലെങ്കിലും അത് ഇപ്രകാരമായിരുന്നു. സഖാക്കന്മാരുടെ വിനയമോ ലാളിത്യമോ ഇല്ലാതെ, ആടിനെ മേച്ചുനടക്കുന്നവരും ഇടക്കിടെ ആടുകളെപ്പറ്റി ലേഖനമെഴുതി ജീവിക്കുന്നവരുമായ മേപ്പടി ആളുകള്‍ വിമോചനസമരം എന്നു ഇടക്കിടക്ക് പിറുപിറുക്കുമെന്നും അതുകണ്‍ടാല്‍ വീറും വാശിയുമുള്ള സഖാവ് ചെപ്പക്കുറ്റിക്കുനോക്കി ഒന്നു പൊട്ടിക്കണമെന്നുമാണത്രേ പൊതുധാരണ. ഇത്തരം ജീവികളെ എങ്ങനെ നേരിടാം എന്ന് ചെക്കിണിക്ക് അറിയുമായിരുന്നില്ല. ചെക്കിണിയുടെ മനസ്സില്‍ വിരൂപനും ദുഷ്ടനുമായ ഒരു എമ്പോക്കിയാണ് നിക്രിഷ്ടജീവി എന്നു കേള്‍ക്കുമ്പോള്‍ തോന്നിയിരുന്നത്. ആയതിനാല്‍ വയല്‍ വരമ്പില്‍ നില്‍ക്കുന്ന ജീവിയെ അയാള്‍ നിക്രിഷ്ടജീവി എന്നു വിളിച്ചു.




വയല്‍ വരമ്പില്‍ ഒരു ആള്‍ക്കൂട്ടം ഉണ്‍ടായിരുന്നു. ആള്‍ക്കൂട്ടതിനു നടുവിലായി കൂസലില്ലാതെ അലസമായി മാനത്തു നോക്കി നില്‍ക്കുകയാണ് ഒരു ജീവി. ആളുകളുടെ കൈയില്‍ വടിയുണ്‍ട്. ചിലര്‍ അയാളെ അടിക്കുകയും മറ്റു ചിലര്‍ തോണ്‍ടുകയും ചെയ്യുന്നുണ്‍ട്. പുളിച്ചതെറിപറഞ്ഞ് ചിലര്‍ ദേഷ്യം തീര്‍ക്കുന്നുണ്‍ട്. പക്ഷേ, അയാള്‍ മന്ദഹാസത്തോടെ ഇതോക്കെ നോക്കിനിന്നു. നിക്രിഷ്ടജീവി കുലുങ്ങുന്നില്ല.




ചെക്കിണീ മെല്ലെ ആരോടോ ചൊദിച്ചു. “ ഏതാ ഈ പണ്‍ടാരം ? കള്ളനാ..?”
ഒരുത്തന്‍ പറഞ്ഞു, “കള്ളന്‍ തന്നെ.”
“ഏട്ന്ന് കിട്ടി? പഹയനെ?” ചെക്കിണി തിരക്കി.

“കക്കാന്‍ വന്ന് വീട്ടില്‍ കിടന്ന് ഒറങ്ങിപ്പോയി. തൊണ്‍ടി സഹിതം പിടിച്ചതാ...”
കുണ്‍ടന്മാര്‍ പറഞ്ഞതു കേട്ട് ചെക്കിണിക്ക് അരിശം കേറി. പെട്ടെന്നാണ് ചെക്കിണി കള്ളന്‍റ്റെ മേലേക്ക് ചാടിവീണത്. കള്ളന്‍റ്റെ കുപ്പായത്തിനു പിടിച്ച ചെക്കിണി മരം മുറിക്കുന്ന കൈകൊണ്‍ട് ആ നിക്രിഷ്ടജീവിയുടെ ചെകിട്ടത്ത് ഒന്നു കൊടുത്തു. കള്ളന്‍ സുസ്മേരവദനനായി നിന്നതേയുള്ളൂ. ചെക്കിണി ഇളിഭ്യനായി തിരിച്ചുപോന്നു.

