Monday, September 6, 2010

ദാസേട്ടന്‍-

       ദാസേട്ടന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഉദ്വേഗത്തോടെ കോലായിലേക്ക് കയറി, അഛന്റെ ശവശരീരം കിടത്തിയ പായക്കരികില്‍ ഇരുന്ന് കുറെ നേരം ദുഃഖത്തോടെ അദ്ദേഹത്തെ നോക്കി നിന്നു. ദാസേട്ടന്‍ വന്നതോടെ അമ്മയും പെങ്ങന്മാരും ചേര്‍ന്ന് കൂട്ട കരച്ചില്‍ തുടങ്ങി. ദാസേട്ടന്‍ വന്നതുകൊണ്ടല്ല, മരിച്ചു കിടക്കുന്നിടത്തേക്ക് വേണ്ടപ്പെട്ടവരാരെങ്കിലും കയറി വന്നാല്‍ കുടുംബക്കാര്‍ക്ക് ദുഃഖം ഒന്നു കൂടി ഇരട്ടിക്കും. ദാസേട്ടന്‍ കയറി വന്നതോടെ ഇനിയാരും വരാനില്ല എന്ന തീരുമാനത്തില്‍ ശവ സംസ്ക്കാരത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു തുടങ്ങി.  
         ശവം കുളിപ്പിച്ച് കിടത്തി അന്ത്യോദകം നല്‍കി ക്രിയകള്‍ ചെയ്ത് ചിതയിലേക്ക് എടുത്തു. തെക്കു ഭാഗത്ത് ചെക്കിണിയും അനുയായികളും ചേര്‍ന്ന് മാവു മുറിച്ച് വെടിപ്പാക്കി കുഴിക്കു മേല്‍ പാവു കൊള്ളി നിരത്തിയും മഴകൊള്ളാതിരിക്കാന്‍ ചിതക്കുമേല്‍ പനയോല കൊണ്ട് മേല്‍പ്പുര കെട്ടിയും റെഡിയായി ഇരുന്നു. മരണാനന്തര ക്രിയകളുടെ നടത്തിപ്പുകാരന്‍ കോന്തുണ്ണി മാരാര്‍ തന്റെ വലിയ പള്ളയും പിടിച്ചു വെച്ച് കണ്ടത്തില്‍ ശവം കാത്തു നിന്നു. ദാസേട്ടന്‍ ശവത്തിന്റെ തലഭാഗത്തും അനിയന്‍മാരായ സുധാകരനും ഭാസ്ക്കരനും ദിനേശനും പിന്നെ മരുമക്കളും പേരമക്കളും പിന്നാലെയും നിന്ന് ശവം ചിതയിലേക്ക് എടുക്കപ്പെട്ടു. അസംഖ്യം നാട്ടുകാര്‍ പിന്നാലെയും. ചിതക്ക് മൂന്നു ചുറ്റി മാവിന്‍ കൊള്ളിയില്‍ ശരീരം കിടത്തി മുണ്ടു കൊണ്ട് മൂടി ശരീരത്തിനു മേല്‍ രാമച്ചവും പനിനീരും കുടഞ്ഞ്, ‘ശേഷം’ കീറിയെടുത്ത് ദാസേട്ടനെ ഏല്‍പ്പിക്കാന്‍ നോക്കുമ്പോളാണ് കോന്തുണ്ണീ മാരാര്‍ ദാസേട്ടനെ ശരിക്കും ഒന്ന് കണ്ടത്. ജഗിലന്‍ കാലുറ ധരിച്ച് പളുങ്കൂസന്‍ കുപ്പായവുമിട്ട് അങ്ങനെ ശവം ദഹിപ്പിക്കാന്‍ വരട്ടെ. മൂപ്പര്‍ കൈകൊണ്ട് ആജ്ഞ നല്‍കിയവാറേ, തോര്‍ത്തുമുണ്ടുമായി ചെക്കിണീ ഓടി വന്നു. തോര്‍ത്തു മുണ്ട് അരക്കു ചുറ്റാന്‍ തുടങ്ങുമ്പോഴാണ് ജന സാഗരത്തിനിടയിലൂടെ മണ്ടിലി (നീര്‍ക്കോലി എന്ന് വിവക്ഷ) വെള്ളത്തിലൂടെ വളഞ്ഞു പുളഞ്ഞ് പാഞ്ഞു വരുന്നതുപോലെ ഒരു കറുത്ത രൂപം പ്രാന്തെടുത്ത് വരുന്നത്. ചേര കാലിനിടയില്‍ കുടുങ്ങിയാലെന്ന പോലെ ആളുകള്‍ സൈഡ് മാറി കൊടുത്തു.
        ശബ്ദം കേട്ട് കോന്തുണ്ണി മാരാര്‍ പേടിച്ച് വിറകു കൊള്ളിക്കു മേല്‍ വീണു പോയി.  പാഞ്ഞു വരുന്ന രൂപത്തെ മനസ്സിലാക്കാന്‍ ആളുകള്‍ അധിക സമയം എടുത്തില്ല. ആളുകള്‍ക്ക് അയാളെ അങ്ങനെ മറക്കാന്‍ കഴിയില്ല. ആള്‍ നാടുവിട്ട് പോയിട്ട് കാലം ഏറെയായെങ്കിലും ആരൂപത്തിന് ഒരു മാറ്റവുമില്ല. മെലിഞ്ഞ് എല്ലുന്തിയ കറുത്ത രൂപം.

“ഗണേശന്‍.....”  ആരൊക്കെയോ ഉറക്കെ പറഞ്ഞു പോയി.
ഗണേശന്‍ കയറി വന്നതും ചിത കത്തിക്കാന്‍ തയാറെടുത്തു നില്‍ക്കുന്ന ദാസേട്ടനെ പിടിച്ച് ഒരു തള്ള് തള്ളി.  ദാസേട്ടന്‍ പ്രതീക്ഷിക്കാതെ കിട്ടിയ തള്ള് ആയതിനാല്‍ മൂപ്പര്‍ വീണു പോയി.  ഗണേശന്‍ എന്തിനാണ് തള്ളിയത് എന്ന് ആര്‍ക്കും മനസ്സിലായില്ല.  ദാസേട്ടന്‍ എഴുന്നേറ്റ് വരുമ്പോഴത്തേക്കും ഗണേശന്‍ ഒന്നു കൂടി ഉഷാറായി വന്നുവെങ്കിലും ആളുകള്‍ അയാളെ പിടിച്ചു മാറ്റി. അതീവ ഗൌരവമുള്ള ഒരു ചടങ്ങ് നടക്കുന്നതാകയാല്‍ എന്തു പ്രശ്നമുണ്ടെങ്കില്‍ തന്നെയും  ഇത്തരം നടപടി ക്രമങ്ങള്‍ ശരിയല്ല എന്ന് നാട്ടുകാര്‍ പറഞ്ഞു.   ആജാനു ബാഹുവായ സഖാവ് വാസു ഗണേശനെ തന്റെ കൈപ്പിടിയിലൊതുക്കി.  ഗണേശന്‍ കല്ലിനിടയില്‍ കുടുങ്ങിയ പാമ്പിനെപ്പോലെ സഖാവ് വാസുവിന്റെ പള്ളയില്‍ കിടന്ന് കാലും തലയും ഇട്ടടിച്ചുകൊണ്ടിരുന്നു.  വാസു പെണ്ണുങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് നോക്കി ഇടം കണ്ണു കൊണ്ട് ഒന്ന് കൊളുത്തി വലിച്ച് തലയാട്ടി പറഞ്ഞു.
“പഹയാ പെടക്കണ്ടാ ചത്തുപോകും...”
 ഈ സമയത്ത്  ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും കേളപ്പ കുറുപ്പിന്റെ ശരീരം ആവിയായി മേല്‍പ്പോട്ടുയരുകയും ചെയ്തു. സഖാവ് വാസു പിടി വിട്ടതും ഗണേശന്‍ കുളിക്കാന്‍ പോകുന്ന ദാസേട്ടന്റെ പിന്നാലെ പാഞ്ഞു. ഇടവഴിയില്‍ വെച്ച് ദാസേട്ടനും ഗണേശനും തമ്മില്‍ ഉഗ്രമായ സംഘട്ടനം നടന്നു.
ദാസേട്ടന്‍ ഗണേശന്റെ വളഞ്ഞ മുതുകത്ത് നാലു മേട്ട് മേടി അവനെ വലിച്ച് കണ്ടത്തിലേക്ക് എറിഞ്ഞു. ഗണേശന്‍ അവിടെ നിന്നും എപ്പോഴാണ് എഴുന്നേറ്റു പോയതെന്ന് ആര്‍ക്കും അറിയില്ല.
ഇവിടെ രണ്ടു കാര്യങ്ങള്‍ പരാമശ വിഷയങ്ങളാണ്. 