നാ‍ട്ടു പ്രമാണിമാര്‍ കൂടി അവസാനം ഒരു തീരുമാനത്തിലെത്തി- കള്ളനെ പോലീസില്‍ ഏല്‍പ്പിക്കുക. ആളുകള്‍ കള്ളന്‍റ്റെ കൈകള്‍ കെട്ടി. അയാളെ കാല്‍നടയായി വയല്‍ വരമ്പിലൂടെ നടത്തിച്ചു. തല ഉയര്‍ത്തിപിടിച്ച് നടന്നു പോകുന്ന കള്ളനെ കണ്‍ട് ചെക്കിണിക്കു കലി വന്നു. ഘോഷയാത്രയായി നടന്നുപൊകവേ പെട്ടന്ന് ആ നിക്രിഷ്ടജീവി തിരിഞ്ഞു നിന്നു. ആളുകള്‍ ഒന്നു ഭയന്നു. ആയുധം വല്ലതും കൈയില്‍ കാണും. അയാള്‍ പെട്ടെന്ന് ഒരു പാറയില്‍ കയറി നിന്ന് ഒന്നു മുരടനക്കി. എന്നിട്ട് പറഞ്ഞു




‘പ്രശ്നം ഞാന്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും”




ചെക്കിണിക്ക് സംഗതി ഒന്നും മനസ്സിലായില്ല. മനസ്സിലായവര്‍ ഒന്നും പറഞ്ഞുമില്ല.