ആരാണ് ഗണേശന്‍?
എങ്ങനെ ഇത്ര കണിശമായി ദാസേട്ടന്‍ തന്റെ പിതാവ് മരിച്ചത് അറിഞ്ഞു?

ഗണേശന്‍ ദാസേട്ടന്റെ അനുജന്‍ തന്നെയാണ്. കേളപ്പ കുറുപ്പ് തന്റെ മകനായി തന്നെയാണ് ഗണേശനെ വളര്‍ത്തിയത്.  എന്നാല്‍ നാട്ടുകാര്‍ പറയുന്നത് ഗണേശന്‍ കേളപ്പ കുറുപ്പിന്റെ മകനല്ല എന്നാണ്. ദാസേട്ടന്റെ അമ്മ എന്താണ് പറയുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഏതായാലും തേങ്ങാവലിക്കാന്‍ വരുന്ന കോരപ്പന്‍ കണ്ണാടി നോക്കിയില്ലെങ്കിലും ഗണേശനെ നോക്കിയാല്‍ മതി. തെങ്ങില്‍ നിന്നു വീണ് മൂക്കിന്റെ എല്ലുപൊട്ടിപ്പോയില്ലായിരുന്നുവെങ്കില്‍ രണ്ടിനും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടാകുമായിരുന്നില്ല. അതു പോക്കട്ടെ, ഇവിടുത്തെ പ്രശ്നം അതല്ലല്ലോ. ഗണേശന്‍ നാടു വിട്ടിട്ട് കാലം ഏറെയായി. വല്ലപ്പോഴുമൊക്കെ നാട്ടില്‍ വരും. ആള്‍ പൂണെയിലാണെന്നും ഭോപ്പാലിലാണെന്നും സൂരത്തിലാണെന്നുമൊക്കെ പറയുന്നതു കേള്‍ക്കാം. എന്താണു പണി എന്നു ചെക്കിണി ചോദിച്ചപ്പോള്‍ ഗണേശന്‍ പറഞ്ഞു

“ സ്മഗ്ലിംങ്....”
“ആതു സരി എന്നിട്ടാ..? കൊടു കൈ...”  

ചെക്കിണി കരുതിയത് എന്തോ നല്ല പണിയാണെന്നാണ്.  ഗണേശന്‍ അരയില്‍ ചുറ്റി പിണഞ്ഞു കിടക്കുന്ന ചേരയെപ്പോലെയുള്ള  പുകയില ഉറുമി വലിക്കുന്നതു പോലെ വലിച്ചെടുത്ത് ഒരു ചാണ്‍ നീളത്തില്‍ ഒരു കഷണം മുറിച്ചെടുത്ത് വായിലേക്ക് തിരുകി.  ചെക്കിണി ഹര ഹര എന്നു നോക്കി നിന്നു പോയി.
“വേണോ?” ഗണേശന്‍ ചോദിച്ചു.
ചെക്കിണി കൊഞ്ചി കുഴഞ്ഞു നാണം പൂണ്ടു നിന്നു.  അതുകണ്ട് ഗണേശന്‍ ഒരു കഷണം ചെക്കിണിക്കും കൊടുത്തു.

ഗണേശന്‍ ദാസേട്ടനെ തല്ലാന്‍ വന്നത് എന്തിനായിരുന്നു എന്ന വിവരം ഞങ്ങള്‍ പിന്നിടു മനസ്സിലാക്കി. കേളപ്പ കുറുപ്പിന്റെ പത്തേക്കര്‍ വരുന്ന ഭൂമിയുടെ അവകാശം എന്തു തന്നെയായാലും ഗണേശനും കൂടി ഉള്ളതാണെല്ലോ.  സ്കൂള്‍ രജിസ്റ്ററില്‍ തന്റെ പിതാവായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത് കേളപ്പ കുറുപ്പിന്റെ പേരാണല്ലോ. പത്തേക്കര്‍ ഭൂമിയില്‍ രണ്ടേക്കര്‍ ദാസേട്ടന്‍ സ്വന്തം കാര്യത്തിനു വിറ്റു എന്നാണു പറയുന്നത്. മാത്രവുമല്ല, രണ്ടു ലക്ഷം രൂപയുടെ കടവും ബാക്കി സ്വത്തിന്മേല്‍ വരുത്തി വെച്ചിട്ടുണ്ടത്രേ. വീതിച്ചു നല്‍കിയതില്‍ പാറക്കൊടുമ്പില്‍ പത്തിരുപത് സെന്റ് മാത്രമേ ഗണേശനു നീക്കി വെച്ചിട്ടുള്ളൂ.  ഇതിനിക്കെ പുറമേ, ഗണേശനെ പൂണെയില്‍ വെച്ച് വകവരുത്താന്‍ ദാസേട്ടന്‍ ശ്രമിച്ചു എന്നാണ് ഗണേശന്‍ പറയുന്നത്.  ഇതിനൊക്കെ പ്രതികാരം വീട്ടാന്‍ വന്നതാണ് ഗണേശന്‍. അഛന്‍ മരിച്ചതൊന്നും ഗണേശന്‍ അറിഞ്ഞിരുന്നില്ല.  നാട്ടില്‍ വരാതെ പത്തു വര്‍ഷത്തോളം ആയിരുന്നു. അയാള്‍ ജീവിച്ചിരിപ്പില്ല എന്നു തന്നെയാണ് പലരും കരുതിയത്. കല്യാണം കഴിച്ച പെണ്‍ കുട്ടി അവള്‍‍ക്കു കിട്ടിയ സ്ഥലത്ത് ഒരു ചെറ്റപ്പുര വെച്ചു കെട്ടി അവിടെ കഴിഞ്ഞു കൂടുകയായിരുന്നു. അയാള്‍ പാതിരാക്ക് എപ്പോഴോ അവിടെ വന്നു പോയിരുന്നു എന്നതിനു തെളിവായി അവള്‍ രണ്ടു പെറ്റു. പിഴച്ചു പെറ്റവള്‍ എന്ന് നാട്ടു ഭാഷ്യം അതിനു ലഭിക്കാഞ്ഞത് കുട്ടികള്‍ ഗണേശന്റെ മുറിച്ച മുറി ആയതുകോണ്ടു മാത്രം.
    നാട്ടില്‍ സാമാന്യം പേരും പെരുമയും ഉണ്ടായിരുന്ന കേളപ്പ കുറുപ്പ് മരിച്ചതോടെ ആ വലിയ വീട് ഒന്നു ചെരിഞ്ഞു.  നാട്ടിലെ ചെറിയൊരു ഭൂപ്രഭുവിന്റെ വീട്, ഇഷ്ടം പോലെ തിന്നാനും കുടിക്കാനും ഉള്ളവര്‍, നാട്ടില്‍ ആദ്യമായി ഗള്‍ഫ് സാധനങ്ങള്‍ ഇറക്കുമതി ചെയ്ത വീട് മൂന്നു നാലു പെണ്‍കുട്ടികളും അവരുടെ രണ്ടു മൂന്ന് സഹോദരന്മാരും ചേര്‍ന്ന് സന്തോഷത്തോടെ കളിച്ചു രസിച്ച വീട്...