*അക്ഷരം ശരിയായ രീതിയിലല്ലാത്തതില്‍ ക്ഷമിക്കണം


Tuesday, June 9, 2009

ഒരു നായ പറ്റിച്ച പണി

4
പാര്‍ട്ടി തോറ്റതോടെ ചെക്കിണി ചിരിക്കാതായി. പാര്‍ട്ടി തോറ്റാല്‍ ചിരിക്കാന്‍ പാടില്ല എന്ന വസ്തുത സര്‍ക്കുലര്‍ രൂപത്തില്‍ ബ്രാഞ്ചുകളില്‍ വന്നതൊന്നും ചെക്കിണി അറിഞ്ഞിട്ടില്ല. മറ്റൊരറിയിപ്പ് ഉണ്ടാകുന്നതു വരെ പാര്‍ട്ടി മെംബെര്‍മാര്‍ ചിരിക്കരുത് എന്ന് ഒരു രഹസ്യ സര്‍ക്കുലര്‍ ഉള്ളതായി ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അത്, പാര്‍ട്ടി മെംബെര്‍മാര്‍ക്കുമാത്രം ബാധകമായ കാര്യമാണ്. എന്നാലും ചിരിക്കേണ്ട്തും അല്ലാത്തതുമാ‍യ സമയത്തേക്കുറിച്ച് ‘ചില മാഷന്മാര്‍’ നല്‍കിക്കൊണ്ടിരിക്കുന്ന പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ചെക്കിണി അറിഞ്ഞതായി എന്നോടു പറഞ്ഞിട്ടുണ്ട്.
ആയതിനാല്‍ തല്‍ക്കാലം ചെക്കിണി ചിരി നിര്‍ത്തിവെച്ചിരിക്കുകയാണ്. ചിരിക്കണമെന്നുതോന്നുമ്പോള്‍ വലിയ മരത്തിന്‍റ്റെ മുകളില്‍ കയറിനിന്ന് പൊട്ടിച്ചിരിക്കും. ആരു കേള്‍ക്കാന്‍? ബ്ലോഗിംഗിനു പോകുമ്പോള്‍( ബ്രോക്കറ് പണി) ചെക്കിണി പെണ്‍കുട്ടികളെയും തന്തമാരെയും കണ്ടാല്‍ തല്‍ക്കാലം ചിരിക്കതെ കൈ കൂപ്പിനില്‍ക്കും.
ഞാന്‍ വയല്‍ വരമ്പുകടന്നു വരുമ്പോളാണു ബ്ലൊഗ്ഗറെ കണ്ടത്.
“ എങോട്ടാ ചെക്കിണ്യെട്ടാ....” ഞാന്‍ തിരക്കി.
“ മാപ്പിനു പോയതാ...” മൂപ്പരു ചിരിക്കാതെ പറഞ്ഞു.
എനിക്കു സംഗതി മനസ്സിലായില്ല. ആരോടു മാപ്പു പറയാന്‍ പോയ കാര്യമാണു ചെക്കിണീ മൂപ്പരു പറയുന്നത്? ആ പോലീസുകാരത്തിയുമായി പിന്നെയും വല്ല പ്രശ്നവുമുണ്ടായോ?
“എന്തു മാപ്പ്? ആരോടുമാപ്പു പറയാന്‍? ഞാന്‍ തിരക്കി.
“ ആന്ന്.... ചെക്കനു പടിക്കാന്‍ കേരളത്തിന്റെ മാപ്പ്...”
“ അതേള്ളൂ....?”
അതു പറഞ്ഞുകൊണ്ട് ചെക്കിണി കേരളത്തിന്‍റ്റെ ചുരുട്ടിപ്പിടിച്ച മാപ്പ് നിലത്തുവെച്ച് തെങ്ങിന്‍ ചുവട്ടില്‍ മൂത്രമൊഴിക്കാനിരുന്നു.
ചുരുട്ടിപിടിച്ച കെരളത്തിന്റെ മാപ്പ് പായ വിരിച്ചപോലെ നിവര്‍ന്നുകിടന്നു. അപ്പോള്‍ എവിടെനിന്നോ ഓടിവന്ന ഒരു പട്ടി നിവര്‍ന്നുകിടക്കുന്ന കേരളത്തിനുമേല്‍ കയറിനിന്ന് ഒരുകാലു പൊക്കി ശരേ.. എന്നു മൂത്രമൊഴിച്ചുതുടങ്ങി. അതിനുപിന്നാലെ രണ്ടുമൂന്നു കാഷ്ടവും വീണു. ഞാന്‍ ചളുങ്ങിപ്പോയി. മൂത്രമൊഴിച്ച് എഴുന്നേറ്റുവന്ന ചെക്കിണീ,മലിനമായി കിടക്കുന്ന കേരളം കണ്ട് ഞെട്ടി.
മലിനമാക്കിയത് പട്ടിയ്യാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ചെക്കിണീ കല്ലുമായി പട്ടിക്കുപിന്നാല പാഞ്ഞു. പട്ടി പാതി വഴിയില്‍നിന്നും തിരിഞ്ഞു നിന്നു. എന്നിട്ടു ചെക്കിണീയെ നോക്കി ഒന്നു മുരണ്ടു.
ചെക്കിണീ പെട്ടെന്ന് അറിയാതെ നിന്നുപോയി. കേരളം വ്റ്ത്തികേടാക്കിയ പട്ടിയുടെ മോന്തക്ക് ചെക്കിണി കല്ലെടുത്ത് എറിയുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ മോണ്ട്മോറന്‍സിയെയും റ്റോംക്യാറ്റിനെയും പോലെ അവര്‍ മുഖത്തോടുമുഖം നോക്കിനില്‍ക്കുന്നതാണ് കണ്ടത്.
പട്ടി- എന്താ കാര്യം?
ചെക്കിണി- (ഇളിഭ്യനായി) ഒന്നുല്ലാ‍...... വെറുതെ... എങ്ങോട്ടാ തെരക്കിട്ട്?
പട്ടി- വെറുതെ ഒരു പ്രഭാത സവാരി. പോരുന്നോ?
ചെക്കിണി- ഇ....ല്ല... ഞാന്‍... എന്‍റ്റെ കേരളം....
പട്ടി- കേരളം..? കേരളത്തിന് എന്തു പറ്റി?
ചെക്കിണി- ഏതോ പട്ടി തൂറി
പട്ടി- (തത്ത്വ ജ്ഞാനിയെപോലെ)ഒരു പട്ടിയും സ്വന്തം കൂട് മലിനമാക്കില്ല.
ഇതു പറഞ്ഞ് പട്ടി ഈസിയായി നടന്നു പോയപ്പോള്‍ ചെക്കിണി തിരിച്ചു വന്നു.
ഏതു പട്ടിയാണു കൂടു മലിനമാക്കിയത് എന്നതായിരുന്നു എന്റെ ചിന്ത.

My Blog List

Subscribe Now: Feed Icon