     കേളപ്പ കുറുപ്പ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ദാസേട്ടന്‍ മൂപ്പരെ മണിയടിച്ച് സ്വത്തു വകകള്‍ വിറ്റിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്.  ദാസേട്ടന്‍ അച്ഛന്‍ മരിച്ച വിവരം അറിഞ്ഞ് എങ്ങനെ ഇത്രപെട്ടെന്ന് എത്തി എന്ന് ആശങ്കപ്പെട്ട ജനത്തിന് ഉത്തരം നല്‍കിയത് റെയില്‍ വേ കോയ എന്ന കോയസ്സന്‍ മാപ്പളയാണ്. കോയസ്സന്‍ മാപ്പള റെയില്‍ വേയില്‍ കാറ്ററിംഗ് ജോലി ചെയ്യുന്നയാളാണ്. ഇന്ത്യയുടെ പലഭാഗത്തും തീവണ്ടിയില്‍ യാത്ര ചെയ്യുന്ന മാപ്പള ദാസേട്ടനെ മഗലാപുരത്ത് ‍കണ്ടു എന്നാണു പറയുന്നത്.  അവിടെ കൊങ്ങിണികള്‍ നടത്തുന്ന ഒരു ചെറിയ വെജിറ്റേറിയന്‍ ഹോട്ടലില്‍ സപ്ലയറായി നില്‍ക്കുകയാണത്രേ. കോയ ദാസേട്ടനെ കാണാറുണ്ടായിരുന്നുഎങ്കിലും അ വിവരമൊന്നും കോയ പുറത്തു പറഞ്ഞിരുന്നില്ല. അവര്‍ തമ്മില്‍ ഒരു ധാരണയില്‍ എത്തിയതാണ്.  അതിനു കാരണം മറ്റൊന്നായിരുന്നു.  കോയക്ക്, നാട്ടിലേതിനു പുറമെ കോയമ്പത്തൂരില്‍ ഒരു പെണ്ണും കുട്ടികളും ഉള്ള വിവരം അറിയവുന്ന ഒരേ ഒരാള്‍ ദാസേട്ടനായിരുന്നു.   നാട്ടില്‍ പേരുള്ള ദാസേട്ടന്‍ ഗള്‍ഫിലല്ലാതെ മറ്റൊരിടത്തും ജോലി ചെയ്യില്ല. ഒരു ഊച്ചാ‍ളി ചായപ്പീടികയില്‍ പുട്ടും കടലയും എടുത്തുകൊടുക്കുന്ന ദാസേട്ടനെ നാട്ടുകാര്‍ അംഗീകരിക്കില്ല.  അങ്ങനെ രണ്ടു രഹസ്യങ്ങളും നില നിന്നു പോരുകയായിരുന്നു. 
       അയല്‍വാസിയായ കുറുപ്പ് മരിച്ച വിവരം കോയ അറിഞ്ഞത് തീവണ്ടിയില്‍ വെച്ചാണ്.  കാസറഗോഡുള്ള ഏതോ ബന്ധുവിനെ  മരണ വിവരം    വിവരം അറിയിക്കാന്‍ പോകുന്ന വഴി തീവണ്ടിയില്‍ വെച്ച് കോയയെ കുറുപ്പിന്റെ ഒരു ബന്ധു അവിചാരിതമായി കണ്ടു മുട്ടിയതാണ്. വിവരം അറിഞ്ഞതും സംഗതി കോയ ദാസേട്ടനെ അറിയിക്കാന്‍ തിടുക്കത്തില്‍ പോയി.  മടക്ക തീവണ്ടിയില്‍ തന്നെ ടിക്കറ്റ് ഏര്‍പ്പാടാക്കി കൊടുത്തതും കോയ തന്നെ.   ഈ വിവരങ്ങളൊക്കെ നാട്ടിലെ പത്രാധിപരും, മനോരമ മുതല്‍ ദേശാഭിമാനി വരെയുള്ള പത്രങ്ങളുടെ പ്രാദേശിക മുതലാളിയുമായ ഏജന്റ് അവുള്ളയോട് അബദ്ധവശാല്‍ കോയ പറഞ്ഞു പോയതാണ്.  വാര്‍ത്താവിതരണത്തില്‍ അഗ്രഗണ്യനായ ടിയാന്‍ സൈക്കിള്‍ നിര്‍ത്തി നിര്‍ത്തി കണ്ടവരോടൊക്കെ വിവരം ധരിപ്പിച്ചു പത്രധര്‍മ്മം നിറവേറ്റി.

       ദാസേട്ടന്‍ അങ്ങനെ വീണ്ടും നാട്ടില്‍ തന്നെയായി. വനജ കൊണ്ടു വരുന്ന ശംബളം മൂപ്പര്‍ക്ക് തികയാതെ വന്നു. എങ്ങനെയെങ്കിലും ഗള്‍ഫില്‍ എത്തിയാല്‍ മതി എന്ന ചിന്ത മാത്രമേ ദാസേട്ടന് ഉണ്ടായിരുന്നുള്ളു. പക്ഷേ, ഗ്രഹ നില ശരിയല്ലെന്നും ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും പണിക്കന്മാര്‍ പലരും പറഞ്ഞു.   ദാസേട്ടന്റെ പഴയ ഉത്സാഹം പോയി തുടങ്ങി. രണ്ടു കുട്ടികള്‍ വലുതായി വരുന്നുണ്ട്.  തൊഴിലില്ലാതെ അവരെ എങ്ങനെ വളര്‍ത്തും എന്നതായിരുന്നില്ല ദാസേട്ടന്റെ ചിന്ത.  ഒരു ഗള്‍ഫുകാരനല്ലാതെ അവരുടെ മുഖത്ത് എങ്ങനെ നോക്കും? രാത്രി ഉറക്കമില്ലാതെ സിഗരറ്റും പുകച്ച് ദാസേട്ടന്‍ ഇരുന്നു.

         അതിനിടക്ക് മറ്റൊരു സംഭവമുണ്ടായി.  തറവാടു സ്വത്ത് ഭാഗം വെച്ചപ്പോള്‍ വീട് ആര്‍ക്കും കൊടുത്തിരുന്നില്ല. അത് കേളപ്പ കുറുപ്പിന്റെ പേരില്‍ തന്നെ ആയിരുന്നു.  വീട് ഇളയമകന്‍ ദിനേശന് നല്‍കാമെന്ന് അമ്മ പറഞ്ഞതാണ് കാരണമായത്.  അതു പറ്റില്ലെന്ന് ദാസേട്ടന്‍ പറഞ്ഞു. വാക്കു തര്‍ക്കം മൂര്‍ച്ഛിക്കുകയും   അതിനെ തുടര്‍ന്ന് അര്‍ധ രാത്രിയില്‍ വീട്ടില്‍ ചില അതിക്രമങ്ങളുണ്ടായി.   മരം മുറിക്കുന്നതു പോലത്തെ ശബ്ദവും വീട്ടില്‍ നിന്നുള്ള നിലവിളിയും കേട്ടാണ് ആളുകള്‍ ഓടി കൂടിയത്. 
    ഓടി വന്ന ആളുകള്‍ കണ്ടത് ദാസേട്ടന്‍ കൊടുവാളുകൊണ്ട് വീടിന്റെ തൂണ്‍ വെട്ടി മുറിക്കുന്ന കാഴ്ചയാണ്.  ചെക്കിണി ഓടിചെന്ന് കൊടുവാള്‍ പിടിച്ചു. തന്റെ പണി തട്ടിയെടുക്കുന്നവനെ അങ്ങനെ വെറുതെ വിട്ടു കൂടല്ലോ.  തുണ്‍ പകുതിയിലധികം മുറിച്ചു മാറ്റിയിരുന്നു.  ദാസേട്ടന്റെ അമ്മ അപസ്മാരമെടുത്ത് നുരം പിണ്ടി വായില്‍ നിന്നും ഒലിപ്പിച്ച് കോലായില്‍ കിടക്കുന്നു.  വനജ പുല്ലു പായില്‍ കമഴ്ന്നു കിടക്കുന്നു. കുട്ടികള്‍ വനജയെ കെട്ടിപ്പിടിച്ച് കരയുന്നു. ദാസേട്ടനു പിന്നെ ഭ്രാന്ത് ആയിരുന്നു. ദാസേട്ടന്‍ പുരക്കു ചുറ്റും പാഞ്ഞു നറ്റന്നു. മാത്രമല്ല, കേള്‍ക്കാന്‍ അറക്കുന്ന ഭാഷയില്‍ മൂപ്പര്‍ ആദ്യമായി ശുദ്ധ മലയാളം സംസാരിച്ചു.  അതില്‍ ഒരു തരി ഇംഗ്ലിഷും കയറി വന്നില്ല.  എന്തായാലും സഖാവ് വാസു തന്നെ വന്ന് സംഗതി കൈകാര്യം ചെയ്യേണ്ടി വന്നു.  വാസു  ദാസേട്ടനെ പരിരംഭണം ചെയ്ത് തന്റെ പള്ളയില്‍ കൂട്ടി പിടിച്ച് ഒരു കാലു കൊണ്ട് മറ്റേകാലില്‍ ഒരു തട്ടു കൊടുത്തു.  ദാസേട്ടന്‍ മറിഞ്ഞു താഴെ വീണു.  വാസു ദാസേട്ടനെ ആമ പൂട്ടിട്ട് പൂട്ടി, മയക്കി കിടത്തി. 
    ദാസേട്ടന്‍ ശവാസനത്തില്‍ കിടന്നു.  രംഗം ശാന്തമായപ്പോള്‍ ഓരോരുത്തരായി പിരിഞ്ഞു.  ദാസേട്ടന്‍ ഇത്ര പ്രകോപിതനാകാന്‍ കാരണം, വീട് ഭാഗിച്ചു അനിയനു കൊടുക്കാന്‍ തുനിഞ്ഞത് മാത്രമായിരുന്നില്ല എന്ന് ബുദ്ധിമാന്മാരായ ഞങ്ങള്‍ മനസ്സിലാക്കി.  ദാസേട്ടന് ഗള്‍ഫില്‍ പോകണം. പറ്റിയ വിസ കിട്ടുന്നില്ല,  വിസ കിട്ടിയാല്‍ അതിനു പണം തികയുന്നില്ല.  ആധി പിടിച്ചു നടക്കുന്ന ദാസേട്ടനെ പ്രകോപിപ്പിക്കാന്‍ ഒരു ഭാഗ പ്രശ്നം ഉണ്ടായി, അത്രമാത്രം.

   ദാസേട്ടന്‍ അവസാനം എടുത്ത തീരുമാനമാണ് ഞങ്ങളെ അതിശയിപ്പിച്ചു കളഞ്ഞത്.  മതം മാറി മുസ്ലിം ആവുകയെന്ന അവസാനത്തെ അടവ് ദാസേട്ടന്‍ പുറത്തെടുത്തു.  മുസ്ലീം ആയാല്‍ നല്ലൊരു വിസ കിട്ടുമെന്നും അങ്ങനെ ഗള്‍ഫില്‍ നല്ലൊരു ജോലി തരപ്പെടുത്താമെന്നും ദാസേട്ടന്‍ കരുതി.  ഇതെല്ലാം പക്ഷേ വളരെ രഹസ്യമായാണ് നടന്നത്.  ദാസേട്ടന്റെ പെണ്ണ്, വനജയോ, മക്കളോ തള്ളയോ അറിയാതെയാണ് മൂപ്പര്‍ പൊന്നാനിക്കു പോയതും സംഗതി നടത്തിയതും.   എറണാകുളത്ത് വെച്ച് ഗള്‍ഫിലേക്കുള്ള മെഡിക്കല്‍ ടെസ്റ്റ് ഉണ്ടെന്നും ഒരാ‍ഴ്ച കഴിഞ്ഞേ വരികയുള്ളൂ എന്നും പറഞ്ഞാണ് മൂപ്പര്‍ മുങ്ങിയത്.
     എല്ലാം കഴിഞ്ഞ്  പുറത്ത് ഹിന്ദുവും അകത്ത് മുസ്ലീമുമായി ദാസേട്ടന്‍ വീണ്ടും നാട്ടിലെത്തി.  ദാസേട്ടന്‍ യൂസഫ് ആയി മാറിയത് പാവം വനജ അറിഞ്ഞില്ല. ഗള്‍ഫിലേക്ക് കയറാനുള്ള അടവ് പയറ്റുന്നതിനിടയിലാണ് ഒരു കാര്യം മൂ‍പ്പര്‍ക്ക് ഓര്‍മ്മ വന്നത്. പാസ്പോര്‍ട്ടില്‍ താന്‍ ഇപ്പോഴും ഹിന്ദു തന്നെയാണെന്നതും പേര് ദാസന്‍ എന്നാണെന്നതും ഒരു സത്യമായി അവശേഷിച്ചു.  അതുമാറാതെ തരമില്ലല്ലോ. ഗസറ്റില്‍ പേരു മാറ്റം പ്രസിദ്ധീകരിച്ചതിനു ശേഷമേ പാസ്പോര്‍ട്ടില്‍ അതു മാറ്റാന്‍ സാധിക്കുകയുള്ളു.  അതിനൊന്നും ദാസേട്ടനു നേരമില്ലാ താനും ഒരു വ്യാജ പാസ്പോര്‍ട്ട് എങ്ങനെയെങ്കിലും സംഘടിപ്പിക്കണം എന്ന ചിന്തയായിരുന്നു, പിന്നെ.
      പിന്നീട് എന്തൊക്കെയാണ് സംഭവിച്ചത് എന്ന് കണിശ്ശമായി ഞങ്ങള്‍ക്ക് അറിയില്ല. ദാസേട്ടന്‍ വ്യാജന്‍ സംഘടിപ്പിച്ചോ, ഉണ്ടെങ്കില്‍ തന്നെ അത് എങ്ങനെ കിട്ടി എന്നൊന്നും.  ഒരു കാര്യം ഞങ്ങള്‍ക്ക് അറിയാമായിരുന്നു.  ദാസേട്ടന്‍ പിന്നെ ഗള്‍ഫിലേക്ക് പോയിട്ടില്ല.  അതു മാത്രമല്ല മറ്റൊരു സംഭവം കൂടി ഉണ്ടായി.  ദാസേട്ടനും ഭാര്യയും രണ്ടു മുറിയിലാണ് ഉറക്കം എന്നും രാത്രിയില്‍ അസുഖകരമായ ശബ്ദ കോലാഹലങ്ങള്‍ വീട്ടില്‍ നിന്നും ഉണ്ടാവാറുണ്ട് എന്നും അയല്‍ വാസികള്‍ പറയുന്നു. 
‘ഒരു മാപ്ലേന്റെ കൂടെ കെടക്കാന്‍ ഇനിക്ക് ആവൂലാ...’ എന്ന് വനജ പറഞ്ഞതായും കേട്ടു.
    എന്തായാലും ഓഫീസില്‍നിന്നും ആരു ചോദിച്ചാലും വനജ പറയുന്നത് ‘ഹസ്ബന്റ് ഗള്‍ഫിലാണ് എന്നാണ്.

ഞങ്ങളും പറയുന്നത്  ഗള്‍ഫുകാരന്‍ ദാസേട്ടന്‍ എന്നു തന്നെ.




2 comments:

Balu puduppadi said...

കഥ തിരക്കിട്ട് പൂര്‍ത്തിയാക്കിയതാണ്. ആയതിനാല്‍ ഭംഗി കുറവോ ചേര്‍ച്ചക്കുറവോ ഉണ്ടെങ്കില്‍ ക്ഷമിക്കുക.

ഒരു യാത്രികന്‍ said...

ഭാനൂ....നള ആശയമായിരുന്നു. പക്ഷെ തിരക്കിട്ടെഴുതിയതിന്റെ പോരായ്മ ഉണ്ട് താനും. ഇങ്ങനെ തിരക്ക് പിടിച്ചു ഒരു നല്ല സൃഷ്ടി ഇല്ലാതാക്കല്ലേ.
എഴുതിയത് മോശം എന്നിതിനര്‍ത്ഥമില്ല കേട്ടോ......സസ്നേഹം

My Blog List

Subscribe Now: Feed Icon